Pages

28 June 2021

കോൺഗ്രസ് ജനങ്ങളുടെ പാർട്ടിയാകണം

 

 


ദൽഹിയിൽ കോൺഗ്രസ് തുടർച്ചയായി രണ്ടാംവട്ടവും പ്രതിപക്ഷത്താണ്, ദൽഹി എന്ന് പറഞ്ഞാൽ കേന്ദ്രത്തിൽ തന്നെ. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയാണെങ്കിലും അംഗീകൃത പ്രതിപക്ഷമാകാനുള്ള അംഗസംഖ്യ ഇല്ലെന്ന സത്യം തിരിച്ചറിയണം. കേരളത്തിലും തുടർച്ചയായി രണ്ടാം വട്ടവും ഭരണം നഷ്ടപ്പെട്ടു. പല സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. ഒരിക്കൽ കോൺഗ്രസ് അടക്കി വീണ സംസ്ഥാനങ്ങളിലാണ് കാലങ്ങളായി പ്രതിപക്ഷത്തിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കോൺഗ്രസിന് എന്താണ് തടസം. വോട്ടിൻറ കണക്കുകൾ പറഞ്ഞ് പ്രവർത്തകരെ പിടിച്ച് നിർത്താമെങ്കിലും അതല്ലല്ലോ കാര്യം. കോൺഗ്രസിന് അധികാരത്തിൽ തിരിച്ച് വരേണ്ടതില്ലേ? വേണമെന്ന് എല്ലാവരും പറയുേമ്പാഴും യഥാർഥ ചികിൽസയെ കുറിച്ച് ചിന്തിക്കുന്നില്ല. ചില ഹൃസ്വകാല ചികിൽസയെ കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങനെ സീറ്റ് കിട്ടാം, എങ്ങനെ ജയിക്കാമെന്നതിന് അപ്പുറത്തേക്ക് ആർക്കും അജണ്ടയില്ല. അതു പോര,കോൺഗ്രസ് ജനങ്ങളുടെ പാർട്ടിയാകണം. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ പാർട്ടി. ഇപ്പോൾ നേതാക്കൾക്ക് വേണ്ടി നേതാക്കളാൽ നയിക്കപ്പെടുന്ന നേതാക്കളുടെ പാർട്ടിയാണ് കോൺഗ്രസ്. ഇൗ അവസ്ഥ മാറിയേ തീരു.

കോൺഗ്രസ് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കണം. നാട്ടിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ കോൺഗ്രസിന് കഴിയണം. രക്തം വേണ്ടവർക്ക്, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ, മരണ വീടുകളില ഒക്കെ കോൺഗ്രസ് ഉണ്ടാകണം. ഉടയാത്ത ഷർട്ടും മുണ്ടും ധരിച്ച് മൊബൈലിൽ ലൈവ് നൽകാനും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ചിത്രങ്ങൾ എടുക്കാനും മാത്രമാകരുത് പ്രവർത്തനം. ഭുരിപക്ഷം പ്രാദേശിക നേതാടകകളുടെയും ശരീര ഭാഷയും വേഷവും സഞ്ചരിക്കുന്ന വാഹനവും ജനസേവകർക്ക് ചേർന്നതല്ല, രണ്ടും മൂന്നും മൊബൈൽ ഫോണുകൾ, സഹായികൾ……. ഇതൊന്നും ജനങ്ങൾക്ക് ദഹിക്കില്ല.

അമ്മേ ഞങ്ങൾ പോകുന്നു വന്നില്ലെങ്കിൽ കരയരുത് എന്ന മുദ്രാവാക്യം കേട്ട് ഉണർന്നതാണ് ഒരിക്കൽ കേരളം. കേരള വിദ്യാർഥി യുണിയൻ മുറുകെ പിടിച്ച മുദ്രാവാക്യം. എന്നാൽ ഇന്നോ? അമ്മേ ഞങ്ങൾ പോകുന്നു, മന്ത്രിയായി തിരിച്ച് വരും. എന്നായി മാറി. ഇത് മാറണം. അധികാരത്തിന് വേണ്ടിയാകരുത് കോൺഗ്രസ് പ്രവർത്തനം. പഞ്ചായത്ത് തുടങ്ങി പാർലമെൻറ് വരെയുള്ള സ്ഥാനങ്ങൾക്ക് വേണ്ടി എന്ന ഏകലക്ഷ്യത്തോടെ രാഷ്ട്രിയ പ്രവർത്തനം മാറിയതാണ് കോൺഗ്രസിന് സംഭവിച്ച ഏറ്റവും വലിയ അപചയം. കേരള വിദ്യാർഥി യുണിയൻ നേതാക്കൾക്ക് സീറ്റ് ലഭിക്കുമെന്ന് വന്നതോടെ അധികാരത്തിലേക്കുള്ള ചവുട്ടി പടിയായി വിദ്യർഥി സംഘടനയെ മാറ്റി. സംഘടനയില്ലെങ്കിലും തലപ്പത്ത് എത്തുകയെന്ന ചിന്തയിൽ പല അഡ്ജസ്റ്റ്മെൻറുകളും നടക്കുന്നു.

കോൺഗ്രസ് നിലനിൽക്കണം. രാഷ്ട്രം നിലനിൽക്കണമെങ്കിൽ കോൺഗ്രസ് ഉണ്ടായെ തീരുവെന്ന് മോദി ഭരണത്തിലുടെ ജനങ്ങൾ മനസിലാക്കുന്നു. സമൂഹ മാധ്യമങ്ങളിൽ രാജ്യത്തിൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചർച്ചകളിലും ഇത് പ്രകടമാണ്.അവരും ചോദിക്കുന്നു-പാർടി ഇല്ലാതെ ആർക്ക് വോട്ട് ചെയ്യും. പുതിയ തലമുറ എന്ത് കൊൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പഠിപ്പിക്കാനും കഴിയുന്നില്ല. അതുണ്ടാകണമെങ്കിൽ വിദ്യാർഥി സംഘടന സജീവമാകണം.

സമുഹ മാധ്യമങ്ങളെ സി പി എം അടക്കം ഫലപ്രദമായി ഉപയോഗിക്കുന്നത് കോൺഗ്രസ് അറിയുന്നില്ല. പാർട്ടിയുടെ പോക സംഘടനകൾക്ക് എന്ന പോലെ ക്ലബ്ബ് ഹൗസിലടക്കം യോഗങ്ങളും നേതാക്കളുടെ പ്രസംഗങ്ങളും നടക്കുന്നു. ബി ജെ പിയും  സംഘ്പരിവാറുകളും ഇത്തരം യോഗങ്ങൾ നടത്തുന്നുണ്ട്.

കോൺഗ്രസ് ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിയണം. അധികാരത്തിന് വേണ്ടിയുള്ള പാർട്ടി മാത്രമായി മാറരുത്. അങ്ങനെയൊരു ചിന്ത കഴിഞ്ഞ കുറെ കാലമായി വളർന്ന് വന്നത് കൊണ്ടാണ് അധികാരം നഷ്ടപ്പെടുേമ്പാൾ മുതിർന്ന നേതാക്കളടക്കം അധികാരമുള്ള പാർട്ടിയിലേക്ക് കൂറ് മാറുന്നത്.അധികാരമല്ല, ജനങ്ങളാണ് വലുതെന്ന ചിന്തയാണ് വളർന്ന് വരേണ്ടത്.ഒപ്പം അഴിമതി വിമുക്ത കോൺഗ്രസ് എന്ന മുദ്രാവാക്യവും നടപ്പാക്കണം. കോൺഗ്രസ് അടിമുടി മാറണം. അതിന് കഴിയുമോ എന്നതാണ് ചോദ്യം.


എം.ജെ.ബാബു

No comments:

Post a Comment