Pages

27 July 2010

കേരള തലസ്ഥാനത്ത് പീഡനമേറ്റ് മൃഗങ്ങളും കാഴ്ചക്കാരും
മൃഗങ്ങളെ സംരക്ഷിക്കേണ്ടവര്‍ നേതൃത്വം നല്‍കിയ കന്നുകാലി^പക്ഷി പ്രദര്‍ശനം മൃഗങ്ങള്‍ക്ക് പീഡനമായി. ആസുത്രണണത്തിലെ പിഴവ് മൂലം കാണികളായി എത്തിയ പതിനായിരങ്ങള്‍ പ്രദര്‍ശന നഗരിയിലെ ആര്‍ക്കുട്ടമായി മാറി. കാറ്റും വെളിച്ചവും ലഭിക്കാതെ ഓമന മൃഗങ്ങളടക്കം പീഡിപ്പിക്കപ്പെട്ടു.
യാതൊരു ആസൂത്രണവുമില്ലാതെ ജില്ലയിലെ സ്കൂളകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കുട്ടത്തോടെ പ്രദര്‍ശനം കാണാന്‍ കൊണ്ട് വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഓരോ സ്ഥാപനങ്ങള്‍ക്കും സമയം നിശ്ചയിച്ചിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു. വിദ്യാര്‍ഥികളും മറ്റ് കാഴ്ചക്കാരും ഒക്കെയായി പ്രദര്‍ശന നഗരിയില്‍ ജനങ്ങളുടെ ഒഴുക്കാണ്. അകത്ത് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇത് അവസരമാക്കി സാമൂഹ്യ വിരുദ്ധരും ടിക്കറ്റെടുത്ത് പ്രവേശിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂട്ടത്തോടെ നീങ്ങുന്നത് തടയാനും സുരക്ഷാ ചുമതലയുള്ള സ്വകാര്യ സെക്യൂരിറ്റി ഗ്രുപ്പിന് കഴിഞ്ഞില്ല. വിദ്യാര്‍ഥികളടക്കമുള്ള കാണികള്‍ക്ക് മൃഗങ്ങളെ ശരിയാംവിധം കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനും സാധിക്കുന്നില്ലെന്ന പരാതിയുമുണ്ട്. ക്ഷീരവികസന വകുപ്പിന്റെ നിര്‍ദേശപ്രകാരം വിവിധ ജില്ലകളില്‍ നിന്ന് പഠനയാത്രയെന്ന പേരില്‍ എത്തുന്ന ക്ഷീരകര്‍ഷകര്‍ക്കും കന്നുകാലികളെ ശരിയാംവിധം കാണാന്‍ കഴിയാത്തതിനാല്‍ പ്രദര്‍ശനം വിജ്ഞാനം പകര്‍ന്നില്ല.
ജനത്തിരക്ക് മുലം മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സമയത്ത് വെള്ളവും ഭക്ഷണവും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ടിക്കറ്റ് കൊടുക്കുന്നത്. ടിക്കറ്റെടുത്തവര്‍ പ്രദര്‍ശനം കണ്ട് മടങ്ങുമ്പോഴെക്കും 11^11.30 ആകുമെന്ന് പറയുന്നു. ഇതിന് ശേഷമാണ് മൃഗങ്ങള്‍ക്ക് വെള്ളവും തീറ്റയുമായി ജീവനക്കാര്‍ക്ക് പ്രദര്‍ശന സ്റ്റാളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നത് തന്നെ.
കൂടുകളില്‍ കഴിയുന്ന മൃഗങ്ങളും പീഡനമേറ്റ് വാങ്ങുകയാണ്. ഓരോ മൃഗങ്ങള്‍ക്കും എത്ര വീതം സ്ഥലം വേണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് ഇവിടെ പാലിച്ചില്ല. മതിയായ കാറ്റ് കിട്ടാന്‍ സാദ്ധ്യതയില്ലാത്തതാണ് മൃഗങ്ങളെ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്റ്റാളുകള്‍. ലോറികളില്‍ പീഡനമേറ്റ് വാങ്ങി തിരുവനന്തപുരത്ത് എത്തിയ മൃഗങ്ങള്‍ക്ക് പ്രദര്‍ശനം മറ്റൊരു പീഡനമായി. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന മൃഗങ്ങളെ ആനിമല്‍ പെര്‍ഫോമന്‍സ് നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ടെങ്കിലൂം ഇവിടെ എത്തിയിട്ടുള്ള ഒരൊറ്റ മൃഗത്തേയും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 തലസ്ഥാന നഗരിക്ക് വിജ്ഞാനവും വിനോദവും പകരേണ്ട കന്നുകാലി^പക്ഷി പ്രദര്‍ശനം ചില ഉദ്യോഗസ്ഥരുടെ പിടിപ്പ് കേട് മുലം പീഡനമായി മാറി.

No comments:

Post a Comment