Pages

15 April 2010

വീണ്ടും മൂന്നാറിലേക്ക്.........................
തേയില കൃഷിക്കായി ബ്രിട്ടീഷുകാര്‍ എത്തിയത് മുതല്‍ മൂന്നാര്‍ അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. തെക്കിന്റെ കാശ്മീര്‍ എന്ന പേരില്‍ ഇന്‍ഡ്യക്കകത്തും പ്രശസ്തി നേടി. പക്ഷെ, ഓര്‍ക്കുക മൂന്നാര്‍ മുമ്പൊരിക്കലും കുപ്രസിദ്ധി നേടിയിരുന്നില്ല. ഇപ്പോള്‍ കയ്യേറ്റത്തിന്റെ പേരില്‍ മൂന്നാറിന് ലഭിച്ചത് 'പോസിറ്റീവ് സര്‍ട്ടിഫിക്കറ്റല്ല'. കയ്യേറ്റത്തിന്റെ പേരില്‍ സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന മൂന്നാര്‍ ദേശിയ തലത്തിലേക്ക് നീങ്ങുകയാണ്. ഈ പേര് ദോഷം വേണ്ടിയിരുന്നോ???
മുന്നാറിലെ കയ്യേറ്റത്തെ കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര സംഘം വന്നത് മുതല്‍ കയ്യേറ്റ ലോബിക്ക് വേണ്ടി ചിലര്‍ രംഗത്തുണ്ട്. തുടക്കം മുതല്‍ മൂന്നാര്‍ പ്രശ്നം വഷളാക്കിയതും കയ്യേറ്റ ലോബിക്ക് വേണ്ടി സംസാരിക്കുന്നവരാണ്. ടാറ്റയെ ചൂണ്ടിക്കാട്ടി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ടാറ്റ കാടും മലയും വെട്ടിത്തെളിച്ച് കോണ്‍ക്രീറ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയല്ല ചെയ്തത്. സ്വന്തം ചെലവില്‍ വാച്ചര്‍മാരെ നിയോഗിച്ച് മൂന്നാര്‍ മലകളെ അവര്‍ സംരക്ഷിച്ചു. ഇപ്പോഴും രാജമലയില്‍ അവരുടെ വാച്ചര്‍മാര്‍ വരയാടുകളെ സംരക്ഷിക്കുന്നു. ടാറ്റക്ക് പാട്ടത്തിന് നല്‍കിയിട്ടുള്ളതില്‍  കൂടുതല്‍ ഭൂമി അവരുടെ കൈവശമുണ്ടെങ്കില്‍ സംശയം കൂടാതെ അത് സര്‍ക്കാര്‍ ഏറ്റെടുക്കണം.
എന്നാല്‍, ടാറ്റയെ തോല്‍പിക്കാന്‍ മൂന്നാറിലെ ഭൂമി മുഴുവന്‍ ഭൂമാഫിയ കയ്യേറി റിസോര്‍ട്ടുകളാക്കി മാറ്റണമെന്ന തരത്തിലെ വാദം ശരിയാണോ? ടാറ്റ കൈവശപ്പെടുത്തിയെന്ന് പറയുന്നതിനേക്കാളും എത്രയോ ഇരട്ടി ഭൂമിയാണ് റിസോര്‍ട്ടുകള്‍ക്ക് വേണ്ടി കയ്യേറിയത്. അവരെ ഒഴിവാക്കണമെന്ന് പോലും രാഷ്ട്രിയ പാര്‍ട്ടികളും മാധ്യമങ്ങളും ആവശ്യപ്പെടുന്നില്ല. മൂന്നാര്‍, മൂന്നാറായി നിലനില്‍ക്കാന്‍ ആദ്യം വേണ്ടത് മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യുമെന്ന് കരുതാം. എന്തായാലും മൂന്നാര്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് പ്രഖ്യാപിചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയാലുടന്‍ മൂന്നാറിനെ സംരക്ഷിക്കുന്നതിനായി മൂന്നാറിനെ സ്നേഹിക്കുന്നവര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു.

No comments:

Post a Comment