Pages

12 April 2015

മികവില്‍ നാദാപുരത്തിന്‍െറ മാതൃക

സംഘര്‍ഷത്തിന്‍േറതല്ലാത്ത മുഖമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരത്തിന്‍െറ കുടിയേറ്റ മേഖലക്ക്. നിരവധി വോളിബാള്‍, ഷട്ടില്‍ താരങ്ങള്‍ ഈ മണ്ണില്‍നിന്ന് ജഴ്സിയണിഞ്ഞിട്ടുണ്ട്. ഇതു തിരിച്ചറിഞ്ഞാണ് നാദാപുരം ഗ്രാമപഞ്ചായത്ത് കായിക നയം തയാറാക്കിയതും സ്വന്തമായി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചതും. സംസ്ഥാനത്ത് ആദ്യമായാണ് ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചത്. വോളിബാള്‍, ബാസ്കറ്റ് ബാള്‍ കോര്‍ട്ടുകളും നാലു ഷട്ടില്‍കോര്‍ട്ടുകളും ക്രമീകരിക്കാവുന്ന തരത്തിലാണ് മൂന്നു കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മിിച്ചത്. 3000 പേര്‍ക്ക് ഇരിപ്പിടവുമുണ്ട്.
ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ കോര്‍പറേഷനും കൈപ്പമംഗലം ഗ്രാമപഞ്ചായത്തും കായിക പരിശീലന പരിപാടികള്‍ ആരംഭിച്ചിരുന്നെങ്കിലും അതൊക്കെ അസ്ഥിപഞ്ജരമായി അവശേഷിച്ചിരിക്കെയാണ് നാദാപുരത്തിന്‍െറ നേട്ടം. സെവന്‍സ് ഫുട്ബാളിന് ഏറെ വേരോട്ടമുള്ള കൈപറമ്പില്‍ 1995-2001 കാലഘട്ടത്തിലാണ് ഇന്‍ഡോര്‍ സ്്റ്റേഡിയം നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയത്. കെ.എം. ലെനിന്‍ പ്രസിഡന്‍റായിരിക്കെ ആറര ഏക്കര്‍ സ്ഥലം വാങ്ങി ജനകീയ പങ്കാളിത്തത്തോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്‍െറ സഹായത്തോടെ സ്പോര്‍ട്സ് കോംപ്ളക്സിന് തുടക്കമിട്ടു. എന്നാല്‍, തുടര്‍ന്നുവന്ന ഭരണസമിതികള്‍ താല്‍പര്യം കാട്ടാതെ വന്നതോടെ നോക്കുകുത്തിയായി മാറി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് തൃശൂര്‍ കോര്‍പറേഷന്‍ കോച്ചിങ് ക്യാമ്പ് ആരംഭിച്ചതെങ്കിലും വൈകാതെ അടച്ചുപൂട്ടി.
ഭരണത്തില്‍ പിന്തുടര്‍ച്ചയില്ലാത്തതാണ് പല പദ്ധതികളും നിലക്കാന്‍ കാരണം. നാദാപുരത്താകട്ടെ, സൂപ്പി നരിക്കാട്ടേരി തന്നെ രണ്ടു തവണ പ്രസിഡന്‍റായപ്പോള്‍ പദ്ധതികള്‍ക്ക് പിന്തുടര്‍ച്ചയുണ്ടായി. തിരുവനന്തപുരം അടക്കമുള്ള കോര്‍പറേഷനുകള്‍ക്ക് മാലിന്യം തലവേദന സൃഷ്ടിക്കുമ്പോള്‍ മാലിന്യം വളമാക്കിമാറ്റുകയാണ് നാദാപുരത്ത്. വ്യാപാരികള്‍ വ്യവസായികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ആരോഗ്യ ശുചിത്വ സമിതി രൂപവത്കരിച്ച് അതിന്‍െറ നേതൃത്വത്തിലാണ് മാലിന്യ സംസ്കരണ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം. ദുര്‍ഗന്ധമില്ളെന്നതാണ് ഇവിടത്തെ പ്ളാന്‍റിന്‍െറ പ്രത്യേകത. സ്വന്തമായി പൗരാവകാശ രേഖ തയാറാക്കി ഓരോ സേവനത്തിനും കൃത്യമായ പരിധിയും നാദാപുരത്ത് നിശ്ചയിച്ചിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷമായി മികച്ച പഞ്ചായത്തിന്‍െറ പട്ടികയില്‍ നാദാപുരമുണ്ട്. കഴിഞ്ഞദിവസം മികച്ച പഞ്ചായത്തിനുള്ള ദേശീയ അംഗീകാരം കൂടി ഈ പഞ്ചായത്ത് സ്വന്തമാക്കുകയുണ്ടായി. ഈമാസം 24ന് ദല്‍ഹിയില്‍ നടക്കുന്ന ദേശീയ പഞ്ചായത്ത് ദിനാഘോഷത്തില്‍ സൂപ്പി നരിക്കാട്ടേരി അവാര്‍ഡ് ഏറ്റുവാങ്ങും.
ഫണ്ടു വിനിയോഗവും നികുതി പിരിവും മാത്രമല്ല, തദ്ദേശ സ്ഥാപനത്തിന്‍െറ ചുമതലയെന്നറിയുന്നത് കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട്, പാലക്കാട്ടെ ശ്രീകൃഷ്ണപുരം, തൃശൂരിലെ അടാട്ട്, പത്തനംതിട്ടയിലെ ഇരവിപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ എത്തുമ്പോഴാണ്. ചെമ്പിലോട്ട് രാഷ്ട്രീയ സംഘര്‍ഷമല്ലാത്ത വിഷയങ്ങള്‍ പൊലീസിലേക്കും കോടതിയിലേക്കുമല്ല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.സി. മോഹനന്‍െറ മുന്നിലേക്കാണ് എത്തുന്നത്. കഴിഞ്ഞ വര്‍ഷം 307 തര്‍ക്കങ്ങളാണ് പരിഹരിച്ചത്. കുടുംബപ്രശ്നങ്ങള്‍ തുടങ്ങി എത്രയോ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടു. പഞ്ചായത്തിനെ ഒരു യൂനിറ്റായി കണ്ടാണ് പദ്ധതി വിനിയോഗം. എവിടെയാണോ സഞ്ചരിക്കാന്‍ പ്രയാസം അവിടെയൊക്കെ റോഡുകള്‍ നിര്‍മിച്ചു. എട്ടു വര്‍ഷമായി പദ്ധതി വിഹിതം 100ശതമാനവും ചെലവഴിക്കുന്നു. ജനകീയ സഹകരണത്തോടെ, അവരില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ച് നിര്‍മിച്ച ഉത്സവ സ്ഥലത്തേക്കുള്ള പാലവും സ്കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുള്ള നെല്‍കൃഷിയും 30 വനിതകള്‍ക്ക് തൊഴില്‍ നല്‍കുന്ന അപ്പാരല്‍ പാര്‍ക്കും ചെമ്പിലോടുള്ള നേട്ടം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ പഞ്ചായത്തിന് അഴിമതിരഹിത ഗ്രാമം എന്ന ബഹുമതി നല്‍കിയത് വിജിലന്‍സും.
മൂന്നു പതിറ്റാണ്ടായി 100 ശതമാനം നികുതി പിരിക്കുന്ന ശ്രീകൃഷ്ണപുരം തുടര്‍ച്ചയായി പത്താം തവണയും ജില്ലയിലെ മികച്ച പഞ്ചായത്താണ്. പാലിയേറ്റിവ് കെയറിനായി ജനകീയ സംഭാവനയിലൂടെയാണ് ആംബുലന്‍സ് വാങ്ങിയത്. ഭരണരംഗത്തെ നവാഗതയാണ് പഞ്ചായത്ത് പ്രസിഡന്‍റ് പി. സവിതയെങ്കിലും രണ്ടു തവണ മികച്ച പ്രസിഡന്‍റായിരുന്ന വൈസ് പ്രസിഡന്‍റ് പി. അരവിന്ദാക്ഷനും മികച്ച സെക്രട്ടറിയുടെ അവാര്‍ഡ് വാങ്ങിയ സി.എന്‍. സത്യനും ഒന്നിച്ച് കൈകോര്‍ക്കുന്നതാണ് ശ്രീകൃഷ്ണപുരത്തിന്‍െറ നേട്ടം. പഞ്ചായത്തിന്‍െറ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയെന്നതാണ് ശ്രീകൃഷ്ണപുരത്തെ വേറിട്ട് നിര്‍ത്തുന്നത്.
മാലിന്യസംസ്കരണം ലാഭനഷ്ടം കണക്കാക്കി ചെയ്യേണ്ട ഒന്നല്ളെന്നാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജീവിന്‍െറ നിലപാട്. പഞ്ചായത്ത്-വാര്‍ഡുതല ജാഗ്രതാ സമിതികള്‍, സമ്പൂര്‍ണ മാലിന്യ സംസ്കരണ പരിപാടി, ആരോഗ്യസഭ-സമ്പൂര്‍ണ ആരോഗ്യ പരിപാലന പരിപാടി, ഇ-ഗവേണന്‍സ്, ഗ്രാമ വിജ്ഞാന കേന്ദ്രം-സിവില്‍ സര്‍വിസ് പരിശീലനം, വിദ്യാഭ്യാസ-സാംസ്കാരിക പരിപാടി, ജൈവ പച്ചക്കറി-വാഴ-നെല്‍ കൃഷി, ചെറുകിട കുടിവെളള പദ്ധതികള്‍, ബയോഗ്യാസ് പ്ളാന്‍റുകള്‍, മണ്ണിര-പൈപ്പ് കമ്പോസ്റ്റുകളുടെ വിതരണം, പ്ളാസ്റ്റിക് റീ സൈക്ളിങ് യൂനിറ്റ്, പ്ളാസ്റ്റിക് റോഡ്, സ്കൂളുകളില്‍ ആയുര്‍വേദ ഉദ്യാനം, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലക്ഷം മഴക്കുഴി പദ്ധതി രൂപവത്കരിച്ച് 40,000 മഴക്കുഴികളുടെ പൂര്‍ത്തീകരണം, നീരൊഴുക്ക് നഷ്ടപ്പെട്ട് വരണ്ടുപോയ വരട്ടാറിന്‍െറ പുനരുജ്ജീവനം...അങ്ങനെ പോകുന്നു പദ്ധതികള്‍. പ്ളാസ്റ്റിക് വില കൊടുത്ത് സംഭരിച്ച് അവ പൊടിച്ചു ടാറിനൊപ്പം ചേര്‍ത്ത് റോഡു നിര്‍മിച്ചാണ് റോഡ് നവീകരണ പ്രശ്നത്തിന് പരിഹാരം കണ്ടത്. യോഗ, കുട്ടികള്‍ക്ക് കരാട്ടെ തുടങ്ങി പദ്ധതികള്‍ ഏറെ. കൊല്ലം ജില്ലയിലെ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് കാര്‍ഷിക മേഖലയിലാണ് ശ്രദ്ധിക്കുന്നത്. തരിശുഭൂമിയില്‍ കൃഷിയിറക്കിയും കുടുംബങ്ങളില്‍ പച്ചക്കറികൃഷിക്ക് സഹായംനല്‍കിയും ജൈവഗ്രാമത്തിലേക്ക് നീങ്ങുന്നു. 
(തുടരും)

No comments:

Post a Comment