Pages

27 June 2020

ദേശിയപാത 85ലെ മനുഷ്യ നിർമ്മിത ഉരുൾപ്പൊട്ടൽ





ലോകാർഡ്ഗ്യാപ്പ് റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് FB Photo
പശ്ചിമഘട്ടത്തിൽ ക്വാറിയെന്നത് പുതുമയുള്ള കാര്യമല്ല,പശ്ചിമഘട്ടം നിലനിർത്തുന്നത് തന്നെ പാറ പൊട്ടിക്കാൻ വേണ്ടിയാണെന്നാണ് ചിലരുടെ പക്ഷം.പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ഡോ.മാധവ് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിൽ നടപ്പാക്കാതിരിക്കുന്നതിന് കാരണമായി പറഞ്ഞതും ക്വാറികൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നും കരിങ്കല്ല് ലഭികാതെ വികസന പ്രവർത്തനങ്ങൾ സ്തംഭിക്കുമെന്നുമാണ്.എന്നാൽ, റോഡ് നിർമ്മാണം ക്വാറിയായി പരിവർത്തനപ്പെടുത്തിയാലോ? കൊച്ചി-ധനുഷ്കോടി ദേശിയപാത 85െൻറ ഭാഗമായ മൂന്നാർ ലോകാർഡ് ഗ്യാപ്പ് റോഡിൻറ വീതി കൂട്ടലിനെ തുടർന്നാണ് പുതിയൊരു ക്വാറി രൂപപ്പെട്ടത്. ഇതിനോടനുബന്ധിച്ച് ലോകാർഡിൽ ക്രഷർ യൂണിറ്റും സ്ഥാപിക്കപ്പെട്ടു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സമുദ്ര നിരപ്പിൽ നിന്നും 5500അടിയിലേറെ ഉയരമുള്ള ലോകാർഡ്ഗ്യാപിലെ ഒരു മല അപ്പാടെ ഇടിച്ച് നിരത്തുന്നത്.
മൂന്നാറിലെ തേയിലത്തോട്ടങ്ങൾ ബ്രിട്ടിഷുകാരുടെ ഉടമസ്ഥതയിലായിരുന്ന കണ്ണൻ ദേവൻ കമ്പനി നടത്തിയിരുന്ന കാലയളവിലാണ് മുന്നാർ-ബോഡിമെട്ട് റോഡ് നിർമ്മിച്ചത്.ചൊക്രമുടി മല മുറിച്ച് റോഡ് നിർമ്മിക്കുകയായിരുന്നു.തമിഴ്നാടിലെ അമ്മനായ്ക്കനൂരിൽ തീവണ്ടിയിറങ്ങി മൂന്നാറിലേക്ക് വരാനും തോട്ടം തൊഴിലാളികളുടെ ഗതാഗത സൗകര്യത്തിനുമായാണ്, മധുര റോഡിൻറ ഭാഗമായ ബോഡിമെട്ട്-േബാഡിനായ്ക്കനൂർ റോഡ് നിർമ്മിച്ചത്. കേരള അതിർത്തിയാണ് ബോഡിമെട്ട്. മൂന്നാർ-ബോഡിമെട്ട്-മധുര റോഡാണ് ഇപ്പോൾ ദേശിയ പാതയായി മാറിയത്. ഇതിൽ മൂന്നാർ-ബോഡിമെട്ട് 42 കിലോമീറ്റർ വീതി കൂട്ടുന്ന ജോലികൾ ആരംഭിച്ചത് 2017 നവംബറിലാണ്. എന്നാൽ, കരാറുകാരുടെ കണ്ണു ചെന്ന് പതിഞ്ഞത് ലോകാർഡ് ഗ്യാപ്പ് റോഡിലും.ഏതാനം കിലോമീറ്ററുകൾ മാത്രമുള്ള ഗ്യാപ്പ് റോഡ് വീതി കൂട്ടുന്നതിനായി മല ഇടിക്കൽ ആരംഭിച്ചതോടെയാണ് ഹൈറേഞ്ച് മനുഷ്യ നിർമ്മിത ഉരുൾപ്പൊട്ടലും കണ്ട് തുടങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 5500 അടിയിലേറെ ഉയരത്തിലുള്ള റോഡിൽ നിന്നും തലയുയർത്തി നിൽക്കുന്ന മലയിലെ പാറക്കെട്ടുകൾക്ക് നേരെ വെടിമരുന്ന് പ്രയോഗിക്കപ്പെട്ടതോടെ ഇൗ മേഖല ക്വാറിയായി രൂപാന്തരപ്പെട്ടു. അപകടം പതിവായി.കഴിഞ്ഞ വർഷം ഒക്ടോബറിലുണ്ടായ ഉരുൾപ്പൊട്ടലിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഇതിൽ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. റോഡിൻറ താഴ് ഭാഗത്തുള്ള നൂറ് കണക്കിന് ഏക്കർ ഏലത്തോട്ടങ്ങളും കൃഷി ഭൂമിയും നശിച്ചു.കഴിഞ്ഞ വർഷംമാത്രം 14 ഇടത്ത് മണ്ണിടിച്ചലോ ഉരുൾപ്പൊട്ടലോ ഉണ്ടായി.
ഇത്തവണ ഒരാഴ്ച മുമ്പാണ് ഒരു പ്രദേശത്തെ ഭീമൻ ഉരുളുകൾ ഭീകര ശബ്ദത്തോടെ താഴെ എത്തിയത്. റോഡ് പണിക്ക് വേണ്ടി ഗതാഗതം നിരോധിച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.റോഡിെൻറ വീതിയേക്കാളും വലുപ്പമുള്ള വലിയ പാറയാണ് താഴെക്ക് എത്തിയത്. കിലോമീറ്ററുകൾ നീളത്തിൽ ഉരുൾപ്പൊട്ടലുണ്ടായി. ഇനിയും ഏതു സമയത്തും  ഉരുൾപൊട്ടലുണ്ടാകും. അശാസ്ത്രിമായാണ് പാറ പൊട്ടിച്ച് റോഡ് വീതി കുട്ടൽ പ്രവൃത്തികൾ നടത്തുന്നത്. അതോ പാറയും മലയും താഴെക്ക് പോരെട്ടയെന്ന തരത്തിലുള്ള ഹിഡൻ അജണ്ട ഉണ്ടോയെന്ന് സംശയിക്കണം. ഇത്രയും ഗുരുതരമായ ഉരുൾപ്പൊട്ടലുണ്ടായിട്ടും ഇൗ രംഗത്തെ വിദഗ്ധരൊന്നും ഇതുവഴി വരാത്തതിലും ദുരൂഹതയുണ്ട്. റോഡ് നിർമ്മാണത്തിനിടെയിലെ മണ്ണിടിച്ചിലെന്ന് നിസാരവൽക്കരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. റോഡ് നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പുള്ള ഗ്യാപ്പ് റോഡിൻറ ചിത്രം കണ്ടാൽ ഭീകരാവസ്ഥ ബോധ്യപ്പെടും.
ഇവിടെ സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകകാര്യം ചെയ്തതിൻറ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഉരുൾപ്പൊട്ടലുണ്ടായതിൻറ തൊട്ടടുത്ത ദിവസം ഇവിടെ സന്ദർശിച്ച പരിസ്ഥിതി പ്രവർത്തകരാണ് ഒരു പാറക്കടിയിൽ വെച്ചിരുന്ന കെൽവക്സ്-100 ഇനത്തിൽപ്പെട്ട സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. അപ്പോൾ തന്നെ അവർ അധികൃതരെ വിവരം അറിയിച്ചു. എന്നാൽ,രണ്ടാമതൊരിക്കൽ കൂടി പരിസ്ഥിതി പ്രവർത്തകർ അവിടെ എത്തിയപ്പോഴെക്കും അവ മാറ്റിയിരുന്നു.
ഒരേ സമയത്ത് പലയിടത്ത് സ്ഫോടനം നടത്തുന്നത് ഉരുൾപ്പൊട്ടലിന് കാരണമാകുന്നുവെന്ന് ദേവികുളം സബ് കലക്ടർ ഡോ.രേണു രാജ് 2019 ആഗസ്തിൽ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.അശാസ്ത്രിയമായും ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത തരത്തിലുമാണ് റോഡ് വീതി കൂട്ടലിൻറ പേരിലെ ഖനനമെന്ന് അവർ റിപ്പോർട്ടിൽ പറയുന്നു. മലയുടെ പകുതിയിലേറെ ചെത്തി എടുക്കുന്നതിലുടെ ബാക്കി ഭാഗവും ഇടിഞ്ഞ് പോരുന്നു. പശയില്ലാത്തതും പാറ കെട്ടുകൾ നിറഞ്ഞതുമാണ് മണ്ണും മലയും. പാറ മറ്റ് നിർമ്മാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി അനിയന്ത്രിതവും അനുവദനിയമല്ലാത്തതുമായ രീതിയിലും വൻതോതിൽ ഖനനം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സബ് കലക്ടർ റിപ്പോർട്ട് ചെയ്തു.സാേങ്കതിക വൈദഗ്ധ്യമുള്ള ഏജൻസിയെ കൊണ്ട് പഠനം നടത്തിയ ശേഷം ഭൂപ്രകൃതിക്ക് അനുയോജ്യവും അപകട രഹിതവുമായ രീതിയിലും റോഡ് നിർമ്മാണം നടത്തണമെന്ന ശിപാർശയാണ് ഡോ.രേണു നൽകിയത്. റിപ്പോർട്ട് നൽകി ഒരു മാസം കഴിഞ്ഞപ്പോഴെക്കും ഡോ.രേണുവിനെ സ്ഥലം മാറ്റി.
പാറ പൊട്ടിക്കലിന് യാതൊരു തടസവുമുണ്ടായില്ല. ഇൗ പാറയത്രയും ലോകാർഡിലെ ക്രഷർ യൂണിറ്റിലെത്തിച്ച് മെറ്റലാക്കി മാറ്റുകയാണ്. ആയിരകണക്കിന് ലോഡ് മെറ്റൽ ഇവിടെ നിന്നും അതിർത്തി കടന്നുവെന്നാണ് പറയുന്നത്.റോഡ് നിർമ്മാണമാകെട്ട എങ്ങുമെത്തിയിട്ടുമില്ല.
പശ്ചിമഘട്ടത്തിലെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുന്നാർ-ബോഡിമെട്ട് സ്ട്രെച്ചിൽ പാറപൊട്ടിച്ചും മലയിടിച്ചും ഏലമലക്കാടിലെ വൃക്ഷങ്ങൾ മുറിച്ചും റോഡ് നിർമ്മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.380.76 കോടി രൂപയുടെതാണ് നിർമ്മാണ ജോലികൾ. ഇതിനിടെ ഉരുൾപ്പൊട്ടൽ കാരണമാക്കി റോഡ് നിർമ്മാണ തുക പുതുക്കാനുള്ള ശ്രമവും അണിയറയിൽ ആരംഭിച്ചിട്ടുണ്ട്.
 പാറ പൊട്ടിക്കൽ തുടങ്ങിയത് മുതൽ ഇടക്കിടെ ഗതാഗതം മുടക്കിയിരുന്നു. ഇനിയിപ്പോൾ അടുത്ത നാളിലൊന്നും ഗതാഗതത്തിന് റോഡ് തുറന്ന് കൊടുക്കാനാകുമെന്ന് കരുതുന്നില്ല. മുന്നാർ-തേക്കടി റോഡ് കൂടിയാണ് അടയുന്നത്. ഇനി കൂടുതൽ ദൂരം സഞ്ചരിച്ച് വേണം ചിന്നക്കനാൽ,ശാന്തമ്പാറ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികൾക്ക് മൂന്നാറിലെത്താൻ. ദേശിയപാത നിലവാരത്തിലെ റോഡ് സ്വപ്നം കണ്ടവർക്ക് മുന്നിൽ ഗതാഗതം തന്നെ അടഞ്ഞു.
എന്നാൽ, ഇതൊന്നും ഒരു രാഷ്ട്രിയ കക്ഷികളും ഗൗരവമായി കാണുന്നില്ല.ഇത്തവണയുണ്ടായ ഉരുൾപ്പൊട്ടൽ പ്രാദേശിക പേജിന് അപ്പുറത്തേക്ക് വാർത്തയായില്ല. ആളപായം ഇല്ലാത്തത് കൊണ്ടായിരിക്കാം മാധ്യമങ്ങൾ ഗൗരവമായി കാണാത്തത്.പാറപ്പൊട്ടിക്കലിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടം മാധ്യമങ്ങളും രാഷ്ട്രിയകക്ഷികളും കാണാതെ പോകുന്നു. മല ഇടിച്ച് നിരത്തുന്നതിലൂടെ രൂപപ്പെടുന്ന റോഡ് പുറേമ്പാക്ക് സ്വന്തമാക്കാമെന്ന ലക്ഷ്യമായിരിക്കാം പിന്നിൽ.റോഡ് നിർമ്മാണത്തിന് വേണ്ടി താൽക്കാലികമായി നിർമ്മിച്ച ഷെഡുകൾ സ്വന്തമാക്കി പട്ടയം തരപ്പെടുത്തിയ ചരിത്രമാണ് മൂന്നാറിനുള്ളത്.
എം.ജെ.ബാബു
ചിത്രങ്ങൾ ഹാർഡ്ലി രഞ്ജിത്

No comments:

Post a Comment