Pages

28 February 2018

ഫിൻലേ ഷീൽഡ് എന്ന നോസ്റ്റാൾജിയ



ഫിൻലേ ഷീൽഡ് ഫുട്ബോൾ ടൂർണമെൻറിന് മാർച്ച് മൂന്നിന് വിസിൽ മുഴങ്ങും. മൂന്നാറുകാരെ സംബന്ധിച്ചിടത്തോളം കാലം എത്ര കഴിഞ്ഞാലും  ഫിൻലേ ഷീൽഡ് എന്നത് മാത്രമല്ല, പഴയമൂന്നാറിലെ ആ ഗ്രൗണ്ട് പോലും ചെറുപ്പത്തിലേക്കുള്ള മടക്കയാത്രയാണ്.
മൂന്നാർ തിരക്കിലേക്ക് പോകുന്നതിന് മുമ്പുള്ള കാലയളവിൽ വ്യാപാരികൾ അടക്കമുള്ളവരുടെ ദിനചര്യയിൽപ്പെടുന്നായിരുന്നു കളി കാണുകയെന്നത്. ഉച്ച കഴിഞ്ഞ് ജോലിയൊക്കെ തീർത്ത് എല്ലാവരും ഗ്രൗണ്ടിലേക്ക് വെച്ച് പിടിക്കും.  കളി വിലയിരുത്തിയുള്ള ചർച്ചയുമായി മടക്കവും.  കളി കാണുന്നതിന് ഒാരോ സംഘത്തിനും നിശ്ചിത സ്ഥലം പോലുമുണ്ടായിരുന്നല്ലോ? ടിവി വ്യാപകമായി ലോകകപ്പും യൂറോപ്യൻ കപ്പുമൊക്കെ കണ്ട് തുടങ്ങിയിട്ടും ഫിൻലേ ഷീൽഡിേനാടുള്ള പ്രേമം തുടർന്നു. ടൂറിസത്തിൻറ തിരക്കിലേക്ക് പോയതോടെ മൂന്നാറുകാർക്ക് മുന്നിൽ ഗസ്റ്റ് അല്ലാതെ ആരുമില്ലല്ലോ. അതോടെ കളിയും വീട്ടുകാരുമൊക്കെ പുറത്തായി.
മൂന്നാറിലെ എസ്റ്റേറ്റ് ടീമുകൾ വാശിയോടെ ജേഴ്സിയണിഞ്ഞ് എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ട്രാക്ടറിൽ ടീം എത്തുേമ്പാൾ, ഗ്രൗണ്ടിന് പുറത്ത് ആവേശം പകരാൻ സ്ത്രീകൾ അടക്കമുള്ളവർ നേരത്തെ എത്തിയിരുന്നു. തോൽവിയും ജയവും ആയിരുന്നില്ല, മറിച്ച് സ്പോർട്സ്മാൻ സ്പിരിറ്റിലായിരുന്നു കാര്യം. തൊഴിലാളിയും ഫീൽഡ് ഒാഫീസറും ചില എസ്റ്റേറ്റുകളിൽ മാനേജറന്മാരും ഒന്നിച്ച് ജേഴ്സിയണിഞ്ഞ് കളിക്കാനിറങ്ങിയിരുന്നു. കാലം പുരോഗമിച്ചപ്പോൾ ബൂട്ടണിഞ്ഞായി മൽസരം. ഇന്നിപ്പോൾ എസ്റ്റേറ്റുകളുടെ എണ്ണം കുറഞ്ഞു. ടീമുകൾ ശോഷിച്ചു. ഫീൻലേ ഷീൽഡ് കണ്ടിട്ട് വർഷങ്ങളായി. കളിക്കളത്തിൽ ആധിപത്യ പുലർത്തിയിരുന്ന സെവന്മലയും വർക്ഷോപ്പും പേരിൽ ഇല്ലാതായി.
ഗ്രൗണ്ടിനോട് ചേർന്നുള്ള ലോവർ പ്രൈമറി സ്കുളിൽ പഠിക്കുേമ്പാൾ തുടങ്ങിയതാണ് കളി കാണൽ. അന്ന്, ഞങ്ങൾ ടൗണുകാർക്ക് സ്വന്തമായി ടീമില്ല. കൂട്ടുകാരിൽ ബഹുഭൂരിപക്ഷവും വർക്ഷോപ്പിലെ ജീവനക്കാരുടെ മക്കൾ ആയതിനാൽ ഞങ്ങളുടെ ടീമും വർക്ഷോപ്പായി. അവരുടെ ശത്രുക്കൾ ഞങ്ങളുടെയും ശത്രുക്കളായി. ഇടക്ക് ഹെഡ് ക്വാർേട്ട്സ് ടീം ഇറങ്ങുേമ്പാൾ ഞങ്ങളിൽ ചിലർ ആ പക്ഷത്താകും. എങ്കിലും ഞങ്ങൾ വർക്ഷോപ്പിനൊപ്പം, അതിന് മറ്റൊരു കാരണവുമുണ്ട്. അന്നത്തെ മികച്ച ടീമുകളിലൊന്നായിരുന്നു വർക്ഷോപ്പ്. മറ്റൊരു മികച്ച ടീം ഗ്രൗണ്ടിനോട് ചേർന്നുള്ള സെവന്മല എസ്റ്റേറ്റും. ഹൈസ്കുൾ കഴിയുന്നത് വരെ ഞങ്ങൾ വർക്ഷോപ്പിൻറ ആരാധകരായി ടീമിനെ പ്രോൽസാഹിപ്പിച്ചു. സെവന്മല ശത്രു പക്ഷത്തും.
അന്നൊക്കെ ഇടക്കിടെ കളിക്കളത്തിൽ അടിയും പൊട്ടുമായിരുന്നു. റഫറിയെ ചൊല്ലിയാകും തർക്കം. ചോക്കനാടിലെ ഗോപാലൻ റഫറിയുടെ ആക്ഷൻ ഇപ്പോഴും ഒാർമ്മയിലുണ്ട്. വർക്ഷോപ്പ് ടീമിൻറ ഗോൾ കീപ്പറായി തമിഴ്നാടിൽ നിന്നെത്തിയ ഞങ്ങടെ മായാവിയുടെ സ്റ്റൈലും പലരും പിന്തുടർന്നു. സെവന്മലയുടെ മികച്ച കളിക്കാരനായിരുന്ന ശേഖറണ്ണൻറ മരണവും മറക്കാനാവില്ല. എസ്റ്റേറ്റ് മാനേജറായിരുന്ന വിജയകുമാർ സാറൊക്കെ ഞങ്ങടെ ചെറുപ്പത്തിലെ ഹിറോയായിരുന്നു.
ഒരു ഘട്ടം കഴിഞ്ഞതോടെ ഞങ്ങടെ തലമുറയിൽപ്പെട്ടവരായി കളിക്കാർ. വിവിധ എസ്റ്റേറ്റുകൾക്ക് വേണ്ടി ബൂട്ട് കെട്ടുന്നവർ മൂന്നാർ ഹൈസ്കുളിൽ പഠിച്ച് വളർന്നവർ. അലക്സാണ്ടറും പ്രസാദും ഡോമിനിക്കും പി.എ. ജോസഫും സെബാസ്റ്റ്യൻ കെ ജോസഫും റഫീഖും ഷിബുവും സെൽവരാജും ശേഖറും അവരിൽ ചിലർ. കുര്യൻ, സ്റ്റാൻലി, ജെയ്ലാനി, സുധീ, മണി അങ്ങനെ ആ പട്ടി നീളുന്നു. അതോടെ    എല്ലാ ടീമുകളും ഞങ്ങളുടെ ടീമായി. വർക്ഷോപ്പിനും സെവന്മലക്കും ഒപ്പം നല്ലതണ്ണിയും ചൊക്കനാടും ദേവികുളവും കുണ്ടളയുമൊക്കെ മികച്ച ടീമുകളായി മാറി.
ഇടക്ക് ഫിൻലേ ഷീൽഡ് അല്ലാതെ മറ്റ് ടൂർണമെൻറുകൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും ക്ലച്ച് പിടിച്ചില്ല. മൂന്നാർ മേളയുടെ ഭാഗമായി ഒരിക്കൽ സംഘടിപ്പിച്ച വനിത ഫുട്ബോൾ മൽസരം ആകെട്ട, കാണികളുശട കാര്യത്തിൽ റിക്കാർഡിട്ടു.
പിന്നിട് ജില്ല ഫുട്ബോൾ അസോസിയേഷൻറ എക്സിക്യുട്ടീവ് അംഗമായതോടെ സംഘാടകൻറ റോളിലെത്തി. വിജയകുമാർ സാർ ഇടുക്കി ഡി.എഫ്.എയുടെ പ്രസിഡൻറായതിന് ശേഷമാണ് മൂന്നാറിലെ ഫിൻലേ ഷീൽഡിലും പ്രൊഫഷണൽ നിലവാരം കൈവന്നത്. ടാറ്റാ കമ്പനി ടീമും വാർത്തെടുത്തു. ഇപ്പോൾ കമ്പനിക്ക് ടീമില്ല, അന്ന് തുടർന്ന് വന്ന ഫിൻലേ ഷീൽഡ് ഇപ്പോളും തുടരുന്നു. 1940ലാണ് ഫിൻലേ ഷീൽഡിന് തുടക്കമെന്നാണ് കിട്ടിയ വിവരം.


24 February 2018

ഒർമ്മകൾക്കൊപ്പം ആലുവപുഴയോരത്ത്









ഒരുപൊതി ചോർ വാങ്ങി രണ്ടും മൂന്നും പേർ കഴിച്ചിരുന്ന കാലം,ബോണ്ടയും പോറോട്ടയുമൊക്കെ ഷെയർ ചെയ്ത് കഴിച്ചിരുന്ന നാളുകൾ, ഗ്രൂപ്പും അഭിപ്രായ വിത്യാസങ്ങളും ഉണ്ടായിരുന്നുവെങ്കിലും വലുപ്പ^ചെറുപ്പമില്ലാതെ ഭാരവാഹികൾ ഒരു പായയിൽ കൊതുക് കടിയേറ്റ് കിടന്നിരുന്ന ദിവസങ്ങൾ..........അങ്ങനെയുമുണ്ടായിരുന്നു കേരളത്തിലെ വിദ്യാർഥി രാഷ്ട്രിയത്തിൽ. 1957ൽ കെ.എസ്.യു രൂപപ്പെട്ട നാളുകളിൽ ഇത്തരം കഷ്ടപ്പാടുകൾ അനുഭവിച്ചത് മുൻകാല നേതാക്കൾ പറഞ്ഞിട്ടുണ്ട്. അതിന് ശേഷം കെ.എസ്.യു പ്രവർത്തകർ ഏറ്റവും കുടുതൽ കഷ്ടപ്പാടുകൾ അനുഭവിച്ചതും പട്ടിണി കിടന്നതും 1982ലെ പിളർപ്പിനെ തുടർന്നുള്ള നാളുകളിലായിരുന്നിരിക്കണം. അത്കൊണ്ട് തന്നെയാണ്, അന്നത്തെ പ്രവർത്തകരുടെ സൗഹൃദത്തിന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മാറ്റ് കുറയാത്തും കുറച്ച് സമയം ഒന്നിച്ചിരിക്കാമെന്ന് അറിയിച്ചപ്പോൾ എല്ലാവരും മറ്റ് തിരക്കുകൾ മാറ്റി വെച്ച് ഒാടിയെത്തിയതും.
കോളജുകളിലും സ്കൂളിലുമൊക്കെ ക്ലാസ് മേറ്റ്സ് എന്ന പേരിൽ സംഗമം നടക്കാറുണ്ട്. പക്ഷെ, ഒരു കാലഘട്ടത്തിൽ ഒരുപാർട്ടിയിൽ പ്രവർത്തിച്ച് പലതായി പിരിഞ്ഞവർ  ഒത്ത് ചേരുകയോ? പലർക്കും തമാശയായിട്ടാണ് തോന്നിയത്. പക്ഷെ, ആ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ടവർ വലിയ ആവേശത്തിലും. മുപ്പത് വർഷത്തിന് ശേഷം തമ്മിൽ കാണാനുള്ള ആവേശം പലരിലും പ്രകടമായിരുന്നു. 1982മുതലുള്ള കാലയളവിൽ കെ.എസ്.യു^എസിൽ പ്രവർത്തിച്ചവരുടെ സംഗമം എന്നതായിരുന്നു ഉദേശം.
കെ.എസ്.യു^എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആൻറണി പനന്തോട്ടത്തിൻറ മകൻറ വിവാഹത്തിന് പള്ളിമുറ്റത്ത് ഞങ്ങൾ ചിലർ പഴയകാര്യങ്ങൾ പറഞ്ഞു വന്നപ്പോഴാണ്,എങ്കിൽ ഒന്നിച്ച് കൂടിയാലോ എന്ന ചിന്തയുണ്ടായത്. കെ.എസ്.യു^ എസ് പ്രസിഡൻറായിരുന്ന ഇപ്പോഴത്തെ എൻ.എസ്.എസ് എച്ച്.ആർ.ഡി സെക്രട്ടറി കെ.ആർ.രാജൻ, എൻ.സി.പി നേതാവ് സലിം പി മാത്യു, പത്തനംതിട്ട ഡി സി സി ജനറൽ സെക്രട്ടറി കാട്ടുർ അബ്ദുൾസലാം, അഭിഭാഷകവൃത്തിയിൽ സജീവമായിട്ടുള്ള സാബു െഎ കോശി, ടോം, കർഷകനായ വിൽസൺ നെടുങ്കല്ലേൽ എന്നിവരാണ് അന്ന് വിവാഹത്തിൽ സംബന്ധിച്ചത്. അമേരിക്കയിലുള്ള ജോയ് ഇട്ടനും ആസ്ത്രേലിയിലുള്ള ജോൺസൺ മാമലശേരിയും എത്തുന്ന തിയതി കൂടി കണക്കാക്കി ഒത്ത് കൂടാമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. ഞങ്ങൾ അന്നത്തെ കെ.എസ്.യുക്കാർ ജ്യേഷ്ഠ സഹോദരനായി കാണുന്ന അഡ.പി.നാരായണനുമായി സംസാരിച്ചപ്പോൾ അദേഹവും വലിയ ആവേശത്തിലായി. കെ.എസ്.യു കണ്ണുർ ജില്ല പ്രസിഡൻറായിരുന്ന അഡ.വി.ജയരാജിൻറ മക്കളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയപ്പോഴാണ് തിയതിയെ കുറിച്ച് ചർച്ച നടന്നത്. ഞാനും മാമലശേരിയും പി.നാരായണും കൂടിയാലോചിച്ചും മറ്റുള്ളവരെ ഫോണിൽ ബന്ധപ്പെട്ടും ഫെബ്രുവരി 18 ഞായർ എന്ന തിയതി കുറിച്ചു. ഇതിനിടെ ജോയ് ഇട്ടൻറ പിതാവ് മരണപ്പെട്ടിരുന്നു. അദേഹത്തിൻറ മരണാനന്തര ചടങ്ങുകൾ (40^ാം ദിനം) ഫെബ്രുവരി 19നാണ് എന്നതാണ് 18 തെരഞ്ഞെടുക്കാൻ കാരണം.
മടക്ക യാത്രയിൽ ഞാനും മാമലേശരിയും കൂടി കെ.എസ്.യു^എസ് പ്രസഡിൻറായിരുന്ന കെ.കെ.രാധാകൃഷ്ണനെ അദേഹത്തിൻറ വീട്ടിലെത്തി കണ്ടു. ഒരിക്കൽ കേരളത്തെ ആവേശത്തിലാക്കിയ യുവ നേതാവ് ഇപ്പോൾ കിടപ്പിലാണ്.
മടക്കയാത്രയിലാണ് സംഗമത്തിലേക്ക് ക്ഷണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. 1982മുതൽ 1987വരെയുള്ള കാലയളവിൽ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചവരെയും ജില്ല പ്രസിഡൻറുമാരായിരുന്നവരെയും ക്ഷണിക്കാനായിരുന്നു തിരുമാനം. ആദ്യം കെ.എസ്.യുക്കാരുെട കൂട്ടായ്മയെന്ന് തീരുമാനിച്ചുവെങ്കിലും അത്  യൂത്ത് കോൺഗ്രസിലേക്ക് നീണ്ടു. സംഭവം അറിഞ്ഞ മുതിർന്ന നേതാക്കളും ആവേശത്തിലായതോടെയാണ് അവരെയും ക്ഷണിക്കാൻ തീരുമാനിച്ചത്. ഒാർമ്മകൾക്കൊപ്പം എന്ന പേരും നിശ്ചയിച്ചു.
ആലുവ ഗസ്റ്റ് ഹൗസ് എന്നാണ് സംഗമ കേന്ദ്രമായി നിശ്ചയിച്ചത്. എന്നാൽ അവസാന നിമിഷം സാേങ്കതിക കാരണങ്ങളാൽ ഗസ്റ്റ് ഹൗസ് ലഭിക്കില്ലെന്നറിഞ്ഞതോടെ വൈ എം സി എയിലേക്ക് മാറ്റി. അതും ഒരർഥത്തിൽ നോൾസ്റ്റാജിയ ആയി. 1982ലെ പിളർപ്പിനെ തുടർന്ന് ആദ്യ കെ.എസ്.യു ക്യാമ്പ് നടന്നത് വൈ എം സി എയിലാണ്. ഒാർമ്മകൾക്കൊപ്പം പരിപാടിക്ക് എത്തിയ പലരും അത് അനുസ്മരിച്ചു.
1986ൽ കോൺഗ്രസ്^െഎയിലേക്ക് മടങ്ങാനുള്ള വർക്കിംഗ് കമ്മിറ്റി തീരുമാനമാണ് കോൺഗ്രസ്^എസിലെ പലവഴിക്കാക്കിയത്. അന്നത്തെ നേതാക്കൾ ഇന്ന് പലയിടത്താണ്. ചിലർ കോൺഗ്രസ്^െഎയിൽ. മറ്റ് ചിലർ എൻ.സി.പിയിൽ, വേറെ കുറച്ച് പേർ കടന്നപ്പള്ളിക്കൊപ്പം കോൺഗ്രസ്^എസ് എന്ന പേരിൽ. തീർന്നില്ല, ജനതാദളിലും സി പി എമ്മിലും ബി ജെ പിയിലും കേരള കോൺഗ്രസിലും നമ്മുടെ പഴയ സഹപ്രവർത്തകരുണ്ട്. കുറച്ച് പേർ രാഷ്ട്രിയം ഉപേക്ഷിച്ചു. മാധ്യമ പ്രവർത്തനം, അഭിഭാഷകർ, പ്രവാസം അങ്ങനെ പലവഴിക്ക് തിരിഞ്ഞു. എന്നാൽ, അതൊന്നും സൗഹൃദത്തിനും കൂട്ടായ്മക്കും തടസമായില്ല.
18ന് രാവിലെ വലിയ സന്തോഷത്തോടെയാണ് എല്ലാവരും ഒാടിയെത്തിയത്. വർഷങ്ങൾക്ക് ശേഷം കണ്ടവർ, പരസ്പരം തിരിച്ചറിയാനാകാതെ പേര് ചോദിച്ച് സൗഹൃദം പുതുക്കുകയും അടുത്ത നിമിഷം ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തവർ. കാരണവരെ പോലെ കബീർ മാഷും കെ.ശങ്കരനാരായണപിള്ളയും ജോസ് വക്കിലും സുലൈമാൻ റാവുത്തറും കരകുളവും. ചർച്ചയിൽ ചൂരലെടുത്ത് പി എം സുരഷ്ബാബുവേട്ടൻ. ഇൗ ദിനത്തിന് വേണ്ടി കാത്തിരുന്നുവെന്നാണ് വി.എൻ.ജയരാജ് പറഞ്ഞത്. NSUI (S)ൻറയും യൂത്ത് കോൺഗ്രസിൻറയും ദേശിയ പ്രസിഡൻറും പിന്നിട് KPCC സെക്രട്ടറിയുമായിരുന്ന വി.എൻ.ജയരാജ് എങ്ങുമെത്തിയില്ലായെന്നത് നമ്മുടെ സ്വകാര്യ ദു:ഖമാണ്.
പറഞ്ഞിട്ടും തിരാത്ത വിശേഷങ്ങളുമായാണ് ഉച്ചക്ക് ശേഷം വൈ എം സി എ വീണ്ടത്. അടുത്ത കൂട്ടായ്മക്ക് വയനാടിലെ പള്ളിയിൽ വീട്ടിലേക്ക് മുൻ KPYCC ട്രഷറർ പി.സൂപ്പിയുടെ ക്ഷണമുണ്ട്. കൊല്ലത്ത് സൗകര്യമൊരുക്കാമെന്ന് തൊടിയിൽ ലൂഖ്മാനും.
പി.ബാലഗോപാൽ, അഡ.എം.വേണുഗോപാൽ,കെ.വി.ആൻറണി, കുരുവിള അഗസ്റ്റിൻ (തങ്കച്ചൻ), സി.എൻ.ശിവൻകുട്ടി,എം.സജിത്, വി.ജയരാജൻ, അഹമ്മദ് അമ്പലപ്പുഴ,കെ.ജി.രാജൻ,അഡ.എ.എ.ഹക്കിം,ബാു എലിയാസ്,പ്രൊഫ.പി.കെ.രാജശേഖരൻ നായർ,കെ.ആർ.രാജൻ, ചന്ദനത്തോപ്പ് അജയകുമാർ,അഡ.ജേക്കബ്ബ് ജോസഫ്, പി.ചന്ദ്രമോഹൻ, അനിൽ നെൽ സഖറിയാസ്, ഇ. ബി.അനിൽദാസ്, സി.രഘുനാഥ്, സലിം പി മാത്യു, പോൾ സി ജോസഫ്, ജോർജ് അഗസ്റ്റിൻ, കെ.ഷാജി, സി വി അജിത്, ബി.ജ്യോതിർനിവാസ്, ഏലിയാസ്  പി മണ്ണപ്പിള്ളി, ശശിധരൻ മുപ്ലേരി,മൂസ പന്തീരങ്കാവ്, എം.പി.സൂര്യദാസ്, കെ.ടി.അരവിന്ദാക്ഷൻ, അഡ.പി.എം.ജോർജ്കുട്ടി, കെ.കെ.പ്രദീപ്, അഡ:.എ.കെ.സെയ്ത്മുഹമ്മദ്,സേവ്യർ ആൻറണി, പി.എസ്.ചന്ദ്രശേഖരൻ പിള്ള, എം്അൻസാരി, കെ.പി.രാമനാഥൻ, ബി.അലവി, എൻ.വി.പ്രദീപ്കുമാർ, അഡ.ബിജൂ ഉമ്മൻ,കാട്ടുർ അബ്ദുൾ സലാം, മാമ്മൻ െഎപ്പ് എക്സ് എം.എൽ.എ, പി.നാരായണൻ, ആൻറണി പനന്തോട്ടം, കെ.ജി.ബിബിൻ, പ്രദീപ് പാറപ്പുറം എന്നിങ്ങനെ ഒാർമ്മകൾക്കൊപ്പം കൂട്ടായ്മയിൽ സംബന്ധിച്ച എല്ലാവർക്കും പഴയ ഒാർമ്മകൾ പങ്ക് വെക്കാനുണ്ടായിരുന്നു. പക്ഷെ, സമയം തടസമായി.

09 February 2018

പിൻഹിറോ അച്ചൻറ ഒാർമ്മയിൽ





കഴിഞ്ഞ ദിവസം മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ ഏറെ സമയം ഇരിക്കേണ്ടി വന്നു. മാധ്യമ പ്രവർത്തകനായിരുന്ന പ്രശസ്ത ഫോേട്ടാഗ്രാഫർ സി.കുട്ടിയാപിള്ളയുടെ മകൾ യോഹിനിയുടെ വിവാഹ ചടങ്ങുകളായിരുന്നു മൗണ്ട് കാർമ്മൽ ദേവാലയത്തിൽ.
വിവാഹ ചടങ്ങുകൾ നടക്കുേമ്പാൾ എൻറ ഒാർമ്മകൾ  അഗസ്റ്റിൻ പിൻഹിറോ അച്ചനിലേക്കായിരുന്നു.
മൂന്നാറിൻറ സാംസ്കാരിക നായകൻ കൂടിയായിരുന്നു ഇടവക വികാരിയായ പിൻഹിറോ അച്ചൻ. പിൻഹീറോ അച്ചനും ഇമാം പരീത് മൗലവിയും മൂന്നാർ ദേവസ്വം പ്രസിഡൻറ് സി. കെ. കൃഷ്ൺ ചേട്ടനും ഒന്നിച്ചായിരുന്നു പൊതു വിഷയങ്ങളിൽ ഇടപ്പെട്ടിരുന്നത്.
അച്ചൻ മൂന്നാറിൽ വന്നത് മുതൽ എൻറ ഒാർമ്മയിലുണ്ട്. മൗണ്ട് കാർമ്മൽ പള്ളിയുടെ പാരിഷ് ഹാളിൽ പ്രവർത്തിച്ചിരുന്ന ബേബി ക്ലാസിലായിരുന്നു എൻറ ആദ്യ പഠനം. അന്ന് വിദേശിയായ മരിയൻ അച്ചനായിരുന്നു വികാരി. പക്ഷെ, ഒാർമ്മയിൽ ഇല്ല.
1898ൽ സ്ഥാപിച്ച മൂന്നാർ മൗണ്ട് കാർമ്മൽ പള്ളിയിലെ ഇൻഡ്യക്കാരനായ ആദ്യ വികാരിയായി  1966ലാണ് പിൻഹിറോ അച്ചൻ മൂന്നാറിൽ ചുമതലയേൽക്കുന്നത്. 1990ൻറ ആദ്യം വരെ അച്ചൻ മൂന്നാറിലുണ്ടായിരുന്നു. അച്ചന് മതവും ജാതിയും ഉണ്ടായിരുന്നില്ല.പള്ളി മേടയിൽ ആർക്കും ചെല്ലാമായിരുന്നു. അച്ചൻറ പൗരോഹിത്യ ജൂബിലി ആഘോഷം ഇടവകയുടെ മാത്രമായിരുന്നില്ലല്ലോ,മുന്നാറിൻറ മറ്റൊരു കാർത്തികയിരുന്നു ആ ദിവസം. രാത്രി നടന്ന സമ്മേളനത്തിൽ എല്ലാവരും ഉണ്ടായിരുന്നു.
അച്ചന് എല്ലാവരെയും അറിയാമായിരുന്നു. ആരുടെ മക്കളാണെന്ന് പോലും. അത് കൊണ്ടാണല്ലോ, ക്രിസ്തുമസ്, ഇൗസ്റ്റർ, പുതുവൽസര രാത്രികളിൽ എല്ലാവരും സംബന്ധിച്ചിരുന്നത്.
പള്ളിയിൽ ചെലവഴിച്ച സമയമത്രയും എൻറ ഒാർമ്മയിൽവന്നതും അച്ചനുമായുള്ള വ്യക്തിപരമായ അടുപ്പമായിരുന്നു. എസ്.എസ്.എൽ.സി കഴിഞ്ഞപ്പോൾ എൻജിനിയറിംഗ് ഡിപ്ലോമക്ക് പോകണെമന്നായിരുന്നു ആഗ്രഹം. പക്ഷെ, 234 മാർക്കുള്ള എനിക്ക് മെറിറ്റിൽ കിട്ടിലല്ലോ. നേരെ ചെന്നത് പള്ളിമേടയിലേക്ക്.  ആലപ്പുഴ കാർമ്മൽ പോളിടെക്നിക്കിലെ മാനേജർ അച്ചന് പിൻഹിറോ അച്ചൻ ഒരു കത്ത് തന്നു. കത്തുമായി ഞാൻ പുന്നപ്രയിലെത്തി. പക്ഷെ, മാനേജ്മെൻറ് ക്വാട്ടയ്ക്കും മിനിമം മാർക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. പിന്നിട് സമരവും ബഹളവും ഒക്കെയായി നടക്കുന്നതിനിടെയാണ് വിദ്യാർഥി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മൂന്നാർ ടൗണിൽ ഞാൻ നിരാഹാരം കിടന്നത്.  ഒരു മഴക്കാലത്തായിരുന്നു അത്.  അന്ന് അച്ചൻ  ഒരു ബെഡ്ഷീറ്റ് തന്നാണ് നിരാഹാര പന്തലിലേക്ക് അയച്ചത്. അന്തരിച്ച കെ.എം.പരീത് ലബ്ബ ഒരു ചാക്ക് കരിയും അടുപ്പും എത്തിച്ചു.
മൂന്നാർ കോളജ്, മൂന്നാർ ടൗൺ വികസനം, മൂന്നാർ ഹൈഡാമിന് എതിരെയുള്ള സമരം, മൂന്നാർ മേള തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും പിൻഹിറോ അച്ചൻ നേതൃനിരയിലുണ്ടായിരുന്നു. വിജയപുരം രൂപതയുടെ വികാരി ജനറാൾ ആയാണ് അച്ചൻ മൂന്നാർ വിട്ടത്. തൃശുർ ജില്ലയിലെ പടിയുർ സ്വദേശിയായിരുന്നു പിൻഹിറോ അച്ചൻ. 2006 ഡിസംബർ ആറിന് അച്ചൻ ലോകത്തോട് വിടവാങ്ങി. പിൻഹീറോ അച്ചൻ ഇന്നില്ലെങ്കിലും അദേഹത്തിൻറ ഒാർമ്മകൾ മൂന്നാറിനൊപ്പമുണ്ട്. അച്ചൻ ജീവിച്ച മൂന്നാറല്ല, ഇന്നത്തേത് എന്ന ദു:ഖമുണ്ട്. മതവും ജാതിയും മാത്രമല്ല, എല്ലാം കച്ചവട കണ്ണ് മാത്രമായി.