Pages

26 April 2010

ദേവാലയങ്ങളിലും വേണോ മൊബൈല്‍ ഫോണ്‍?
ഹലോ സിനിമയില്‍ കുര്‍ബാനക്കിടെ ജഗതിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്ന രംഗമുണ്ട്്, ഹലേലൂയ....ഹലേലുയ എന്ന റിംഗ് ടോണ്‍ ഉയര്‍ത്തിയ ചിരി  കുര്‍ബാന മുടക്കിയില്ലെങ്കിലും പ്രേക്ഷകര്‍ അത് ആസ്വദിച്ചു. എന്നാല്‍ അത് മലയാളിക്ക് പാഠമായില്ല. ദേവാലയത്തില്‍ പ്രവേശിക്കുമ്പോള്‍ മൊബൈല്‍ സൈലന്റ് മോഡിലിടാന്‍ പോലും  മലയാളി ശ്രദ്ധിക്കുന്നില്ല.
കഴിഞ്ഞ ദിവസം ഒരു കല്യാണത്തിനായി ഒരു ദേവാലയത്തില്‍ പോയപ്പോഴാണ് മൊബൈല്‍ ഫോണുകള്‍ക്ക് എത്രത്തോളം റിംഗ് ടോണുകളുണ്ടെന്ന് അറിയുന്നത്. പല തരത്തിലുള്ള ശബ്ദങ്ങള്‍ മൂലം പലപ്പോഴും ദേവാലയത്തിന്റെ പരിശുദ്ധിക്ക് കോട്ടം തട്ടി. മുസ്ലിം പള്ളികളില്‍  കവാടത്തില്‍ തന്നെ അറിയിപ്പുണ്ട്^മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയെന്ന്. മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ തുടങ്ങി മരണ വീടുകളില്‍ വരെ മൊബൈല്‍ ഫോണിന്റെ റിംഗ്  ടോണ്‍ വില്ലനായി മാറുകയാണ്. ബസുകളിലും തീവണ്ടികളിലും സ്വൈര്യമായി യാത്ര ചെയ്യാന്‍ കഴിയുന്നില്ലെന്നത് പോകട്ടെ. ഹോട്ടലുകളിലും മൊബൈല്‍ ഫോണുകള്‍ ബഹളം വെച്ചാലോ?
മൊബൈല്‍ ഫോണ്‍ വേണ്ടന്നല്ല, ചില നിയന്ത്രണങ്ങള്‍ കൂടിയെ തീരു. വീടിന് പുറത്തിറങ്ങിയാല്‍ സൈലന്റ് മൊഡില്‍ ഉപയോഗിക്കണമെന്ന വ്യവസ്ഥ വേണം. സ്വയം നിയന്ത്രണം പാലിക്കാന്‍ മലയാളിക്ക് കഴിയണം.

18 April 2010



ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മൂത്രശങ്ക വന്നാല്‍.......
അടുത്ത കാലത്ത് കോഴിക്കോടുള്ള വനിതകള്‍ പുതിയൊരു സമരത്തിന് തുടക്കമിട്ടിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവവര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തണമെന്നതാണ് ആവശ്യം. മുമ്പ് കോഴിക്കോട് അങ്ങാടിയില്‍ ഉണ്ടായിരുന്ന മൂത്രപ്പുരകള്‍ വ്യാപാര സമുച്ചയമായി മാറിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ മടങ്ങി വീടെത്തും വരെ മൂത്രം ഒഴിക്കാതെ പിടിച്ച് നില്‍ക്കുന്ന വനിതകളുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു......
കോഴിക്കോട്ടെ വനിതകളുടെത് മാത്രമാണോ മൂത്രശങ്കയുടെ പ്രശ്നം. കേരളത്തിലൊട്ടാകെ സഞ്ചരിക്കുക, അപ്പോഴറിയാം മൂത്രശങ്കയുടെ വേദന. കേരളത്തിലൊരിടത്തും പ്രധാന കേന്ദ്രങ്ങളില്‍ മൂത്രപ്പുരകളില്ല.  റെയില്‍വേ സ്റ്റേഷനിലോ കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്റുകളിലൊ മാത്രമാണ് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൌകര്യമുള്ളത്. കെ. എസ്. ആര്‍. ടി. സി കളിലെ ടോയ്ലറ്റുകളില്‍ ഭീതി കൂടാതെ കയറാന്‍ കഴിയില്ലെന്ന അവസ്ഥയുണ്ട്. മുമ്പൊരിക്കല്‍ കോട്ടയം സ്റ്റാന്റിലെ വനിതകളുടെ ടോയ്ലറ്റിലേക്ക്  പുരുഷന്മാരെ കടത്തി വിടുന്നത് കണ്ടിരുന്നു. തിരക്ക് നിയന്ത്രിക്കാനെന്ന ന്യായവും ഇതിന് നിരത്തി. കെ. എസ്. ആര്‍. ടി. സി അധികൃതരോട് പരാതി പറഞ്ഞപ്പോള്‍ പുലര്‍കാലെ ചീത്തവിളിയും കേല്‍ക്കേണ്ടി വന്നു.
തലസ്ഥാനമായ തിരുവനന്തപുരത് മുമ്പ് പാളയത്തും തമ്പാനൂരിലും കിഴക്കെ കോട്ടയിലും തുടങ്ങി എത്രയോ സ്ഥലങ്ങളില്‍ പൊതു മൂത്രപ്പുരയുണ്ടായിരുന്നു. എന്നാ ഇന്നോ പേരിന് പോലും തിരക്കുള്ള സ്ഥലങ്ങളില്‍ മൂത്രപ്പുരയില്ല. പുരുഷന്മാര്‍ക്ക് പോലും ശങ്ക തീര്‍ക്കാന്‍ സൌകര്യ പ്രദമായ ഇടം തേടി അലയണം. അപ്പോള്‍ വനിതകളുടെ കാര്യം പറയാനുണ്ടോ? ഇത് തലസ്ഥാനത്തിന്റെ കാര്യം മാത്രമല്ല, എല്ലാ പ്രധാന നഗരങ്ങളിലും സ്ഥിതി വിത്യസ്ഥമല്ല. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ടോയ്ലറ്റ് സൌകര്യമില്ല. അവിടെങ്ങളില്‍ ഹോട്ടലുകളെ ആശ്രയിക്കുകയെ തരമുള്ളു. അവിടെ എതൊക്കെ തരം ഒളികാമറകളാണുള്ളതെന്ന് ആര്‍ക്കറിയാം.
അടിസ്ഥാന സൌകര്യമൊരുക്കേണ്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിലൊന്നിലും താല്‍പര്യമില്ല. മുമ്പ് ടോയ്ലറ്റുകളായിരുന്ന കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തി വ്യാപാര സമുച്ചയം നിര്‍മ്മിക്കാനാണ് അവര്‍ക്ക് താല്‍പര്യം. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഓരോ തമാശകള്‍.

15 April 2010

വീണ്ടും മൂന്നാറിലേക്ക്.........................
തേയില കൃഷിക്കായി ബ്രിട്ടീഷുകാര്‍ എത്തിയത് മുതല്‍ മൂന്നാര്‍ അന്തര്‍ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. തെക്കിന്റെ കാശ്മീര്‍ എന്ന പേരില്‍ ഇന്‍ഡ്യക്കകത്തും പ്രശസ്തി നേടി. പക്ഷെ, ഓര്‍ക്കുക മൂന്നാര്‍ മുമ്പൊരിക്കലും കുപ്രസിദ്ധി നേടിയിരുന്നില്ല. ഇപ്പോള്‍ കയ്യേറ്റത്തിന്റെ പേരില്‍ മൂന്നാറിന് ലഭിച്ചത് 'പോസിറ്റീവ് സര്‍ട്ടിഫിക്കറ്റല്ല'. കയ്യേറ്റത്തിന്റെ പേരില്‍ സംസ്ഥാനത്തിനകത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന മൂന്നാര്‍ ദേശിയ തലത്തിലേക്ക് നീങ്ങുകയാണ്. ഈ പേര് ദോഷം വേണ്ടിയിരുന്നോ???
മുന്നാറിലെ കയ്യേറ്റത്തെ കുറിച്ച് പഠിക്കാനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്ര സംഘം വന്നത് മുതല്‍ കയ്യേറ്റ ലോബിക്ക് വേണ്ടി ചിലര്‍ രംഗത്തുണ്ട്. തുടക്കം മുതല്‍ മൂന്നാര്‍ പ്രശ്നം വഷളാക്കിയതും കയ്യേറ്റ ലോബിക്ക് വേണ്ടി സംസാരിക്കുന്നവരാണ്. ടാറ്റയെ ചൂണ്ടിക്കാട്ടി കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ടാറ്റ കാടും മലയും വെട്ടിത്തെളിച്ച് കോണ്‍ക്രീറ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയല്ല ചെയ്തത്. സ്വന്തം ചെലവില്‍ വാച്ചര്‍മാരെ നിയോഗിച്ച് മൂന്നാര്‍ മലകളെ അവര്‍ സംരക്ഷിച്ചു. ഇപ്പോഴും രാജമലയില്‍ അവരുടെ വാച്ചര്‍മാര്‍ വരയാടുകളെ സംരക്ഷിക്കുന്നു. ടാറ്റക്ക് പാട്ടത്തിന് നല്‍കിയിട്ടുള്ളതില്‍  കൂടുതല്‍ ഭൂമി അവരുടെ കൈവശമുണ്ടെങ്കില്‍ സംശയം കൂടാതെ അത് സര്‍ക്കാര്‍ ഏറ്റെടുക്കണം.
എന്നാല്‍, ടാറ്റയെ തോല്‍പിക്കാന്‍ മൂന്നാറിലെ ഭൂമി മുഴുവന്‍ ഭൂമാഫിയ കയ്യേറി റിസോര്‍ട്ടുകളാക്കി മാറ്റണമെന്ന തരത്തിലെ വാദം ശരിയാണോ? ടാറ്റ കൈവശപ്പെടുത്തിയെന്ന് പറയുന്നതിനേക്കാളും എത്രയോ ഇരട്ടി ഭൂമിയാണ് റിസോര്‍ട്ടുകള്‍ക്ക് വേണ്ടി കയ്യേറിയത്. അവരെ ഒഴിവാക്കണമെന്ന് പോലും രാഷ്ട്രിയ പാര്‍ട്ടികളും മാധ്യമങ്ങളും ആവശ്യപ്പെടുന്നില്ല. മൂന്നാര്‍, മൂന്നാറായി നിലനില്‍ക്കാന്‍ ആദ്യം വേണ്ടത് മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്യുമെന്ന് കരുതാം. എന്തായാലും മൂന്നാര്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി ജയറാം രമേശ് പ്രഖ്യാപിചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയാലുടന്‍ മൂന്നാറിനെ സംരക്ഷിക്കുന്നതിനായി മൂന്നാറിനെ സ്നേഹിക്കുന്നവര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു.

10 April 2010

മൂന്നാറില്‍ പതിച്ച് നല്‍കിയത് വനഭൂമി
 മുന്നാറില്‍ ദൌത്യ സംഘങ്ങള്‍ കയ്യേറ്റ ഭൂമി പിടിച്ചെടുത്തിരുന്നുവെന്നാണ് ഇത് വരെ കരുതിയിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച 2300 കുടുംബങ്ങള്‍ക്കായി കുട്ടിയാര്‍വാലിയിലെ വനഭൂമി വിതരണം ചെയ്തപ്പോള്‍ വ്യക്തമായി റവന്യു വകുപ്പിന്റെ പക്കല്‍ ഭൂമിയില്ലെന്ന്.
ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് മന്ത്രിമാരുടെ സംഘം തന്നെ മൂന്നാറില്‍ എത്തിയിരുന്നു. എന്നാല്‍  ഈ ഭൂമി വനം വകുപ്പിന് വിട്ട് കൊടുത്തതാണ് എന്നത് ബന്ധപ്പെട്ടവര്‍ മറച്ച് വെച്ചു. കേന്ദ്ര വന നിയമം ലംഘിച്ച് വനഭൂമി വിതരണം ചെയ്ത മന്ത്രിമാര്‍ക്കെതിരെ വനം വകുപ്പിന് വേണമെങ്കില്‍ കേസെടുക്കാം. റവന്യൂ, വനം വകുപ്പുകള്‍ ഭരിക്കുന്നത് ഒരേ പാര്‍ട്ടിയായതിനാല്‍ ഏറ്റുമുട്ടല്‍ ഉണ്ടാകിലശല്ലന്ന് ആശ്വസിക്കാം.
പി. കെ. ശിവാനന്ദന്‍ ഇടുക്കി ജില്ലാ കലക്ടറായിരിക്കെയാണ് കുട്ടിയാര്‍വാലിയിലെ ഭൂമി വനം വകുപ്പിന് കൈമാറുന്ന ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനായി നിര്‍ദേശിക്കപ്പെട്ടതും കുട്ടിയാര്‍വാലിയിലെ ഭൂമിയായിരുന്നു. ഡെറാഡൂണിലെ വനം^വന്യ ജീവി ഇന്‍സ്റ്ററ്റ്യൂട്ടിന്റെ മാതൃകയിലുള്ള മൂന്നാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 1992ല്‍ അന്നത്തെ വനം മന്ത്രി കെ. പി. വിശ്വനാഥന്‍ തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യമായില്ല. പിന്നിടാണ് ഇവിടെ വനം വകുപ്പ് പന്നല്‍ സങ്കേതം ആരംഭിച്ചത്. സംസ്ഥാനത്തെ ആദ്യ പന്നല്‍ സങ്കേതമായ ഇവിടെ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ട് വരുന്ന അത്യപൂര്‍വമായ പന്നല്‍ ചെടികളെ സംരക്ഷിച്ചിരുന്നുവെങ്കിലും പിന്നിട് പ്രവര്‍ത്തനം നിലച്ചു.
ഇതൊക്കെ വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലാത്തതല്ല. മന്ത്രി കെ. പി. വിശ്വനാഥനൊപ്പം കുട്ടിയാര്‍വാലിയിലെത്തി വൃക്ഷതൈ നട്ട ഐ. എഫ്. എസ്. ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. എന്തായാലും അന്ന് ഞാന്‍ നട്ട തൈ വൃക്ഷമായി വളര്‍ന്നുവെങ്കില്‍ അതിന്റെ ഉടമയാകാന്‍ ഭാഗ്യം ലഭിച്ചത് ആര്‍ക്കണോ ആവോ???????????

08 April 2010

വേനലില്‍ സര്‍ചാര്‍ജെങ്കില്‍ കാലവര്‍ഷത്തില്‍ ഡിസ്കൌണ്ട് കിട്ടണ്ടേ?????????

മഴയുടെ അളവ് കുറയുമ്പോള്‍ എന്നും കെ. എസ്. ഇ. ബിക്ക്  സര്‍ചാര്‍ജിന്റെ കണക്ക് പറയാനുണ്ടാകും. നീരൊഴുക്ക് കുറഞ്ഞതിനാല്‍ പുറത്ത് നിന്ന് കുടിയ വിലക്ക് താപ വൈദ്യുതി വാങ്ങണമെന്നും അത്മൂലം വരുന്ന നഷ്ടം നികത്താന്‍ ഉപഭോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കണമെന്നുമാണ് എല്ലാ കാലത്തും പറയാറുള്ളത്. ഉപഭോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. അങ്ങനെയെങ്കില്‍ വൈദ്യുതി ബോര്‍ഡിന് ലാഭമുണ്ടാകുമ്പോള്‍ അതിന്റെ വിഹിതം ഉപഭോക്താക്കള്‍ക്ക്  നല്‍കുമോ? കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുതി നിലയങ്ങളും മുഴുവന്‍ സമയവും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാറുണ്ട്. കിട്ടുന്ന വിലക്ക് അന്യ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വില്‍ക്കാറുമുണ്ട്.
വൈദ്യുതി ബോര്‍ഡിന്റെ കണക്കനസുരിച്ച് ജലവൈദ്യുതിക്കാണ് ചെലവ് കുറവ്. അതായത് വളരെ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരിളവും നല്‍കാതെ മഴക്കാലത്തും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യുമ്പോള്‍ അതിന്റെ വിഹിതം സര്‍ചാര്‍ജ് എന്ന പേരില്‍ ഈടാക്കുകയും ചെയ്യുന്നു. ഇത് ശരിയോയെന്നാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. നഷ്ടം ഉപഭോക്താക്കള്‍ വഹിക്കണമെന്നതാണ് നയമെങ്കില്‍ ലാഭവും വീതം വെക്കണം. കച്ചവടക്കാരന്റെ റോള്‍ മാത്രമല്ലല്ലോ ബോര്‍ഡിന്??????

04 April 2010



മൂന്നാറേ........ മാപ്പ്
പതിനഞ്ച് വര്‍ഷം മുമ്പ് വരെ എന്തായിരുന്നു മൂന്നാര്‍?  ഓര്‍ക്കുന്നില്ലെ, ആയിരക്കണക്കിന് തോട്ടം തൊഴിലാളികള്‍ക്കും  എസ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള പ്ലാന്റെഷന്‍ ടൌണ്‍. തോട്ടം തൊഴിലാളികളുടെ അവധി ദിനങ്ങളില്‍ ടൌണ്‍ സജീവമാകുമായിരുന്നു. പക്ഷെ, വിദൂര എസ്റ്റേറ്റുകളില്‍ നിന്ന് മുന്നാര്‍ ടൌണില്‍ ആഴ്ചയിലൊരിക്കല്‍ എത്തുന്നവരെയും ഇവിടുത്തെ വ്യാപാരികള്‍ തിരിച്ചറിഞ്ഞിരുന്നു. അവരുടെ കുടുംബ വിശേഷങ്ങള്‍ പങ്ക് വെച്ചും അവര്‍ക്കാവശ്യമായ സാധനങ്ങ
ള്‍ വായ്പയായി നല്‍കിയും വ്യാപാരികള്‍ മൂന്നാറിന്റെ ഭാഗമായി. മുന്നാര്‍ ടൌണിന് കാവലെന്ന പോലെ  മൂന്ന് മലകളിലായി ഹിന്ദു, ക്രൈസ്തവ, മുസ്ലിം ദേവാലയങ്ങള്‍ സൌഹാര്‍ദത്തോടെ കഴിയുന്നത് പോലെ ഈ നാട്ടുകാരും മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും വേര്‍തിരിവില്ലാതെ ഒന്നായി കഴിഞ്ഞു. ഇടക്ക് ചിലര്‍ ഭാഷയുടെ പേരില്‍ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെ ഒറ്റപ്പെടുത്താന്‍ രാഷ്ട്രിയം മറന്നും മൂന്നാറുകാര്‍ കൈകോര്‍ത്തു.
പക്ഷെ, മുന്നാറിന്ന് ദു:ഖിതയാണ്. മുന്നാറിനെ സ്നേഹിക്കുന്നവര്‍ അതിനേക്കാളും ദു:ഖിതരും. ടൂറിസത്തിന്റെ പേരിലെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഈ നാടിന് സമ്മാനിക്കുന്നത് കണ്ണുനീര്‍. ടൂറിസത്തിന് വേണ്ടി മൂന്നാര്‍ മേളയെന്ന മൂന്നാറിന്റെ മഹോല്‍സവം ആസൂത്രണം ചെയ്യുമ്പോള്‍ അറിഞ്ഞിരുന്നില്ല, ഭാവിയില്‍ ടൂറിസം ഈ നാടിനെ കോണ്‍ക്രീറ്റ് നഗരമാക്കുമെന്ന്. മൂന്നാറിനെ തേടി ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ വന്ന് തുടങ്ങിയപ്പോള്‍ മൂന്നാര്‍ മേള നടത്തുന്ന കാര്യവും ഇപ്പോഴുള്ളവര്‍ മറന്നു.
മൂന്നാറിന്റെ ടൂറിസം വികസനത്തിന് വേണ്ടി തിരുവനന്തപുരം വരെ സൈക്കിള്‍ യാത്ര നടത്തിയ സംസ്കാരയുടെയും മര്‍ച്ചന്റ്സ് യൂത്ത് വിംഗിന്റെയും പ്രവര്‍ത്തകരും കരുതിയിരിക്കില്ല, മൂന്നാര്‍ ലോക ടൂറിസം മാപ്പില്‍ എത്തിപ്പെടുമെന്ന്. മൂന്നാറിനെ പുറം ലോകത്തെ പരിചയപ്പെടുത്താന്‍ ബ്രോഷര്‍ അച്ചടിച്ച് കേരളമാകെ വിതരണം ചെയ്തതും എന്തിനായിരുന്നു? മൂന്നാറിലെ കുറിഞ്ഞിക്കാടുകളെ സംരക്ഷിക്കാനാണ്  അന്ന് യുവവ്യാപാരികള്‍ അടക്കം  പോരാട്ടം നടത്തിയത്. പക്ഷെ, അന്നത്തെ കുറഞ്ഞിമലകള്‍ ഇപ്പോള്‍ റിസോര്‍ട്ടുകളായി മാറി. പട്ടയത്തിന്റെ പിന്‍ബലത്തില്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചെറുക്കാന്‍ പോലും മൂന്നാറുകാര്‍ക്ക് കഴിഞ്ഞില്ല. ടൂറിസത്തിന്‍െര്‍ പേരില്‍ പ്രകൃതിയെ തകര്‍ത്താണ് കെട്ടിടങ്ങള്‍ ഉയര്‍ന്നത്. റോഡടക്കമുള്ള സൌകര്യങ്ങളെ കുറിച്ച് ആരും ചിന്തിച്ചില്ല, പകരം ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ക്കും താല്‍പര്യം. മുന്നാറില്‍ പണം കായ്ക്കുന്ന മരമുണ്ടെന്നറിഞ്ഞ് ഇവിടേക്ക് സ്ഥലം മാറ്റം വാങ്ങി വന്നവര്‍ ഭൂമി ലേലം വിളിച്ചു. മൂന്നാറിനെ മലമുകളിലെ കൊച്ചിയാക്കി മാറ്റാന്‍ ഉദ്യോഗസ്ഥരും മല്‍സരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരും അതിന് കൂട്ട് നിന്നു. മൂന്നാറില്‍ ബിനാമി പേരില്‍ ഭൂമി പതിച്ച് കിട്ടിയപ്പോള്‍ പത്രധര്‍മ്മം മറന്നു. ടാറ്റയെ ചൂണ്ടിക്കാട്ടി കയ്യേറ്റക്കാരെ രക്ഷിക്കാനായിരുന്നു മല്‍സരം.
ടാറ്റയുടെ കൈവശമുള്ള ഭൂമി അളന്ന് തിരിച്ച് അധിക ഭൂമിയുണ്ടെങ്കില്‍ അതിനും നികുതി ഈടാക്കണമെന്ന് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയ അന്നത്തെ ദേവികുളം സബ് കലക്ടറും ഇപ്പോള്‍ കരുതുന്നുണ്ടാകും വേണ്ടിയിരുന്നില്ലെന്ന്. ടാറ്റയുടെ ഭൂമി അളക്കാന്‍ വന്നവരാണല്ലോ ഇവിടുത്തെ സര്‍ക്കാര്‍ ഭൂമി ചൂണ്ടിക്കാട്ടി ഭൂമി കയ്യേറ്റത്തിന് അവസരം ഒരുക്കിയത്. ചെയ്ത പോയ തെറ്റുകള്‍ക്ക് എല്ലാവരും ഇപ്പോള്‍ മൂന്നാറിനോട് മാപ്പ് ചോദിക്കുന്നുണ്ടാകും............മൂന്നാറെ മാപ്പ്