Pages

21 September 2011

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ഒടുവില്‍ പരിഹാരം; ഹോസുകള്‍ ഉപയോഗിച്ച് പുതിയ ഡാം നിറക്കും


മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ പഴയ ഡാമില്‍ നിന്ന് എങ്ങനെ വെള്ളം തുറന്ന് വിടുമെന്ന് ചിന്തിച്ച് ഇനി എന്‍ജിനീയര്‍മാര്‍ തല പുകക്കേണ്ട. പുതിയ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വലിയ ഹോസുകള്‍ ഉപയോഗിച്ച് വെള്ളം തുറന്ന് വിടാമെന്ന കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ.മുസ്തഫയുടെ നിര്‍ദേശമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സൈഫണിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. റേഷന്‍ കടകളില്‍ വലിയ ബാരലില്‍ നിന്ന് ചെറിയ ടിന്നുകളിലേക്ക് മണ്ണെണ്ണ നിറക്കുന്ന അതേ അടിസ്ഥാന തത്ത്വം തന്നെയായിരിക്കും മുല്ലപ്പെരിയാറിലും പരീക്ഷിക്കുക. പുതിയ അണക്കെട്ട് നിര്‍മിച്ചാല്‍ അതിലേക്ക് എങ്ങനെ വെള്ളം തുറന്ന് വിടുമെന്ന ചിന്തയിലായിരുന്നു മാസങ്ങളായി എന്‍ജിനീയര്‍മാര്‍. രാജ്യത്ത് ഒരിടത്തും ഡാം ഡീകമീഷന്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വിദേശ സഹായം തേടുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. ഈ മാസമാദ്യം ചേര്‍ന്ന യോഗത്തില്‍ സ്പില്‍വേയില്‍ മുപ്പത് മീറ്റര്‍ വീതിയിലും 42 അടി  ആഴത്തിലും ചാനല്‍ നിര്‍മിച്ചും ബേബി ഡാം ഭാഗികമായി പൊളിച്ചും പുതിയ അണക്കെട്ടിലേക്ക് വെള്ളം തുറന്ന് വിടാമെന്ന നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. ഇവയടക്കം മൂന്ന് നിര്‍ദേശങ്ങളും സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് ഈ മാസം 29ന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പുതിയ അണക്കെട്ട് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും സമര്‍പ്പിക്കും. ഈ മാസം 30നകം പ്രോജക്ട് റിപ്പോര്‍ട്ടും നിലവിലെ അണക്കെട്ട് ഡീകമീഷന്‍ ചെയ്യുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും സമര്‍പ്പിക്കണമെന്ന് ഉന്നതാധികാര സമിതി ആവശ്യപ്പെട്ടിരുന്നു. ആസ്ത്രേലിയയില്‍ സൈഫണിങ് സംവിധാനത്തിലൂടെ തടാകത്തില്‍ നിന്ന് പുഴയിലേക്ക് വെള്ളം തുറന്ന് വിട്ടിട്ടുള്ളതായും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മാണത്തിനായി പെരിയാര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരള എന്ന പേരില്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അണക്കെട്ട് നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. 666 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയാറായിട്ടുള്ളത്.
പുതിയ ഡാം നിര്‍മിക്കുന്നതോടെ പഴയ അണക്കെട്ടുകള്‍ പൊളിച്ച് മാറ്റും. ഇവയുടെ അവശിഷ്ടങ്ങള്‍ ബാര്‍ജുകളിലൂടെ തേക്കടിയിലെത്തിക്കാനാണ് ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. പഴയ അണക്കെട്ടുകളില്‍ 62ശതമാനവും സുര്‍ക്കിയാണ്. ഇവ ഭൂമി നികത്താനും മറ്റും ഉപയോഗിക്കാം.
ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്‍, ചീഫ് എന്‍ജിനീയര്‍ പി.ലതിക,അന്തര്‍ സംസ്ഥാന നദീ ജലതര്‍ക്ക സെല്‍ ചെയര്‍മാന്‍ കെ.മാധവന്‍ നായര്‍,മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍,അംഗം ജെയിംസ് വില്‍സണ്‍,കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ.മുസ്തഫ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

08 September 2011





മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചുവെങ്കിലും പുതുതായി നിര്‍മ്മിക്കുന്ന ഡാമിലേക്ക് വെള്ളം തുറന്ന് വിടാനായുള്ള നിര്‍ദേശങ്ങളുടെ പ്രായോഗികത ഉറപ്പ് വരുത്താന്‍ വിശദമായ പഠനം വേണ്ടി വരും.മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ പഴയ ഡാം പൊളിച്ച് മാറ്റുമെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്ക് മുമ്പാകെ കേരളം അറിയിച്ചതാണ് കുഴപ്പത്തില്‍ ചെന്ന് ചാടാന്‍ കാരണമായത്.ഇതേ തുടര്‍ന്നാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ പഴയ ഡാം എന്ത് ചെയ്യുമെന്ന് നാലാഴ്ചക്കകം അറിയിക്കാന്‍ ഉന്നതാധികാര സമിതി നിര്‍ദേശിച്ചത്.
പുതിയ അണക്കെട്ടില്‍ വെള്ളം നിറക്കുന്നതിന്  രണ്ട് നിര്‍ദേശങ്ങളാണ് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം ചര്‍ച്ച ചെയ്തത്.നിലവിലുള്ള പ്രധാന അണക്കെട്ട് അതേപടി നിലനിര്‍ത്തി സ്പില്‍വേയില്‍ ചാനല്‍ നിര്‍മ്മിച്ച് വെള്ളം തുറന്ന് വിടകുയെന്നതാണ് ഇതില്‍ പ്രധാനം. മറ്റൊന്ന് ബേബി ഡാം ഭാഗികമായി പൊളിച്ച് വെള്ളം തുറന്ന് വിടുകയെന്നതും.ഈ രണ്ട് നിര്‍ദേശങ്ങളും ഉന്നതാധികാര സമിതിക്ക് സമര്‍പ്പിച്ച് തല്‍ക്കാലം കേരളത്തിന് രക്ഷപ്പെടാമെങ്കിലും ഇത് പ്രായോഗികവല്‍ക്കരിക്കാന്‍ വിശദമായ പഠനം വേണ്ടി വരും.സ്പില്‍വേയില്‍ 42 ആഴത്തിലും 30 അടി വീതിയിലും ചാനല്‍ നിര്‍മ്മിക്കാനാണ് നിര്‍ദേശം.എന്നാല്‍,സ്പില്‍വേക്ക് താഴെ പാറക്കെട്ടുകളായതിനാല്‍ എത്ര ആഴം ചാനലിന് ലഭിക്കുമെന്ന് ഉറപ്പില്ല. പറക്കെട്ട് എത്രത്തോളമുണ്ടെന്നതും പഠന വിഷയമാക്കേണ്ടി വരും.ബേബി ഡാം ഭാഗികമായി പൊളിച്ച് മാറ്റാനുള്ള നിര്‍ദേശവും പ്രായോഗികമല്ലെന്ന് പറയുന്നു.ബേബി ഡാമിന്റെ ഒരു ഭാഗം എര്‍ത്ത് ഡാമാണെന്നതാണ് നേരിടേണ്ടി വരുന്ന പ്രതിസന്ധി.ബേബി ഡാം നിര്‍മ്മിച്ചിട്ടുള്ളത് ഉറപ്പില്ലാത്ത പറയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.നിലവിലെ അണക്കെട്ടില്‍ 110 അടിയില്‍ കുറയാതെ ജലനിരപ്പ് ഏത് സമയത്തും ഉണ്ടാകുമെന്നതിനാല്‍ സ്പില്‍വേയില്‍ ചാനല്‍ നിര്‍മ്മിക്കുമ്പോഴുണ്ടായേക്കുന്ന വെള്ളത്തിന്റെ തള്ളല്‍ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനം വേണ്ടി വരും.110 അടിയിലാണ് തമിഴ്നാടിലേക്ക് വെള്ളം കൊണ്ട് പോകുന്ന ടണല്‍ സ്ഥാപിച്ചിട്ടുള്ളത്.
 ഇന്‍ഡ്യയില്‍ തന്നെ ഇത്തരം സംഭവം ആദ്യമായതിനാല്‍, ഏറ്റവും കൂടുതല്‍ ഡാമുകള്‍ പൊളിച്ച് മാറ്റപ്പെടുന്ന അമേരിക്കയിലുള്ള  ചില മലയാളി എന്‍ജിനിയര്‍മാരുടെ സാങ്കേതിക സഹായവും കേരളം തേടിയേക്കും.
എന്തായാലും നിലവിലെ പ്രധാന അണക്കെട്ട് അതേപ്പടി നലനിര്‍ത്താനാണ് തീരുമാനം.പുതിയ അണക്കെട്ടില്‍ വെള്ളം നിറയുന്നതോടെ നിലവിലെ അണക്കെട്ടിന്റെ ഇരുഭാഗവും വെള്ളത്തിലാകും.പക്ഷെ,ഭൂചലനത്തെ പ്രതിരോധിക്കാന്‍ അപ്പോഴും കഴിയുമോയെന്നതാണ് സംശയം.
മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടില്‍ നിന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കാനുള്ള സ്ലൂയിസ് ഉണ്ടാകുമെന്നതിനാല്‍,വെള്ളം നിറക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയുമെന്നാണ് വിദഗദ്ര്‍ പറയുന്നത്.ഏത് സമയത്തും പെരിയാറില്‍ നീരൊഴുക്കുണ്ടാകുന്ന തരത്തിലാണ് പുതിയ അണക്കെട്ട് ഡിസൈന്‍ ചെയ്തിട്ടുള്ളത്.ഇപ്പോഴത്തെ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായുള്ള പുതിയ നിര്‍ദേശത്തോട് തമിഴ്നാടിന്റെ പ്രതികരണം അറിവായിട്ടില്ല.
ഇതിനിടെ, അണക്കെട്ട് പൊളിച്ച് മാറ്റുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി.ജെ.ജോസഫിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തിലേക്ക് ക്ഷണിച്ച ചില വിദഗ്ദര്‍ മുല്ലപ്പെരിയാര്‍ തന്നെ കണ്ടവരായിരുന്നില്ല.ചില വന്‍കിട കരാറുകാര്‍ക്ക് പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണത്തിലായിരുന്നു താല്‍പര്യം.

07 September 2011



 മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ പഴയ അണക്കെട്ട് പൊളിച്ച് മാറ്റാതെ തന്നെ വെള്ളം തുറന്ന് വിടും.സ്പില്‍വേയില്‍ മുപ്പത് വീതിയിലും 42ആഴത്തിലും ചാനല്‍ നിര്‍മ്മിക്കാമെന്നാണ് നിര്‍ദേശം.ഇതിന് കഴിയുന്നില്ലെങ്കില്‍ ബേബി ഡാം ഭാഗികമായി പൊളിച്ച് പുതിയ അണക്കെട്ടിലേക്ക് വെള്ളം തുറന്ന് വിടാമെന്ന് മന്ത്രി പി.ജെ.ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണത്തിനായി പെരിയാര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ കേരള എന്ന പേരില്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കല്‍ രൂപീകരിക്കും.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതോടെ പഴയ അണക്കെട്ട് എന്ത് ചെയ്യുമെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന  സാങ്കേതിക വിദഗദ്രുടെ യോഗം വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തതായി ജോസഫ് അറിയിച്ചു.പുതിയ അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടടക്കം ഈ മാസം 30നകം ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കും.
രണ്ട് നിര്‍ദേശങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.അതില്‍ പ്രധാനം സ്പില്‍വേ മുറിച്ച് ചാനല്‍ നിര്‍മ്മിക്കുന്നതാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അധിക ജലം പെരിയാറിലേക്ക് ഒഴുക്കുന്നതിനാണ് സ്പില്‍വേ നിര്‍മ്മിച്ചിട്ടുള്ളത്.അണക്കെട്ട് ബലപ്പെടുത്തലിന്റെ ഭാഗമായി കേന്ദ്ര ജല കമീഷന്റ നിദേശ പ്രകാരം കൂടുതല്‍ വെന്റിലേറ്ററുകളും  നിര്‍മ്മിച്ചു.ഇവിടെ 30 അടി വീതിയിലും 42 അടി ആഴത്തിലും ചാനല്‍ മുറിച്ച് നിലവിലെ ജലാശയത്തിലെ വെള്ളം പുതിയ അണക്കെട്ടിലേക്ക് തുറന്ന് വിടാമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശം.ഇത് സാധ്യമാകുന്നില്ലെങ്കില്‍ ബേബി ഡാം ഭാഗികമായി പൊളിച്ച് വെള്ളം തുറന്ന് വിടും.ഈ രണ്ട് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച 17ന് നടത്തും.അതിന് ശേഷമായിരിക്കും ഉന്നതാധികാര സമിതിക്ക് സമര്‍പ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു.
പുതിയ അണക്കെട്ടിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടില്‍ കേന്ദ്ര ജല കമീഷന്റെ മാര്‍ഗരേഖകളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ പുതിയ അണക്കെട്ട് സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ബജറ്റില്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പെരിയാര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ കേരള രൂപികരിക്കുന്നത്.വൈകാതെ നിലവില്‍ വരും.
ഉന്നതാധികാര സമിതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ജല കമീഷന്‍ മുല്ലപ്പെരിയാറില്‍ ചില പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.ജലാശയത്തില്‍ കാമറയുടെ സഹായത്തോടെ നടത്തിയ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.അണക്കെട്ടിന്റെ ബലം പരിശാധിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ട പഠനത്തിനായി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.ഡാം ബ്രേക്കിംഗ് ടെസ്റ്റ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും റൂര്‍ക്കി ഐ.ഐ.ടിയെ ചുമതലപ്പെടുത്തുകയും ചെയ്തുവെങ്കിലും പഠനം തുടങ്ങിയില്ല.കേന്ദ്ര ജല കമീഷന്റെ നിര്‍ദ്ദേശ പ്രകാരം മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയും അവിടെ നിന്ന് ആലുവ വരെയും ഡാം ബ്രേക്ക് അനലൈസ് നടത്തും.
അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍,ജലവിഭവ വകുപ്പ് സെക്രട്ടറി വി.ജെ.കുര്യന്‍,മുല്ലപെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ.പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.




 അണക്കെട്ട് പൊളിക്കല്‍ അമേരിക്കയില്‍ പതിവ് സംഭവമെങ്കിലും ഇന്‍ഡ്യയില്‍ ഇത് വരെ ഇത്തരം ചിന്ത ഉയര്‍ന്നിട്ടേയില്ല,ഇതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് എങ്ങനെ പൊളിച്ച് മാറ്റുമെന്ന ആലോചനയിലാണ് കേരളത്തിലെ എഞ്ചിനിയര്‍മാര്‍.അമേരിക്കയില്‍ ഇതിനോടകം 465 അണക്കെട്ടുകള്‍ പൊളിച്ച് മാറ്റിയിട്ടുള്ളതിനാല്‍ അവിടെ നിന്നുള്ള വിദഗ്ധരെ തന്നെ മുല്ലപ്പെരിയാറില്‍ കൊണ്ട് വരേണ്ടി വരുമോയെന്നതാണ് അറിയേണ്ടത്.
മുല്ലപ്പെരിയാറിലെ നിലവിലെ അണക്കെട്ട് എന്ത് ചെയ്യണമെന്ന് നാലാഴ്ചക്കകം അറിയിക്കണമെന്ന് സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ചതോടെയാണ് സംസ്ഥാനത്തെ വിദഗ്ധര്‍ ആലോചന തുടങ്ങിയത്.
അമേരിക്കയിലും യൂറോപ്പിലും  അണക്കെട്ടുകള്‍ പൊളിച്ച് മാറ്റുന്നത് നദികള്‍ പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായണെങ്കില്‍ ഇവിടെ മറ്റൊരു അണക്കെട്ട് നിര്‍മ്മിക്കാനാണെന്ന വിത്യാസമുണ്ട്.അവിടെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും അണക്കെട്ടുകളുടെ ലൈസന്‍സ് പുതുക്കേണ്ടതുണ്ട്.കൃത്യമായി അറ്റകുറ്റ പണികള്‍ നടത്താത്ത അണക്കെട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാറില്ല.ഇവയും കാലപഴക്കം ചെന്ന അണക്കെട്ടുകളുമാണ് പൊളിച്ച് മാറ്റുന്നത്.അതും വര്‍ഷങ്ങളുടെ പഠനത്തിന് ശേഷം.ഇവിടെ നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
കേരളത്തില്‍ പണ്ട് ചെറിയ വിയറിന് പകരം അണകെട്ട് നിര്‍മ്മിച്ച ചരിത്രമുണ്ട്.മുന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ  ജലവൈദ്യുത പദ്ധതിയുടെ ഭാഗമായിരുന്ന വിയറിന് തൊട്ട്മുന്നിലാണ് ഹെഡ്വര്‍ക്സ് ഡാം നിര്‍മ്മിച്ചത്.പാലക്കാട് ജില്ലയിലെ ശിരുവാണിയിലും ഇത്തരത്തില്‍ വിയറിന് പകരം അണക്കെട്ട് നിര്‍മ്മിച്ചിട്ടുണ്ട്.എന്നാല്‍,മുല്ലപ്പെരിയാറില്‍ നിലവിലെ ജലനിരപ്പിന്റെ അതേ അളവില്‍ മറ്റൊരു അണകെട്ട് നിര്‍മ്മിക്കുകയാണ് വേണ്ടത്.പുതിയ അണക്കെട്ടില്‍ വെള്ളം നിറയണമെങ്കില്‍ പഴയ അണക്കെട്ട് പൊളകാതെ തരമില്ല.
എന്തായാലും  ഇക്കാര്യത്തില്‍ വിശദ പഠനം വേണ്ടി വരുമെന്നാണ് വിദഗ്ദാഭിപ്രായം. ഇത്  ചര്‍ച്ച ചെയ്യാന്‍ ജലവിഭവ മന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ഇതിനിടെ പഴയ ഡാം പൊളിച്ച് മാറ്റണമെന്ന നിര്‍ദേശത്തിന് പിന്നില്‍ 'കെണി'യുണ്ടോയെന്ന സംശയവും ഉയരുന്നു.
ഇന്നത്തെ യോഗത്തിന് മുന്നോടിയായി തിങ്കളാഴ്ച ചേര്‍ന്ന മുല്ലപ്പെരിയാര്‍ സെല്‍ യോഗത്തില്‍ അണക്കെട്ട് പൊളിക്കലില്‍ വ്യക്തത വന്നിട്ടില്ല. അന്തര്‍ദേശീയ തലത്തില്‍ താല്‍പര്യ പത്രം ക്ഷണിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.
മുല്ലപ്പെരിയാറിലെ പ്രധാന അണക്കെട്ട് നിലനിര്‍ത്തി, ബേബി ഡാം പൊളിച്ച് മാറ്റാമെന്ന അഭിപ്രായമാണ് ഉയരുന്നത്.ചെറിയ അണക്കെട്ടായതിനാല്‍ അവശിഷ്ടം നിക്ഷേപിക്കാന്‍ കുറച്ച് സ്ഥലമെ വേണ്ടി വരുവെന്നാണ് അനുകൂല ഘടകം.എന്നാല്‍,ഇതും വളരെ കരുതലോടെ മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളു.ഇപ്പോഴത്തെ അണക്കെട്ടിന്റെ താഴ്വാരത്ത് നിര്‍ദേശിക്കപ്പെടുന്ന പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണം പുര്‍ത്തിയാക്കിയ ശേഷം ബേബി ഡാം പൊളിക്കാമെന്നതാണ് നിര്‍ദേശം.അതല്ലെങ്കില്‍ പുഴയില്‍ അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ ചെയ്യാറുള്ളത് പോലെ കോപ്പര്‍ ഡാം നിര്‍മ്മിച്ച് കുറശെ വെള്ളം തുറന്ന് വിടാമെന്നും പറയുന്നു.ജലസംഭരണിയില്‍ ഏറ്റവും കുറവ് വെള്ളമുള്ള വേനല്‍ക്കാലത്ത് മാത്രമെ ഡാം പൊളിച്ച് മാറ്റല്‍ നടത്താന്‍ കഴിയുകയുള്ളു.ഇതിനിടെ അപ്രതീക്ഷതമായി പ്രളയമുണ്ടായാല്‍ എന്ത് എന്നതാണ് വിദഗദ്രെ കുഴക്കുന്നത്.മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമത്രയും ഇടുക്കി ഡാമിലേക്കാണ് ഒഴുകിയെത്തേണ്ടത്.
അണക്കെട്ട് പൊളിച്ച് മാറ്റല്‍ എത്രകാലം കൊണ്ട് പൂര്‍ത്തിയാക്കുമെന്നതും ചര്‍ച്ച ചെയ്യപ്പെടുന്നു.ഇക്കാലയളവില്‍ തമിഴ്നാടിലേക്ക് വെള്ളം തിരിച്ച് വിടാന്‍ കഴിയില്ലായെന്നതിനാല്‍ ജലസേചനത്തിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടി വരും.മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനവും മുടങ്ങും.
ഇന്ന് ചേരുന്ന മന്ത്രിതല ചര്‍ച്ചയിലേക്ക് കോഴിക്കോട് എന്‍.ഐ.ടി യിലെ വിദഗ്ദരെയും ക്ഷണിച്ചിട്ടുണ്ട്.ഗള്‍ഫ് രാജ്യങ്ങളിലെ ചില പ്രമുഖ കരാറുകാരും യോഗത്തില്‍ പങ്കെടുക്കുമെന്നറിയുന്നു.മന്ത്രിതല ചര്‍ച്ചക്ക് മുന്നോടിയായി രാവിലെ അന്തര്‍ സംസ്ഥാന നദിജല ഉപദേശക സമിതി യോഗം ചേരും.
പഴയ ഡാം എന്ത് ചെയ്യണമെന്ന് അറിയിക്കണമെന്ന നിര്‍ദേശത്തിന് പിന്നില്‍ കെണിയുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന വാദമാണ് ഇപ്പോഴും തമിഴ്നാട് ഉയര്‍ത്തുന്നത്.അണക്കെട്ട് ബലപ്പെടുത്തുന്നതിന് കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ച ജോലികള്‍ പൂര്‍ത്തിയാക്കിയതായും തമിഴ്നാട് വാദിക്കുന്നു.അണക്കെട്ടില്‍ അടുത്ത കാലത്ത് ചില പഠനങ്ങള്‍ നടത്തിയെങ്കിലും കേരളം ആവശ്യപ്പെട്ടിട്ടും ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതിയില്‍ വാദം നടന്നിട്ടില്ല.ഇതിനിടെയാണ് പഴയ അണക്കെട്ട് എന്ത് ചെയ്യുമെന്ന് അറിയിക്കണമെന്ന നിര്‍ദേശം.