Pages

21 May 2021

ഇനി ഒരു തിരിച്ച്വരവ് സാധ്യമോ

 

 


 


ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ കേരളം ചർച്ച ചെയ്യുന്നത് കോൺഗ്രസിന് ഇനി ഒരു തിരിച്ച് വരവ് സാധ്യമോയെന്നാണ്. 1967ലെയും 1977ലെയും അനുഭവങ്ങളും തിരിച്ച് വരവും ചൂണ്ടിക്കാട്ടി ചില നേതാക്കൾ കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകരുന്നുവെങ്കിലും ആശങ്ക അവസാനിക്കുന്നില്ല. കാരണം 1967ലെയും 1977ലെയും സാഹചര്യമല്ല ഇപ്പോഴത്തേത്.അന്ന് ശക്തമായ നേതൃത്വമുണ്ടായിരുന്നു. മൂന്നാമതൊരു ബദലും ഉണ്ടായിരുന്നില്ല.

 വോട്ടിംഗ് ശതമാനത്തിൽ സി.പി.എമ്മും കോൺഗ്രസും ഇത്തവണ ഒപ്പത്തിന് ഒപ്പമുണ്ട്.സി പി എമ്മിന് 25.38 ശതമാനം വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 25.12 ശതമാനമുണ്ട്.ബി ജെ.പിക്ക് 11.3 ശതമാനമാണ്.ഫലം വന്നപ്പോൾ പലരും ചുണ്ടിക്കാട്ടിയത് പോലെ കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രവാക്യം ഉയർത്തുന്ന ബി.ജെ.പിക്ക് കേരളത്തിൽ സി പി എമ്മിന് അനുകൂലമായി വോട്ട് ചെയ്തിരിക്കാം. ഇത് നാളെയും ആവർത്തിക്കില്ലേ. അഥവാ ബി ജെ പിക്ക് സ്വന്തമായി ജയിക്കാൻ കഴിയുന്നത് വരെ സി പി എമ്മിനെ അധികാരത്തിൽ കൊണ്ട് വരാനായിരിക്കുമല്ലോ അവർ ആഗ്രഹിക്കുന്നത്.അപ്പോൾ അതിനെ മറികടക്കാൻ കോൺഗ്രസിന് കഴിയണം. അതിന് ഇന്നത്തെ സംഘടനാ സംവിധാനത്തിൽ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു കോൺഗ്രസിൻറ തിരിച്ച് വരവ്.

1967ലെ തെരഞ്ഞെടുപ്പിൽ 133 ഇടത്ത് മൽസരിച്ച കോൺഗ്രസിന് ഒമ്പത് സീറ്റ് മാത്രമാണ് ലഭിച്ചത്.തൃശൂരിന് വടക്കോട്ട് ഒറ്റ സീറ്റും കിട്ടിയില്ല.സി പി എം 59 ഇടത്ത് മൽസരിച്ച് 52 മണ്ഡലങ്ങളിൽ വിജയിച്ചു.എന്നാൽ കോൺഗ്രസിനായിരുന്നു കൂടുതൽ വോട്ട്-35.43 ശതമാനം. സി പി എമ്മിന് 23.51ശതമാനം വോട്ടാണ് ലഭിച്ചത്.കേരള കോൺഗ്രസ് രൂപം കൊണ്ടതിന് ശേഷം നടന്ന 1965ലെ തെരഞ്ഞെടുപ്പിൽപോലും കോൺഗ്രസിന് 33.58ശതമാനം വോട്ട് കിട്ടി-36 എം.എൽ.എമാരെയും. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷമുള്ള ആ തെരഞ്ഞെടുപ്പിൽ സി പി എമ്മിന് 19.87 ശതമാനമായിരുന്നു വോട്ട്.40 എം.എൽ.എമാരും. സി.പി.െഎ 79 ഇടത്ത് മൽസരിച്ചു. ജയിച്ചത് മൂന്നിടത്ത്.കേരള കോൺഗ്രസ് 54 ഇടത്ത് മൽസരിച്ചതിൽ 24 സീറ്റിൽ ജയിച്ചു.12.58ശതമാനം വോട്ടും കിട്ടി.എന്നാൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മന്ത്രിസഭയുണ്ടായില്ല.

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ട 1967ലേക്ക് പോകാം. അന്ന് കോൺഗ്രസിന് ശക്തമായ രണ്ടാം നില നേതാക്കളുണ്ടായിരുന്നു.കെ.കരുണാകരൻ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി ഉയർന്ന് വന്നത് 1967ലാണ്. കോൺഗ്രസിന് കരുത്ത് പകരാൻ യൂത്ത് കോൺഗ്രസും കെ.എസ്.യുവും. ആ കാലയളവിലാണ് കെ.എസ്.യുവിൻറ പ്രശസ്തമായ ‘‘വർഷം പത്ത് കഴിഞ്ഞോെട്ട പിള്ളെരൊന്ന് വളർന്നോെട്ട ഇ എം എസിനെ ഇൗയ്യലുപോലെ ഇല്ലത്തേക്ക് പറപ്പിക്കുമെന്ന’’ മുദ്രാവാക്യം.ഉമ്മൻചാണ്ടിയായിരുന്നു കെ.എസ്.യു പ്രസിഡൻറ്. വിളിച്ച മുദ്രാവാക്യം ശരിവെച്ച് 1977ൽ കേരളത്തിൽ എ.കെ.ആൻറണി മുഖ്യമന്ത്രിയായി. ഉമ്മൻചാണ്ടിയടക്കം മന്ത്രിമാരായി. ഇ.എം.എസ്. സ്ഥിരം മണ്ഡലം ഉപേക്ഷിച്ച് ആലത്തുരിൽ മൽസരിച്ചു. നിസാര വോട്ടിന് ജയിച്ച അദേഹം അതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രിയം ഉപേക്ഷിക്കുന്നതായും പ്രഖ്യാപിച്ചു.

1977ൽ ദേശിയ തലതിൽ കോൺഗ്രസ് പരാജയപ്പെടുകയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മകൻ സഞ്ജയ് ഗാന്ധിയുമടക്കം പരാജയപ്പെടുകയും ചെയ്തതോടെ കോൺഗ്രസിനെ എഴുതി തള്ളി.എന്നാൽ, ഇന്ദിരയുടെ ശക്തമായ നേതൃത്വത്തിൽ കോൺഗ്രസ് അൽഭുതം സൃഷ്ടിച്ചു. അവരെ തള്ളി പറഞ്ഞവർ വൈകാതെ അവർക്കൊപ്പം വന്നു. അന്ന് കോൺഗ്രസിന് ബദലുണ്ടായിരുന്നില്ലെന്ന് ഒാർക്കുക. സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തവുമായിരുന്നു.എന്നാൽ, ഇന്നോ? ശക്തമായ ദേശിയ നേതൃത്വമില്ല., സി പി എമ്മിൻറയും മുസ്ലിം ലീഗിെൻറയും അവസ്ഥ. അഖിലേന്ത്യ കമ്മിറ്റി ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. കേരളത്തിൽ ഭരണം പിടിക്കണമെങ്കിൽ പഴയത് പോലെ ദേശിയ നേതൃത്വത്തിൻറ കരിസ്മയൊന്നും ചിലവാകില്ല.

അപ്പോൾ കോൺഗ്രസ് തിരിച്ച് വരണമെങ്കിൽ ഇവിടെ പാർട്ടി ഉണ്ടാകണം.ബി.ജെ.പിയേയും സി പി എമ്മിനെയും ഒരു പോലെ നേരിടണം. അതിന് കഴിയണമെങ്കിൽ ബൂത്ത് തലം വരെ കോൺഗ്രസ് വേണം. വിവിധ നേതാക്കൾ ഒന്നിച്ചിരുന്ന് വീതം വെക്കുന്നതിൻറ അടിസ്ഥാനത്തിലുള്ള കമ്മിറ്റിയാകരുത്. അതാത് ബുത്തിലെ പ്രവർത്തകർ പിന്തുണക്കുന്നവർ വരണം.എങ്കിലും ബുത്ത് നേതാക്കൾ വിളിച്ചാൽ പ്രവർത്തകർ വീടുകളിൽ നിന്നും ഇറങ്ങുകയുള്ളു.

കെ പി സി സി മാത്രമല്ല, ജില്ലാ, ബോക്ക്, മണ്ഡലം കമ്മിറ്റികളും ദുർബലമാണ്. ഗ്രൂപ്പ് നേതാക്കളുടെ കിച്ചൺ കാബിനറ്റാണ് ഇവരെ നിശ്ചയിച്ചിട്ടുള്ളത്. പ്രാദേശിക പ്രവർത്തകരുടെയോ നേതാക്കളുടെയോ പിന്തുണ ഇല്ലാത്തവർ. അവർക്ക് പാർട്ടിയേക്കാളും വിധേയത്വം തനിക്ക് സ്ഥാനം തന്നവരോടാണ്.

പണ്ട് കേരളത്തിൽ രണ്ട് ഗ്രൂപ്പുണ്ടായിരുന്നു. എ.കെ ആൻറണിയെ പിന്തുണക്കുന്നവരും കെ.കരുണാകരനെ പിന്തുണക്കുന്നവരും.എന്നാൽ, അവർക്കൊക്കെ പാർട്ടിയോട് കൂറുണ്ടായിരുന്നു. പാർട്ടി ഉെണ്ടങ്കിലെ താനുണ്ടാകുവെന്ന തിരിച്ചറിവും. എന്നാൽ,സ്ഥാനം കിട്ടാൽ നേതാക്കളോടുള്ള കൂറാണ് മാനദണ്ഡമെന്ന് വന്നതോടെ പ്രവർത്തനമില്ലാതായി.അത് മാത്രമല്ല, നേതാക്കൾക്കൊക്കെ ഗ്രുപ്പ്. ഇന്നിപ്പോൾ കോൺഗ്രസിൽ എത്ര ഗ്രുപ്പുണ്ടാകും. കേരള കോൺഗ്രസിൻറ എണ്ണം പറയുന്നത് പോലെയാണ് കോൺഗ്രസിലെ ഗ്രുപ്പും. കമ്മിറ്റി പുന:സംഘടിപ്പിക്കുേമ്പാൾ എല്ലാവർക്കും കിട്ടും വീതം.കമ്മിറ്റി ചേരാൻ ഉച്ചഭാഷിണി വേണമെന്ന അവസ്ഥയൊന്ന് :ആലോചിച്ച് നോക്കുക.കെ പി സി സിക്കും ഡി സി സികൾക്കും എന്തിനാണ് ഇത്രയേറെ ഭാരവാഹികൾ. അത് കൊണ്ട് എന്ത് പ്രയോജനം. സി പി എം. ചെയ്തത് പോലെ പാർട്ടി ഘടകങ്ങൾ വിഭജിക്കാം. മുമ്പ് ബ്ലോക്ക് കമ്മിറ്റികൾ വിഭജിച്ചത് പോലെ വീണ്ടും മുറിക്കാം. മണ്ഡലം കമ്മിറ്റികളുടെയും എണ്ണം കൂട്ടാം.

പുതിയ തലമുറയെ കോൺഗ്രസിനോട് അടുപ്പിക്കാതെ എങ്ങനെയാണ് തിരിച്ച് വരവ് സാധ്യമാകുക. എന്താണ് കെ.എസ്.യുവിൻറയും യൂത്ത് കോൺഗ്രസിൻറയും സ്ഥിതി. കമ്മിറ്റികളുണ്ട്. അതിനപ്പുറം എന്ത് പ്രവർത്തനം.ഇപ്പോൾ കോവിഡ് സമയത്ത് യൂത്ത് കോൺഗ്രസ് സജീവമായി. നന്ദി.എന്നാൽ, കെ.എസ്.യുവോ? അതിൻറ പേര് കേരള പൂർവ വിദ്യാർഥി യൂണിയൻ എന്ന് മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാമ്പസുകളിൽ നീലപതാക കാണാനില്ല. സ്കൂളിൻറ വഴിക്ക് പോകാറേയില്ല.

സോഷ്യൽ മീഡിയ പരിശോധിച്ചാൽ അറിയാം കോൺഗ്രസിനോട് യുവത എങ്ങനെ പ്രതികരിക്കുന്നുവെന്ന്. ഇതേസമയം, സി പി എമ്മും സി പി െഎയും ബി.ജെ പിയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. യുവതയുടെ പ്രശ്നങ്ങൾ അവർ ചർച്ച ചെയ്യുന്നു. അവരെ പാർട്ടിയുമായി അടുപ്പിക്കുന്നു. തുഖർ ഭരണമെന്ന ചിന്ത തന്നെ രണ്ട് വർഷം മുമ്പ് അവർ സോഷ്യൽ മീഡിയയിലുടെ വൈറലാക്കിയിരുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമയത്ത് പോലും അതേ കുറിച്ച് ചിന്തിച്ചുവോ. ഇല്ലെന്ന് പറയാനാകില്ല. പോളിംഗിന് ഏതാനം ദിവസം മുമ്പ് സോഷ്യൽ മീഡിയയിൽ ഏങ്ങനെ സജീവമാകാമെന്നത് സംബന്ധിച്ച് ചർച്ച നടന്നുവത്രെ.

പണ്ട് എ.കെ.ആൻറണിയുടെ കാലയളവിൽ മത സാമുദായിക നേതാക്കൾക്ക് എതിരെ നിലപാട് സ്വീകരിക്കുകയും വിമർശിക്കുകയും ചെയ്തു.എന്നാൽ, കാലം മാറി, സി പി എമ്മും ബി ജെ പിയും മത സാമുദായിക ശക്തികളെ ഒപ്പം നിർത്തുന്നു. കോൺഗ്രസോ? എല്ലാക്കാലത്തും കോൺഗ്രസിൻറ വോട്ട് ബാങ്കായിരുന്ന ക്രൈസ്തവരും മുസ്ലിമും ദളിത് പിന്നാക്ക വിഭാഗങ്ങളും ഇന്ന് എവിടെയാണ്. സിറിയൻ ക്രൈസ്തവർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി നേരത്തെ ഉണ്ട്. അതിന് പിന്നാലെയാണ് കേരള കോൺഗ്രസ്-മാണിയെ മുന്നണിയിൽ നിന്നും പുറത്താക്കിയ അപക്വമായ തീരുമാനം. കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് മൽസരിക്കാൻ സീറ്റ് കിട്ടിയെന്നതിന് അപ്പുറത്ത് എന്ത് നേട്ടം.മത മേലധ്യക്ഷന്മാരടക്കം കോൺഗ്രസ് തീരുമാനം ശരിവെച്ചുവോ?

ഇൗഴവ വിഭാഗത്തിൻറ പ്രാതിനിധ്യം കൈവിരിലിൽ എണ്ണാൻ പോലുമില്ല. മറ്റ് രാഷ്ട്രിയ പാർട്ടികളിലും അവരുടെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ്.സി പി െഎയിലും സി പിഎമ്മിലും പ്രാതിനിധ്യം കുറയുന്നു.അപ്പോഴാണ് കോൺഗ്രസിൻറ പ്രസക്തി വർദ്ധിക്കുന്നത്.

മുസ്ലിം ലീഗിെൻറ പേര് പറഞ്ഞാണ് കോൺഗ്രസിലെ മുസ്ലിം പേരുകാരെ ഒതുക്കി തുടങ്ങിയത്. മുസ്ലിം പ്രാതിനിധ്യം കൂടുമത്രെ. മുസ്ലിം ലീഗാവാൻ കഴിയാത്തവരുടെ പിന്തുണയാണ് ഇതോടെ നഷ്ടമായത്. ദേശിയ മുസ്ലിമുകൾ എന്നറിയപ്പെടുന്നവർ ഇന്ന് സി പി എം. സഹയത്രികരാണ്. ടി.കെ.ഹംസയിലുടെ ആരംഭിച്ച് അബ്ദുറഹ്മാനിൽ എത്തി നിൽക്കുന്നു.ദളിത് പിന്നാക്ക വിഭാഗങ്ങൾക്കായി പ്രത്യേക സംഘടനകൾ രൂപീകരിച്ചാണ് സി പി എം ഒപ്പം നിർത്തുന്നത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന അങ്കണവാടി, ആഷ വർക്കറന്മാരിലും കോൺഗ്രസില്ല.അങ്കണവാടി ജീവനക്കാർക്കായി ആദ്യം യൂണിയൻ രൂപീകരിച്ചത് കോൺഗ്രസാണ്.വൈകാതെ ഗ്രുപ്പടിസ്ഥാനത്തിൽ ജില്ലകൾ തോറും യൂണിയനായി. അതോടെ സി പി എം അവസരം മുതലാക്കി.ആഷ, ദേശിയ തൊഴിലുറപ്പ് തൊഴിലാളകളിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.മഹിള കോൺഗ്രസ് തലമുണ്ഡനം ചെയ്യപ്പെട്ടു.

ഇനി ഇത്തവണത്തെ സ്ഥാനാർഥി നിർണയം കൂടി പരിശോധിക്കുക. താപര്യങ്ങൾക്ക് അപ്പുറത്ത് എന്തായിരുന്നു മാനദണ്ഡം. ഇടുക്കിയിലെ മൂന്ന് സീറ്റുകളിലെ-ഇടുക്കി, പീരുമേട്, ദേവികളും- ജയസാധ്യത ഏങ്ങനെ നഷ്ടമായി. ഇടുക്കി സീറ്റിന് പകരം മറ്റൊരു സീറ്റ് കേരള കോൺഗ്രസ്-ജെക്ക് നൽകിയിന്നുവെങ്കിൽ വിജയം ഉറപ്പ്. കളമശേരിയിൽ എന്തിനാണ് വി.കെ.ഇഹ്രാഹിംകുഞ്ഞിൻറ മകന് സീറ്റ് നൽകിയത്. മുസ്ലിം ലീഗിലെ രണ്ടത്താണി പുനലൂരിൽ കൂടി യാത്ര ചെയ്തിട്ടുണ്ടോയെന്ന് പോലും അറിയില്ല. എന്നിട്ടും അദേഹം സ്ഥാനാർഥിയായി.തൃശൂരിലെ മൂന്ന്-നാല് മണ്ഡലങ്ങളിലെ പരാജയത്തിന് പിന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്ന് പറയുന്നു. തിരുവനന്തപുരത്തും ചിലർ ഇറങ്ങി കളിച്ചുവത്രെ. ഇതൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

പാർട്ടി പത്രമായ വീക്ഷണത്തിൻറ അവസ്ഥ പറയുകയെ വേണ്ട. ആരൊക്കെയോ എന്തൊക്കെയോ അച്ചടിക്കുന്നു.

ഇനി പറയു കോൺഗ്രസിന് തിരിച്ച് വരവ് സാധ്യമോ. സാധ്യമാണ്. പക്ഷെ അതിന് തൊലിപ്പുറത്തെ ചികിൽസ മതിയാകില്ല.കെ.എസ്.യുവിൻറ യൂണിറ്റിൽ തുടങ്ങി കെ പി സി സി വരെ പോകണം. കെ.എസ്.യുവിൽ എല്ലാവർഷവും തെരഞ്ഞെടുപ്പും സമ്മേളനങ്ങളും നടക്കണം.ഒാരോ വർഷവും പുതിയ നേതൃത്വം വരെട്ട. അതനുസരിച്ച് യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും മാറ്റങ്ങൾ വരെട്ട. മറ്റ് പോഷക സംഘടനകളും ഇതുനസരിച്ച് ശക്തിപ്പെടുത്തണം.ക്യാമ്പും സമ്മേളനങ്ങളും തിരിച്ച് വരണം.ഗ്രൂപ്പാകാം,അത് പാർട്ടിക്ക് വേണ്ടിയാകണം. പാർട്ടിയില്ലെങ്കിലും നേതാക്കളില്ലെന്ന് തിരിച്ചറിവുണ്ടാകണം. കോൺഗ്രസ് നിലനിൽക്കണം. കാരണം അതൊരു സംസ്കാരവും വർഗീയ-ഫാഷിസ്റ്റ് ശക്തികൾക്ക് എതിരെയുള്ള ദേശിയ ബദലുമാണ്.

 എം.ജെ.ബാബു

 

No comments:

Post a Comment