Pages

15 March 2014

പെട്ടി പെട്ടി ബാലറ്റ് പെട്ടി


 പെട്ടി പെട്ടി ബാലറ്റ് പെട്ടി,പെട്ടി പൊട്ടിച്ചപ്പോള്‍.........അതു ആദ്യ കാലത്തെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. പിന്നിടത് പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ബാലറ്റ് പേപ്പര്‍ കിട്ടുമ്പോള്‍....എന്നായി.ഇന്നിപ്പോള്‍ പെട്ടിയുമില്ല, ബാലറ്റുമില്ല. പകരം യന്ത്രം വന്നു. രാഷ്ട്രിയകക്ഷികളുടെയും അല്ലാതെയുമുള്ള സ്ഥാനാര്‍ഥികള്‍ക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ വക ഒരു ബട്ടണും ഇത്തവണയുണ്ട്-‘നോട്ട’അഥവാ ഇവരില്‍ ആരുമല്ല എന്ന് രേഖപ്പെടുത്തപ്പെടുന്ന ചിഹ്നമില്ലാത്ത സ്ഥാനാര്‍ഥി.
ആദ്യ രണ്ടു പൊതുതെരഞ്ഞടുപ്പിലും സ്ഥാനാര്‍ഥകള്‍ക്കായി പ്രത്യേക ബാലറ്റ് പെട്ടിയായിരുന്നു. ഓരോ സ്ഥാനാര്‍ഥിയുടെയും ചിഹ്നം രേഖപ്പെടുത്തിയതായിരുന്നു പെട്ടി. പക്ഷെ, അന്നും വോട്ടു ചെയ്യുന്നവരുടെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയിരുന്നു.മൈസൂര്‍ പെയിന്‍റ് ആന്‍റ് വാര്‍ണിഷ് ലിമിറ്റഡ് എന്ന കനപനിയില്‍ ഉല്‍പാദിപ്പിക്കുന്ന മഷിയാണ് അന്നും ഇന്നും രാജ്യത്തെ വോട്ടര്‍മാരുടെ വിരലില്‍ പുരണ്ടുന്നത്. അയല്‍രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്.
1962ലെ പൊതു തെരഞ്ഞെടുപ്പിലാണ് ബാലറ്റും മാര്‍ക്കും ഉപയോഗിച്ചു തുടങ്ങിയത്. എല്ലാ സ്ഥാനാര്‍ഥികളുടെയും പേരും ചിഹ്നവും രേഖപ്പെടുത്തിയ ബാലറ്റില്‍ ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്കോ ചിഹ്നത്തിനോ നേരെ മാര്‍ക്ക് ചെയ്യുന്നതായിരുന്നു ഈ സംവിധാനം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ബാലറ്റില്ലാതായെങ്കിലും തപാല്‍ വോട്ടിന് വേണ്ടി ഇപ്പോഴും ബാലറ്റുണ്ട്. തപാല്‍ വോട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് അച്ചടിച്ച ബാലറ്റാണ് അയച്ചു കൊടുക്കുന്നത്. ഇതില്‍ അവര്‍ പേന കൊണ്ടു മാര്‍ക്ക് ചെയ്തു മടക്കി അയക്കുന്നു. 1982ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തിലാണ് രാജ്യത്താദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചത്. തെരഞ്ഞെടുക്കപ്പെട്ട അമ്പതു ബൂത്തുകളിലാണ് അന്ന് മെഷീന്‍ ഉപയോഗിച്ചത്. എന്നാല്‍,വോട്ടിംഗ് മെഷീന്‍ തെരഞ്ഞെടുപ്പ് കേസില്‍പ്പെട്ട് കോടതി കയറി. പിന്നിട് 1988ല്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വോട്ടിംഗ് മെഷീന്‍ ഉപയോഗത്തിന് വഴിയൊരുക്കിയത്. 1998ല്‍ 16 ഇടത്തും 1999ലെ തെരഞ്ഞെടുപ്പില്‍ ഭാഗികമായും2004ല്‍ പൂര്‍ണമായും വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചു തുടങ്ങി.ഇതിന്‍റ ഫലം ലഭിച്ചത് കൗണ്ടിംഗ് ഏജന്‍റുമാര്‍ക്കും ജീവനക്കാര്‍ക്കുമാണ്. ബാലറ്റായിരുന്ന കാലത്തു ഒന്നും രണ്ടും ദിവസങ്ങള്‍ വേണ്ടിവരുമായിരുന്നു വോട്ടെണ്ണി തീര്‍ക്കാന്‍. തര്‍ക്കം വന്നാല്‍ പിന്നെയും വോട്ടെണ്ണല്‍ നീളും. എന്നാല്‍, ഇപ്പോള്‍ കഥ മാറി. ഇപ്പോള്‍ വോട്ടര്‍മാരുടെ സ്ളിപ്പു പോലും എത്തിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍െറ പ്രതിനിധിയാണ്. മുമ്പ് രാഷ്ട്രിയ പാര്‍ട്ടികളാണ് വോട്ടര്‍ പട്ടികയുമായി വീടുകള്‍ കയറിയിറങ്ങി സ്ളിപ്പു നല്‍കിയിരുന്നത്.
21 വയസില്‍ നിന്നും വോട്ടവകാശം 18 ആക്കിയതിന്‍റ ക്രെഡിറ്റും കേരളത്തിനാണ്. തദ്ദേശ തെരഞ്ഞെടുപ്പിലാണ് വോട്ടിംഗ് പ്രായം 18ആക്കി കുറച്ചത്. 1989ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് 18 വയസില്‍ വോട്ടവകാശം ലഭിച്ചത്. ഇപ്പോള്‍ പഞ്ചായത്തു മുതല്‍ പാര്‍ലമെന്‍റ് വരെ 18വയസില്‍ വോട്ടു ചെയ്യാം.
1952ല്‍ 489 അംഗങ്ങളായിരുന്നു ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മല്‍സരിച്ചത് 1874പേരും. 1957ല്‍ 494 ലോകസഭ മണ്ഡലങ്ങളിലേക്കായി 1519 പേരും 1962ല്‍ 1985 പേരും 1967ല്‍ 520 മണ്ഡലങ്ങളിലേക്കായി 2369 പേരും മല്‍സരിച്ചു. 2009ലെ തെരഞ്ഞെടുപ്പില്‍ 543 മണ്ഡലങ്ങളിലേക്ക് 8070 സ്്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഇത്തവണത്തേത് ലോകസഭയിലേക്കുള്ള 16-ാമത് തെരഞ്ഞെടുപ്പാണ്. നിയമസഭകളിലേക്കായി 348 തെരഞ്ഞെടുപ്പുകളും സ്വതന്ത്ര ഇന്‍ഡ്യയില്‍ നടന്നിട്ടുണ്ട്.

No comments:

Post a Comment