Pages

21 August 2020

ഒരിക്കലും ഒാർക്കാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ

 പെട്ടിമുടി ഉരുൾപൊട്ടൽ മറക്കാനാവാതെ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാമും  മുൻ എംഎൽ.എ എ.കെ.മണിയും


 ഒരു രാത്രി മുഴുവൻ തണുത്ത് വിറങ്ങലിച്ച് കാവൽ നിന്ന ഭയാനകമായ അന്തരീക്ഷം, എന്താണ് സംഭവിച്ചതെന്ന് പോലും അറിയാത്ത മണിക്കുറുകൾ, ഇരുട്ടും മഴയും കാറ്റും-പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദിവസം അനുസ്മരിക്കുകയായിരുന്നു അവിടെ നിന്നുള്ള മൂന്നാർ ഗ്രാമ പഞ്ചായത്തംഗം ശാന്ത ജയറാം. ഉരുൾപൊട്ടലിൽ തകർന്ന ലയങ്ങൾക്ക് തൊട്ടടുത്ത ലയത്തിലെ താമസക്കാരിയാണ് മെമ്പർ.

                   ശാന്ത ജയറാം ഗ്രാമ പഞ്ചായത്തംഗം

വൈദ്യുതിയില്ലാത്തതിനാൽ എന്താണ് സംഭവിച്ചതെന്ന് അറിയുമായിരുന്നില്ല.വെള്ളപാച്ചിലുണ്ടായതിൻറ ശബ്ദം കേട്ടാണ് വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങിയത്. പക്ഷെ, ഒന്നും കാണാനാകുമായിരുന്നില്ല,.ശക്തമായ കാറ്റിലും മഴയിലും കുട പിടിക്കാനും കഴിയുന്നില്ല. പുറത്ത് വന്ന് അൽപം കഴിഞ്ഞപ്പോഴെക്കും ഭീകരമായ ശബ്ദം കേട്ടു. മറ്റ് ലയങ്ങളിൽ നിന്നുള്ളവരും അപ്പോഴെക്കും എത്തി. പക്ഷെ, ആർക്കും തകർന്ന ലയങ്ങൾക്ക് സമീപത്തേക്ക് പോകാനാകുന്നില്ല. അവിടെ ലയങ്ങൾ ഉണ്ടോയെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല. ഉണ്ടായിരുന്ന വെളിച്ചവുമായി ഇറങ്ങിയപ്പോഴാണ് രക്ഷപെട്ടവരിൽ അഞ്ച് പേർ വന്നത്. പിന്നിട് മൂന്ന് പേർ വന്നു. ഇവരെ മറ്റ് ലയങ്ങളിൽ എത്തിച്ചു. ഇതിന് ശേഷം വീണ്ടും മലവെള്ളപാച്ചിലുണ്ടായി.


പുലർച്ചെ നാല് മണിവരെ ആർക്കും ഒന്നും ചെയ്യാനായില്ല.മറ്റുള്ളവരൊക്കെ റോഡിലും മറ്റുമായി കഴിഞ്ഞു. നേരം പുലർന്നപ്പോഴാണ് ഭീകരാവസ്ഥ മനസിലാക്കിയത്.പരിക്കേറ്റവരെ കമ്പിളി കട്ടിലുണ്ടാക്കിയാണ് രാജമല ഡിസ്പെൻസറിയിൽ എത്തിച്ചത്. രാജമല റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായിരുന്നതിനാൽ വാഹനങ്ങൾക്ക് പോകാൻ കഴിയുമായിരുന്നില്ല.പുലർച്ചെ വെളിച്ചം വന്നപ്പോഴാണ് നാല് പേർ മണ്ണിൽ പുതുഞ്ഞ് കിടക്കുന്നത് കണ്ടത്. അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മൃതദേഹങ്ങളും കണ്ടെടുത്തു. ഉരുളും മലവെള്ളവും അൽപം വഴിമാറിയിരുന്നുവെങ്കിൽ ഇവരുടെ കുടുംബവും ഉണ്ടാകുമായിരുന്നില്ല. മീറ്ററുകളുടെ വിത്യാസത്തിലാണ് രക്ഷപ്പെട്ടത്. ആ ഞെട്ടലിൽ നിന്നും ഇനിയും ഇവർ മോചിതയായിട്ടില്ല.

അതൊരു വല്ലാത്ത കാഴ്ചയായിരുന്നു, ഇനിയൊരിക്കലും മറ്റൊരിടത്തും ഇതുപോലുള്ള കാഴ്ച കാണാൻ ഇടവരുത്തരുതെന്ന പ്രാർഥന മാത്രമാണുള്ളത്.അത്രക്ക് വേദനയാണ് ഇപ്പോഴും-തോട്ടംതൊഴിലാളിഠ നേതാവും ദീർഘകാലം ദേവികുളം എം.എൽ.എയുമായ എ.കെ.മണി പറയുന്നു. ദുരന്തമുണ്ടായ അന്ന് മുതൽ കാടും പുഴയും താണ്ടി തെരച്ചിൽ സംഘത്തിനൊപ്പം ഇദേഹമുണ്ട്.


ഒരുമുറ്റത്ത് ഒാടികളിച്ചിരുന്ന കുട്ടികൾ, ഒരു മുറ്റത്ത് നിന്നും പരസ്പരം കൈ പിടിച്ച് സ്കുളിൽ പോയിരുന്നവർ, ഒന്നിച്ച് കൊളുന്ത് നുള്ളാൻ പോയിരുന്നവർ. ഒരുമുറ്റത്ത് നിന്നും കഥകൾ പറഞ്ഞിരുന്നവർ.എന്തിന് കൊച്ച് കൊച്ച് പ്രശ്നങ്ങളുടെ പേരിൽ വഴക്കടിച്ചിരുന്നവർ.ഒരു മതിലിൻറ മാത്രം അകലത്തിൽ സുഖവും ദു:ഖവും പങ്ക്വെച്ച് തലമുറകളായി ജീവിച്ചവരുടെ പരമ്പര നിലനിർത്താൻ ചില കുടുംബങ്ങളിലെങ്കിലും ആരെയും ബാക്കിവെച്ചില്ല. അവരൊക്കെ തോട്ടം മേഖലക്കാകെ നൊമ്പരപ്പെടുത്തുന്ന ഒാർമ്മകളാണ്.

ആഗസ്ത് ഏഴിന് രാവിലെ എട്ടരയോടെയാണ് പെട്ടിമുടിയിൽ ഉരുൾപൊട്ടിയെന്നും നിരവധി ലയങ്ങൾ മണ്ണിനടിയിലാണെന്നുമുള്ള വിവരം അറിയുന്നത്. പെട്ടിമുടിയിൽ മാത്രമല്ല, മൂന്നാർ പ്രദേശത്താകെ വൈദ്യുതി ബന്ധം തകരാറിലായതിനാൽ, ഒരാൾ മൂന്നാറിൽ നേരിട്ട് വന്നാണ് വിവരം അറിയിക്കുന്നത്. അപ്പോൾ തന്നെ പുറപ്പെട്ടു. മറയൂർ റോഡിലെ പെരിയവര താൽക്കാലിക പാലം തകർന്ന് കിടക്കുന്നതിനാൽ, കോളണി വഴി കറങ്ങിയാണ് പോകേണ്ടി വന്നത്. അവിടെ എത്തുേമ്പാഴെക്കും……………ഒാർക്കാൻ കഴിയുന്നില്ല.ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. ഇന്നലെ വരെയുണ്ടായിരുന്ന ലയങ്ങളുടെ സ്ഥാനത്ത് പാറകളും ചെളിയും മണ്ണും. അതിനിടിയിൽ നിന്നും ഒരു കരച്ചിൽ പോലും പുറത്ത് വന്നിരിക്കില്ല,കുഞ്ഞുങ്ങളും മുതിർന്നവരും അടക്കമുളളവരെ മരണം വിളിച്ച് കൊണ്ട് പോയപ്പോൾ അവർക്ക് ദൈവമെ എന്ന് വിളിക്കാൻ പോലും കഴിഞ്ഞിരിക്കില്ല. അല്ലെങ്കിൽ ആ മലവെള്ള പാച്ചിലിൽ അവരുടെ ശബ്ദം തൊട്ടപ്പുറത്തുള്ള ലയങ്ങളിലും എത്തിയിരിക്കില്ല.


എന്നെ അറിയുന്ന, ഞാൻ അറിയുന്നവരാണല്ലോ ഇൗ മണ്ണിനടിയിൽ എന്ന ചിന്തയിൽ എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല. നാല് പതിറ്റാണ്ടായി ഞാൻ വന്ന്പോയിരുന്ന വീടുകൾ. എത്രയോ തവണ ചായ കുടിച്ച കാൻറിൻ, സന്തത സഹചാരിയെ പോലെ എല്ലാ തെരഞ്ഞെടുപ്പ്കാലത്തും എനിക്കൊപ്പം ഇടമലക്കുടിയിലെ ആദിവാസി കോളണികൾ കയറിയിറങ്ങിയിരുന്ന മുൻ പഞ്ചായത്തംഗം അനന്ത ശിവൻറയും റഫേലിൻറയും കുടുംബാംഗങ്ങൾ.എന്നെ മാമായെന്ന് വിളിച്ചിരുന്ന കുട്ടികൾ, തമ്പിയെന്ന് വിളിച്ചിരുന്ന മുതിർന്നവർ, തലൈവരേ എന്ന് വിളിച്ചിരുന്നവർ….അവരൊക്കെയാണ് ഇൗ മണ്ണിനടിയിൽ. തലേന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നവരാണ് അവരൊക്കെ, തുടർച്ചയായി പെയ്തിറങ്ങിയിരുന്ന മഴയിൽ വൈദ്യുതിയും ഫോൺ ബന്ധങ്ങളും ഇല്ലാതിരുന്നതിനാൽ, അവർ നേരത്തെ പുതുച്ച് മൂടി കിടന്നിരിക്കണം.

പൊതുപ്രവർത്തനം ആരംഭിക്കുന്ന കാലത്ത് തുടങ്ങിയതാണ് പെട്ടിമുടിയുമായുള്ള സൗ.ഹൃദം. ഇടമലക്കുടിയുടെ ഇടത്താവളമെന്ന നിലയിൽ പെട്ടിമുടിയിൽ വിശ്രമിച്ചായിരുന്നു യാത്ര. വഴിക്ക് കഴിക്കാനുള്ള ഭക്ഷണം വാങ്ങുന്നതും പെട്ടിമുടിയിൽ നിന്നാണ്. തോട്ടം തൊഴിലാളികളുടെ മകനെന്ന നിലയിലും പലരും ബന്ധുക്കൾ എന്ന നിലയിലുമുള്ള അടുപ്പം.പക്ഷെ, ഉരുൾപൊട്ടൽ ആ ബന്ധത്തെ അറുത്തു മുറിച്ചു.

ആദ്യദിവസം 26 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.പരിചയമുള്ള ഒാരോത്തരുടെയും ചേതനയറ്റ ശരീരം കണ്ടെടുക്കുേമ്പാഴും ദു:ഖം താങ്ങാൻ കഴിയുമായിരുന്നില്ല. അന്ന് അവരെ സംസ്കരിക്കാൻ കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം പൂർത്തിയാകാത്തതും ഒരു മുറ്റത്ത് ഒന്നിഞ്ഞ് ജീവിച്ചവരുടെ മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കണമെന്ന പൊതു അഭിപ്രായവുമായിരുന്നു കാരണം. പിറ്റേന്നാണ് രാജമല ശ്മശാനത്തിലേക്കുള്ള അന്ത്യയാത്ര.അടുത്ത ദിവസം 16പേരെ കിട്ടി. ഇനിയും മൃതദേഹങ്ങൾ ലഭിക്കാനുണ്ട്.70 പേർ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം.


ലയങ്ങൾക്ക് പിന്നിലൂടെ ഒഴുകുന്ന ആറ്റിലേക്കാണ് മലവെള്ളം അവരെ കൊണ്ട് പോയത്.പലരുടെയും മൃതദേഹങ്ങൾ കിട്ടിയത് കിലോമീറ്ററുകൾ അകലെ ആറ്റിൻകരയിൽ നിന്നാണ്.സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള ഇൗ എസ്റ്റേറ്റിൽ, പ്രകൃതിയെ നോവിക്കുന്ന പ്രവർത്തനങ്ങൾ ഒന്നുമില്ല. എന്നിട്ടും എന്ത് കൊണ്ട് ഉരുൾപൊട്ടി. ഏതാണ്ട് രണ്ട് കിലോ മീറ്റർ മുകൾ ഭാഗത്തുള്ള പെട്ടിമുടി ചോലയിൽ നിന്നാണ് ഉരുൾപൊട്ടി വന്നത്. ആ ചോലയിൽ നിന്നും ഉൽഭവിക്കുന്ന അരുവിക്കൊപ്പം ഭീമൻ പാറകളും കല്ലുകളും മലവെള്ളവും ഒഴുകി വന്നു. ഉറക്കെ കരയുന്നതിന് മുമ്പ് ആ ലയങ്ങളിൽ ഉറങ്ങിയിരുന്നവരെ വിധി തട്ടിയെടുത്തിരിക്കണം. തോട്ടംതൊഴിലാളികളുടെ മുത്തച്ചനും മുത്തശ്ശിയുമൊക്കെ നട്ടു വളർത്തിയ തേയില ഇന്നുവരെ അവരെ ചതിച്ചിട്ടില്ല. പക്ഷെ,……….ഇത് എങ്ങനെ. നാളെ എവിടെയും സംഭവിക്കാം.അതുകൊണ്ട് തന്നെ ഭൗമശാസ്ത്ര കേന്ദ്രം മൂന്നാറിലെ മാറിയ സാഹചര്യങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തണം.

ലോകമാകെ പെട്ടിമുടിയുടെ ദു:ഖം കണ്ടു. ഗവർണറും മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവുമൊക്കെ നേരിൽ വന്ന് ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ദു:ഖത്തിൽ പങ്ക് ചേർന്നു.കേരളത്തിൽ മറ്റൊരു ഉരുൾപൊട്ടലിലും ഇത്രയേറെ പേർ മരിച്ചിട്ടില്ല.എന്നിട്ടും പൊതുസമൂഹം മറ്റ് ചില വിഷയങ്ങൾക്ക് ഒപ്പമാണ്. പാവപ്പെട്ട തൊഴിലാളികളാണ് മരിച്ചത്. അതും പട്ടികജാതിക്കാർ. ആ പരിഗണനയെങ്കിലും നൽകണം.


ഞാനടക്കം ലയത്തിൽ ജനിച്ച് വർന്നവരാണ്. 1951ൽ പ്ലാേൻറഷൻ ലേബർ ആക്ട് വരുേമ്പാൾ, അന്നത്തെ സാഹചര്യത്തിൽ രണ്ട് മുറി വീട് മതിയായിരുന്നു.എന്നാൽ, ഇന്നതല്ല. കാലം മാറി. കുട്ടികൾ ഉയർന്ന വിദ്യാഭ്യാസം നടത്തുന്നു. അവർക്ക് പഠിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. അടുക്കളയിൽ കുടുംബം നടത്താൻ കഴിയില്ല.പണ്ടൊക്കെ വിവാഹിതരാകുന്ന മക്കൾ അടുക്കളയിലാണ് കിടന്നിരുന്നത്.മുതിർന്നവർ ഹാളിലും. ഇന്നത്തെ ജീവിത സാഹചര്യമനുസരിച്ച് നാല് മുറികളോട് കൂടിയ വീട് വേണം. ഇക്കാര്യം പ്ലാേൻറഷൻ ലേബർ കമ്മിറ്റിയിൽ പറഞ്ഞതാണ്. മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പറഞ്ഞു. ഇതേ തുടർന്നാണ് ലൈഫ് പദ്ധതി കൊണ്ട് വന്നത്. അതു പോരാ, തോട്ടം തൊഴിലാളികൾക്കായുള്ള ഭവന പദ്ധതിയാണ് വേണ്ടത്. കോളണികളിലോ ലൈഫ് പദ്ധതിയുടെ ഫ്ലാറ്റുകളിലോ കഴിയേണ്ടവരല്ല, തോട്ടം തൊഴിലാളികൾ.അവരാണ് തേയിലയിലൂടെ കേരളത്തിൻറ സമ്പദ്ഘടന വളർത്തിയവർ. അവരുടെ മുൻതലമുറയാണ് കേരളത്തിൻറ തൊഴിൽ സംസ്കാരത്തിൽ നിന്നും ജാതിവ്യവസ്ഥയെ ഇല്ലാതാക്കിയത്.


രക്ഷാപ്രവർത്തനങ്ങൾക്കും തെരച്ചിലും നിരവധി പേർ സഹകരിച്ചു.ഡീൻ കുര്യാക്കോസ് എം.പി, എസ്.രാജേന്ദ്രൻ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിൻറുമാരായ കറുപ്പസ്വാമി,സുരേഷ്കുമാർ, ജില്ല പഞ്ചായത്തംഗം വിജയകുമാർ,കലക്ടർ എച്ച് ദിനേശൻ, സബ് കലക്ടർ പ്രേംകൃഷ്ണൻ,പൊലീസ്, ഫയർഫോഴ്സ്,എൻ.ഡിആർഎഫ്, െഎ ആർ ഡബ്ളിയു, മൂന്നാറിലെ അഡ്വഞ്ചർ അക്കാദമിയുടെയും മ്യുസിൻറയും യൂത്തഏ് വെൽഫയർ ടീമിലെയും അംഗങ്ങൾ, കണ്ണൻ ദേവൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ എല്ലാം മറന്ന് രംഗത്തിറങ്ങിയവരാണ്- മണി പറഞ്ഞു.

കേെട്ടഴുത്ത് എം.ജെ.ബാബു

No comments:

Post a Comment