Pages

01 April 2017

ഞങ്ങൾ,മൂന്നാറുകാർ കയ്യേറ്റക്കാരല്ല



മൂന്നാറിനെ കുറിച്ചാണ് ചർച്ച. മൂന്നാറുകാരെയാകെ കയ്യേറ്റക്കാരായി ചിത്രികരിക്കുകയാണ് ചിലരെങ്കിലും. മൂന്നാറിനെ കുറിച്ചറിയാത്തവരാണ് ഇങ്ങനെ കരുതുന്നത് എന്ന് പറയാതെ വയ്യ. കാരണം, മുന്നാറുകാർ ഭൂമി കയ്യേറിയിട്ടില്ല. കയ്യേറിയവർ മല കയറി വന്നവരാണ്. അവർ ഞങ്ങളുടെ ഭൂമി മാത്രമല്ല, മൂന്നാറിൻറ തനത് സംസകാരവും നശിപ്പിച്ചു. ഇംഗ്ലിഷും മലയാളവും തമിഴും ചേരുന്നതായിരുന്നു മൂന്നാറിൻറ സംസ്കാരം. അവർ ഞങ്ങളുശട സ്കുളുടെ ഭൂമിയും കളിസ്ഥലവും കയ്യേറി. ഞങ്ങളുടെ പുഴ ഇല്ലാതാക്കി. അതു മാലിന്യപ്പെടുത്തി. മല കയറി വന്നവർക്കൊപ്പം മൂന്നാറിലെ ചിലരും കൂട്ടു നിന്നു. കോടികൾ സമ്പാദിച്ചു. അതേ  ഇൗ കയ്യേറ്റക്കാരൊന്നും മൂന്നാറുകാരല്ല, അവർക്ക് മൂന്നാറിൻറ പൈതൃകം അവകാശപ്പെടാനാകില്ല.അവർ ആരായായലും മൂന്നാറിൻറ ശത്രുക്കളാണെന്ന് തിരിച്ചറിയണം.

1877 ജൂലൈ 11ന് ജോണ്‍ ഡാനിയല്‍ മണ്‍ട്രോ എന്ന സായ്പ് പൂഞ്ഞാര്‍ തമ്പുരാനില്‍ നിന്നും കണ്ണന്‍ ദേവന്‍ കുന്നുകള്‍ പാട്ടത്തിന് എടുക്കുന്നതോടെയാണ് ഇപ്പോഴത്തെ മൂന്നാറിൻറ ചരിത്രം ആരംഭിക്കുന്നത്. പിന്നിട് പലരിലൂടെയായി കണ്ണന്‍ ദേവന്‍ കമ്പനിയിലും തുടര്‍ന്ന് ടാറ്റാ കമ്പനിയിലും ഭൂമി എത്തിപ്പെട്ടു.തേയില കൃഷി ആരംഭിക്കുന്നതോടെയാണ് തമിഴ്നാടിൽ നിന്നും തൊഴിലാളികൾ എത്തുന്നത്. തിരുവിതാംകൂറിലെ മറ്റു ഭാഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥരും എത്തി. വൈകാതെ വ്യാപാരികളും എത്തി. ഇവരൊക്കെ കമ്പനി നൽകിയ പരിമിതമായ സൗകര്യങ്ങളിൽ തകര വീടുകളിൽ കഴിഞ്ഞപ്പോഴും മൂന്നാറിലെ ഭൂമി കയ്യേറി സ്വന്തമായി കൂര നിർമ്മിക്കണമെന്ന് ആഗ്രഹിച്ചില്ല.  കഴിഞ്ഞ നൂറ്റാണ്ടിൽ കുടിയേറ്റമുണ്ടായപ്പോഴും മൂന്നാർ മലകൾ അതിൽ നിന്നും വേറിട്ട് നിന്നു. മൂന്നാർ ടൗണിൽ നിന്നും പത്തു കിലോമിറ്റർ മാത്രം അകലെയുള്ള പോതമേടിലും പള്ളിവാസൽ രണ്ടാം മൈലിലും ചെകുത്താൻമുക്കിലും മറയൂരിലും മറ്റും കുടിയേറ്റമുണ്ടയപ്പോഴും ഞങ്ങളുടെ മുൻതലമുറ ഭൂമി തേടി പോയില്ല. ഒന്നറിയുക, ഞങ്ങളുടെ മുൻതലമുറ കുടിയേറ്റം നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിൽ കണ്ണൻ ദേവൻ കുന്നുകളിൽ റിസോർട്ട് മാഫിയക്ക് കയ്യേറാൻ സ്ഥലമുണ്ടാകുമായിരുന്നില്ല. എന്നാൽ, ചില ഒറ്റപ്പെട്ട കുടിയേറ്റമുണ്ടായിട്ടുണ്ട്. ചുമട്ട് തൊഴിലാളികൾ തുടങ്ങിയവർ അവർക്ക് കൂര നിർമ്മിക്കാൻ വേണ്ടി രണ്ടും മൂന്നു സെൻറ് കയ്യേറി. താലൂക്കാസ്ഥനമായ ദേവികുളത്തെ വക്കീൽ ഗുമസ്ഥർ,അവിടുത്തെ വ്യാപാരികൾ തുടങ്ങിയവർ വീടിനും സ്ഥലം കണ്ടെത്തി.
രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1971ല കണ്ണന്‍ ദേവന്‍ (ഭൂമി ഏറ്റെടുക്കല്‍) നിയമം വരുന്നതോടെയാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ച് എടുക്കുകയും തേയില കൃഷിക്കും അനുബന്ധാവശ്യങ്ങള്‍ക്കും വേണ്ടി വരുന്ന ഭൂമി തിരിച്ച് പാട്ടത്തിന് നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതുമാണ് നിയമം. ‘കേരളത്തിലെ ജനലക്ഷങ്ങളുടെ അഭിലാഷങ്ങള്‍ക്ക് രൂപം നല്‍കാനുള്ള സര്‍ക്കാരിന്‍െറ നടപടികളുടെ ഭാഗമായിട്ടാണ് ഈ നിയമ നിര്‍മ്മാണത്തെ കാണുന്നതെന്നാണ് 1971 മാര്‍ച്ച് 30ന് ബില്‍ അവതരിപ്പിച്ച് കൊണ്ടു അന്നത്തെ റവന്യു മന്ത്രി ബേബി ജോണ്‍ നിയമസഭയില്‍ പറഞ്ഞത്. തലചായ്ക്കാന്‍ ഇടമില്ലാതെ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന, രാവിലെ മുതല്‍ വൈകുന്നരേം പണിയെടുത്തു കിട്ടുന്ന കൂലി സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ പോലും തികയാത്ത, ശതസഹസ്രം പട്ടിണിപാവങ്ങളുടെ ചിത്രം മുന്നിലുണ്ടായിരുന്നുവെന്നും അദേഹം നിയമസഭയില്‍ പറഞ്ഞു. നിയമനിര്‍മ്മാണം കഴിഞ്ഞിട്ട് ഇപ്പോള്‍ പതിറ്റാണ്ടുകൾ കഴിഞ്ഞിരിക്കുന്നു.അന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത എ.കെ.ആന്‍റണി, വി.എസ്.അച്യുതാന്ദന്‍ എന്നിവര്‍ മുഖ്യമന്ത്രി കസേരയില്‍ എത്തി. കെ.ആര്‍.ഗൗരിയും കെ.എം.മാണിയും അടക്കം പലരും പിട്ടിന് മന്ത്രിമാരായി. പക്ഷെ, ഭൂരഹിതർക്ക് ഭൂമി കിട്ടിയില്ല. മൂന്നാറിൻറ തലമുറ ഇപ്പോഴും കമ്പനിയുടെ ക്വാർേട്ടഴ്സുകളിലുാ തകര വീടുകളിലും പരാതിയും പരലിഭവവുമിിലാതെ കഴിയുന്നു. എന്നാൽ, വൻകിടക്കാർ റിസോർട്ടുകൾക്കായി ആയിരകണക്കിന് ഏക്കർ സ്വന്തമാക്കി.

കണ്ണൻ ദേവൻ കുന്നുകൾ
ഇപ്പോഴത്തെ മൂന്നാർ,ദേവികുളം, മാങ്കുളം, ഇടമലക്കുടി പഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു കണ്ണൻ ദേവൻ ഹിൽസ് വില്ലേജ്.ഇതിൽ മാങ്കുളം ഇപ്പോൾ മറ്റൊരു വില്ലേജ്. എന്നാൽ, മൂന്നാർ ടുറിസം മേലയെന്നത് ഇതിന് പുറമെ പള്ളിവാസൽ, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തമ്പാറ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതും. ഇതിൽ ചിന്നക്കനാൽ, ബൈസൺവാലി, പള്ളിവാസൽ, ശാന്തമ്പാറ പഞ്ചായത്തുകളുടെ കുറച്ച് ഭാഗം ഏലമലക്കാടുകളുംബാക്കി കുടിയേറ്റ പ്രദേശവുമാണ്. മറയൂരും കാന്തല്ലുരും മൂന്നാറിന് മുേമ്പ ജനവാസം ആരംഭിച്ച അതിർത്തി പഞ്ചായത്തുകളും.
  കെ.ഡി.എച്ച് വില്ലേജിലെ തലയാർ, ലാകാർട്ട് എസ്റ്റേറ്റുകൾ ഒഴിച്ചുള്ള മുളൂവൻ പ്രദേശങ്ങളും കണ്ണൻ ദേവൻ കമ്പനിയുടെ നിയന്ത്രണത്തിലായിരുന്നു. അവർക്ക് പാട്ടത്തിന് ലഭിച്ച പ്രദേശങ്ങൾ. എത്ര സ്ഥലമുണ്ടെന്ന് കൃത്യമായ കണക്കുണ്ടായിരുന്നില്ല. അതിനാൽ തന്നെ കമ്പനി നിശ്ചയിച്ച പ്രദേശത്തിന് പാട്ടം വാങ്ങി. 1971വരെ ഇതു തുടർന്നു. കണ്ണൻ ദേവൻ (ഭൂമി ഏറ്റെടുക്കൽ) നിയമം-1971 പ്രകാരം കമ്പനിയുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ഭൂമിയും സർക്കാരിൽ നിക്ഷിപ്തമാക്കി. 137606 ഏക്കറാണ് സർക്കാർ ഏറ്റെടുത്തത്. 57359.14 ഏക്കർ കമ്പനിക്ക് തിരിച്ച് നൽകി. തേയല കൃഷിക്കായി 23239.06 ഏക്കർ, വിറക് കൃഷി നടത്താൻ 16898.9 ഏക്കർ, കന്നുകാലി മേയ്ക്കുന്നതിന് 1220.77 ഏക്കർ, കെട്ടിടങ്ങളും റോഡുകളും സ്ഥിതി ചെയ്യുന്ന 2617.69 ഏക്കർ എന്നിങ്ങനെയായിരുന്നു ഇതു. 65 സർവേ നമ്പരുകളിലായി 70522.12 ഏക്കർ സർക്കാരിൽ നിക്ഷിപ്തമാക്കി. ഇൗ ഭൂമിയുടെ വിനിയോഗം എങ്ങനെയായിരിക്കണമെന്ന് പഠിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയേയും സർക്കാർ നിയോഗിച്ചു. ഇരവികുളം വന്യജീവിസേങ്കതത്തിനും വനവൽക്കരണത്തിനും മാങ്കുളത്ത് ഭൂരഹിതർക്ക് പതിച്ച്നൽകാൻ 5189 ഏക്കർ, ക്ഷീരവികസനത്തിന് 3824.85 ഭവന പദ്ധതിക്ക് 272.71 ഏക്കർ തുടങ്ങി കൃത്യമായ റിപ്പോർട്ട് നൽകി. 1975ൽ ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി.
ഇതിൽ മാങ്കുളത്തെ ഭൂമി മാത്രമാണ് വേർതിരിക്കപ്പെട്ടിരുന്നത്. കാരണം അവിടെ തേയില കൃഷി ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് റബ്ബർ കൃഷിയുണ്ടായിരുന്ന സ്ഥലമായിരുന്നുവെങ്കിലും പിന്നിട് കാട് കയറി കാൽനടയാത്ര പോലും അസാധ്യമായിരുന്നുവെങ്കിലും അവിടെ കുടിയേറ്റം ആരംഭിച്ചു . കുടിയിറക്കം കുടിയേറ്റവും തുടരുന്നതിനിടെയാണ് മിച്ചഭൂമി വിതരണം ചെയ്യാൻ അപേക്ഷ ക്ഷിണിച്ചത്. എന്നാൽ വിതരണം വൈകി.ഇതിനിടെ, വമ്പന്മാർ മാങ്കുളം കാടുകളിൽ  കയ്യേറ്റം ആരംഭിച്ചു. മാങ്കുളത്തിൻറ ഭാഗമായ നലതണ്ണി കല്ലാറിലും വനം കയ്യേറി.ഒരു രാഷ്ട്രിയ പാർട്ടിയുടെ പിന്തണയും ഇതിനുണ്ടായിരുന്നു. 1978-79 കാലഘട്ടത്തിലായിരുന്നു ഇൗ കയ്യേറ്റം. ഇതിനെ നേരടാൻ എത്തിയത് അന്നത്തെ ഭരണകക്ഷിയായിരുന്ന കോൺഗ്രസിൻറ യുവജന സംഘടനയായിരുന്നുവെന്നത് ശ്രദ്ധേയം. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സി.പി.മാത്യുവിൻറ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റ പ്രദേശങ്ങൾ രഹസ്യമായി സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് മൂന്നാറിൽ മാങ്കുളം സംരക്ഷണ കൺവൻഷൻ നടത്തി സമരം പ്രഖ്യാപിച്ചു. തൊഴിൽ രഹിത യുവജനങ്ങൾക്ക് ഭൂമി പതിച്ച് നൽകണമെന്നും ഇല്ലെങ്കിൽ മാങ്കുളം ഭൂമി പിടിച്ചെടുക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു. തുടർന്നാഇനിയണ് 1980ലെ സർക്കാർ മാങ്കുളം ഭൂമി വിതരണം ചെയ്തത്.എന്നാൽ, ഭൂമി വിതരണം ഇനിയും പൂർത്തിയായിട്ടില്ല.

മുന്നാറിലേക്ക് മടങ്ങാം
കണ്ണൻ ദേവൻ കമ്പനിയിൽ നിന്നും ഏറ്റെടുത്ത ഭൂമി അവരുടെ തന്നെ സംരക്ഷണയിലായിരുന്നു. 17922 ഏക്കർ വനംവകുപ്പിന് കൈമാറുന്നതിന് 1980ൽ ഉത്തരവിറങ്ങിയെങ്കിലും അതും യാഥാർഥ്യമായില്ല. ഇതേ സമയം, ബ്രിട്ടിഷ് കമ്പനിയിൽ നിന്നും കണ്ണൻ ദേവൻറ നിയന്ത്രണം ടാറ്റയിലെത്തി. വിദേശികളുടെ സ്ഥാനത്ത്  മലയാളികളടക്കം കമ്പനിയുടെ തലപ്പത്ത് എത്തി.ഇക്കാലയളവിലാണ് മുന്നാർ ടൗണിലെ കൈവശ ഭൂമി കമ്പനി വിൽപന നടത്തി തുടങ്ങിയത്. സ്വകാര്യ വ്യക്തികൾക്കും മത സ്ഥാപനങ്ങൾക്കും നേരത്തെ നൽകിയ ഭൂമി 1975ലെ സമിതി ശരിവെച്ചിരുന്നു.എന്നാൽ, ആ ഭൂമിയുടെ സ്റ്റാറ്റസിനെ കുറിച്ച് പറഞ്ഞിരുന്നില്ല. കമ്പനിക്ക് ലഭിച്ചിരുന്ന കുത്തകപാട്ട അവകാശം അതേ രീതിയിൽ കൈമാറാമെന്നാണ് മനസിലാക്കേണ്ടത്. പക്ഷെ, റവന്യൂ വകുപ്പ് ചെയ്തത് ഇൗ ഭൂമിയൊക്കെ പോക്ക് വരവ് ചെയ്ത് കരം വാങ്ങുകയായിരുന്നു. ഇതിൻറ തുടർച്ചയായി വേണം തുടർന്നുള്ള  ഭൂമി കൈമാറ്റത്തെയും കാണാൻ. 1971ന് ശേഷം 116പേർക്കാണ് കമ്പനി ഭൂമി കൈമാറിയത്. ഇതൊക്കെ റവന്യു വകുപ്പ് പോക്ക് വരവ് ചെയ്ത് കൊടുത്തു.1981ൽ ഇടുക്കി കലകട്റായി എത്തിയ എൻ.രാമകൃഷ്ണൻ ഇൗ ഭൂമി കച്ചവടത്തെ ചോദ്യം ചെയ്തു. കുത്തകപാട്ടത്തിന് ലഭിച്ച ഭൂമി കൈമാറാൻ പാടില്ലെന്നും ശെകമാറിയ ഭൂമി പോക്ക് വരവ് ചെയ്യരുതെന്നും അദേഹം പറഞ്ഞു.പക്ഷെ, പോക്ക് വരവ് ചെയ്തത് അങ്ങനെ തുടർന്നു. ഭൂമി പതിവ് കമ്മിറ്റി ചേരാതെയും പട്ടയം നൽകാതെയും സർക്കാർ കുത്തകപാട്ട ഭൂമി പതിച്ച് നൽകി.
ഇതിനിടെ തന്നെ കമ്പനിയുടെ കൈവശമുള്ള ഭൂമി സംബന്ധിച്ചും തർക്കം ആരംഭിച്ചിരുനനു. സർക്കാർ നൽകിയതിനേക്കാളും അധികം ഭൂമി കൈവശമുണ്ടെന്നും പുതിയ സ്ഥലങ്ങളിലേക്ക് തേയില കൃഷി വ്യാപിപ്പിക്കുന്നുവെന്നും പരാതി ഉയർന്നു. നിയമസഭ കമ്മിറ്റി അന്വേഷണത്തിന് വന്നു. ഭൂമിയുടെ സർവേ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചു. 1974ൽ ആരംഭിച്ച സർവേ അപ്പോളും തുടരുകയായിരുന്നു. അതു അവസാനിച്ചത് 1992ലാണ്.സ
ർവേ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് 1996ൽ സർവേ ആരംഭിക്കുന്നത്.
1975ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്നാറിലും ദേവികുളത്തും വീട് നിർമ്മിക്കുന്നതിനായി 10-15 സെൻറ് വീതം സ്ഥലംപ്ലോട്ടുകളാക്കി മാർക്കറ്റ് വിലക്ക് നൽകാൻ നിർദേശിച്ചിരുന്നു. ദേവികുളത്തുാംമൂന്നാറിലും ഭവന നിർമ്മാണ ബോർഡിനും ഭുമി നീക്കി വെച്ചു. എന്നാൽ, അതൊക്കെ അട്ടിമറിച്ചു. ഇൗ സർക്കാർ ഉത്തരവ് പ്രകാരംഅഞ്ചു സെൻറ് ഭൂമിക്ക് ഞാന നൽകിയ അപേക്ഷ റവന്യൂ മന്ത്രിയുടെ ആഫീസ് റിപ്പോർട്ടിനായി ഇടുക്കികലക്ടറേറ്റിലേക്ക് അയച്ചു. അത് എവിടെ പോയോ എന്തോ.

മൂന്നാറിൻറ മൂന്നാം ഘട്ടം അഥവാ നശീകരണ കാലം
1980കളുടെ രണ്ടാം പകുതിയിലാണ് വിനോദ സഞ്ചാരം എന്ന ആവശ്യത്തിലേക്ക് മൂന്നാറിൽ നിന്നും ശബ്ദം ഉയർന്നത്. മുന്നാർ സംസ്കാര എന്ന സംഘടനയായിരുന്നു ഇതിന് പിന്നിൽ. ഹൈറേഞ്ച് മർച്ചൻറ് യൂത്ത് വിംഗും ഇവർക്കൊപ്പം കൂടി. സൈക്കിൾ യാത്ര നടത്തി അവർ മൂന്നാറിൻറ സനേദശം നാട് നിീളെ എത്തിച്ചു. ബ്രോഷർ തയ്യറാക്കി വിതരണം ചെയ്തു. ഇടക്ക് നീലകുറിഞ്ഞി പൂത്തപ്പോൾ എത്തിയ സഞ്ചാരികളുടെ ഒഴുക്ക് കൂടി ആയതോടെ  ടൂറിസമെന്ന ആവശ്യത്തിന് ശക്തിയേറി. ഹോട്ടലുകൾ വേണമെന്ന ആവശ്യം ഉയർന്നു. 1992ലെ കുറിഞ്ഞികാലത്ത് എത്തിയവർക്ക് താമസിക്കാൻ ഇടമില്ലായിരുന്നു.
അങ്ങനെയിരിക്കെയാണ് 1996ൽ സർവേ ആരംഭിക്കുന്നത്.അതു ഭൂമി കയ്യേറ്റത്തിലേക്കുള്ള സർവേ ആയിരുന്നുവെന്ന് വേണം പറയാൻ. സർവേക്ക് എത്തിയ ചില ഉദ്യോഗസ്ഥർ സർക്കാർ ഭൂമിയും കമ്പനി ഭൂമിയും വേർതിരിച്ച് കാണിച്ച് കൊടുത്തതോടെ അവരുടെ തന്നെ ഏജൻറുമാർ ഭൂമി കയ്യേറി.ഭൂമി സംരക്ഷണ നിയമ പ്രകാരം കേസെടുത്ത റവന്യു ഉദ്യോഗസ്ഥർ, ഇതേ കേസ് മറയാക്കി കൈവശ സർട്ടിഫിക്കറ്റ് നൽകി. അതു ഉപയോഗിച്ചായിരുന്നു ഭൂമി കച്ചവടത്തിന് തുടക്കം.  1993ൽ അടിമാലയിലെ വൃന്ദാവൻ ഹോട്ടൽ കേന്ദ്രികരിച്ച് റവന്യു ഉദ്യോഗസ്ഥർ നൽകിയ വ്യാജ പട്ടയങ്ങൾ പിന്നിട് റദ്ദാക്കിയെങ്കിലും അതു പൊടിത്തട്ടിയെടുത്തു.
ഇതിനിടെ മൂന്നാറിൽ പട്ടയംനൽകാൻ സർക്കാർ തീരുമാനിച്ചു. തൊടുപുഴയിൽ ജോലി ചെയ്തിരുന്ന തൊടപുഴ സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥനെ ഇതിനായി ദേവികുളത്തേക്ക് അയച്ചു.1999ൽ പട്ടയ വിതരണം തുടങ്ങി. 160അപേക്ഷകളാണ് കെ.ഡി.എച്ച് വില്ലേജിൽ നിന്നും എത്തിയത്. ഇതിൽ ദേവികുളത്തെ കച്ചേരി സെറ്റിൽമെൻറ് എന്നറിയപ്പെടുന്ന ടൗൺ പ്രദേശവും ഉൾപ്പെട്ടിരുന്നു. പട്ടയ മേള അന്ന് അവസാനിച്ചുവെങ്കിലും ഇന്നും അന്നത്തെ തിയതിയിൽ പട്ടയം കിട്ടും. താലൂക്കാഫീസിൽ നിന്നും രേഖകളും സീലും അടക്കം മോഷണം പോയെന്നാണ് പറയുന്നത്. എന്തായാലും ബാഗ് നിറയെ പണവുമായി മല കയറി വരുന്നവർ ദിവസങ്ങൾക്കകം റിസോർട്ട് ഉടമയായി മാറുകയാണ്. ലക്ഷം വീട് കണ്ടാൽ ഞെട്ടും. അഞ്ചും ആറും നിലയിലാണ് ലക്ഷം വീട്. സർക്കാർ ഉദ്യോഗസ്ഥർ തടിച്ച്കൊഴുക്കുന്നു. ഇതേസമയം, ഇന്നും രണ്ടും മൂന്നും സെൻറിൽ  കഴിയുന്ന ആദർശശാലികളായ റവന്യു ഉദ്യോഗസ്ഥരുമുണ്ട്. അവരിലാണ് ഇനി വിശ്വാസം.
ഇതേസമയം,ഏലമലക്കാടുകളിൽ എല്ലാ നിയമങ്ങളും ലംഘച്ച് മരങ്ങൾ മുറിച്ച് മാറ്റിയാണ് റിസോർട്ട് നിയമിക്കുന്നത്. സർക്കാർ ഭൂമി ഇവിടെങ്ങളിലുംഅന്യാധീനപ്പെട്ടു. വൃന്ദാവൻ, രവീന്ദ്രൻ, അമ്മ അങ്ങനെ പല പേരുകളിലായി ഇൗ മേഖലയിലെ പട്ടയങ്ങൾ അറിയപ്പെടുന്നത്.കെ.ഡി.എച്ച് വില്ലേജിൽമാത്രം 1200 ഏക്കർ ഭൂമി കയ്യേറിയിട്ടുണ്ട്. ഇതിന്എത്ര കോടിരൂപ വരുമെന്ന് വെറുതെ ആലോചിച്ച് നോക്കു............ഭൂമിയെ പോലെവിലുള്ളതാണ് കെട്ടിട നമ്പരിനും.പുതിയ കെട്ടി നിർമ്മാണത്തിന് അനുമതിയില്ലാത്തിനാൽ പഴയ കെട്ടി നമ്പർ ഉപയോഗിച്ചാണ് റിസോർട്ടുകൾ ഉയരുന്നത്. അപ്പോൾ വൈദ്യുതി കണക്ഷനും ഉറപ്പ്.

അവസാനിക്കാത്ത അന്വേഷണങ്ങൾ
വ്യാജ പട്ടയങ്ങൾ സംബന്ധിച്ച പരാതി ഉയർന്നതോടെ അന്വേഷണവും ആരംഭിച്ചു. എത്രയോ ഏജൻസികൾ, അവരൊക്കെ കൊടുത്ത റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിലെ ഏതെങ്കിലും റാക്കിലുണ്ടാകും. വി.എസ്.അച്യുതാന്ദൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ദൗത്യമാണ് മൂന്നാർ ഭൂമിതിരിച്ച് പിടിക്കാൻ നടത്തിയ ഏക നീക്കം. എന്നാൽ, അദേഹത്തിനൊപ്പം കുടിയ ചില ഉപദേശകർക്ക് അവരുടെതായ ഹിഡൻ അജണ്ടയുണ്ടായിരുന്നു.കയ്യേറ്റ ഭൂമിയിലെ റിസോർട്ടുകൾ സംരക്ഷിക്കേണ്ടത് അവരിൽ ചിലരുടെ ആവശ്യമായിരുന്നു. വിവാദങ്ങളിലൂടെ ആ ദൗത്യം അവസാനിച്ചു. അക്കാലത്ത് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് മുന്നാർ മേഖലയിലെ കയ്യേറ്റങ്ങൾ സന്ദർശിച്ചപ്പോൾ കരുതിയത് ഭരണത്തിൽ വന്നാൽ, മൂന്നാർ തിരിച്ച്പിടിക്കുമെന്നാണ്.പക്ഷെ, ഒന്നും സംഭവിച്ചില്ല. അവിടെവിടെ റവന്യൂ ഭൂമിയെന്ന ബോർഡ് സ്ഥാപിച്ച് മടങ്ങി. പിന്നാലെ ബോർഡും പോയി.
ഭൂമി സംരക്ഷണത്തിനായി നിയമിക്കപ്പെട്ട റവന്യു ആഫീസും ദ്രുതകർമ സേനയും റിയൽ എസ്റ്റേറ്റ് മാഫയക്കൊപ്പം ചേർന്നു. 1993ലെവൃന്ദാവൻ വ്യാജ പട്ടയ വാർത്ത പുറത്ത്വന്നപ്പോൾ അഞ്ച് തഹിസിൽദാർമാരടക്കം നിരവധി ജീവനക്കാർ സസ്പെൻഷനിലായി. എന്നാൽ, കേരളം കണ്ട ഏറ്റവും വലിയ ഭൂമി കുംഭകോണമാണ് മുന്നാർ മേഖലയിലേതെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. രാഷ്ട്രിയക്കാരുടെ അമിത താൽപര്യമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

ജൈവവൈവിധ്യ പ്രാധാന്യം
 ഹൈറേഞ്ചിൻറ കാലവാസ്ഥ മാറിയെന്ന് എല്ലാവരും സമ്മതിക്കുന്നു. ചുട് 2–2.5 ഡിഗ്രി സെൽഷ്യസ് ഉയർന്നു. പഴയകാലത്തെ മഴ ഇന്നില്ല, ഇപ്പോൾ 1270 മില്ലി മിറ്ററിൽ താഴെയാണ് മഴ. ചുട് കുടുന്നത് മൂന്നാറിൻറ ടുറിസത്തിനും വൈകാതെ തിരിച്ചടിയാകും.
പുകയില്ലാത്ത വ്യവസായമെന്ന നിലയിലാണല്ലോ ടുറിസത്തെ കാണുന്നത്. പുകയില്ലെങ്കിലും ടുറിസം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഏറെയാണ്. ഹോട്ടലുകൾക്ക് വേണ്ടിയുള്ള വനനശീകരണമാണ് ഇതിൽ പ്രധാനം. ജലേസ്രാതസുകളായ പുൽമേടുകളും വലിയ തോതിൽ നശിപ്പിക്കപ്പെട്ടു. മൂന്നാറിൽ മാത്രം 250ഓളം ഹോട്ടലുകളോ റിസോർട്ടുകളോ ഉണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹോട്ടലുകളുള്ളത് പള്ളിവാസൽ പഞ്ചായത്തിലാണ്. ചിന്നക്കനാൽ, മറയുർ പഞ്ചായത്തുകളും ഹോട്ടലുകളുടെ കാര്യത്തിൽ പിന്നിലല്ല. അശാസ്ത്രിയമാണ് ടൂറിസം പ്രവർത്തനങ്ങൾ. പരിസ്ഥിതിക്കിണങ്ങാത്ത തരത്തിലള്ള ബഹുനില കെട്ടിടങ്ങൾ. അനിയന്ത്രിതമായ ി എത്തുന്ന വാഹനങ്ങളും പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ മാത്രം പ്രതിവർഷം രണ്ടു ലക്ഷം വാഹനങ്ങൾ കടന്നുപോകുന്നു. വരയാടുകളുടെ അഭയകേന്ദ്രമായ ഇരവികുളത്ത് അഞ്ചര ലക്ഷം സഞ്ചാരികളാണ് കഴിഞ്ഞ വർഷം എത്തിയത്. മൂന്നാറിൽ മാത്രം പ്രതിവർഷം 4745 ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ സംസ്കരിക്കാൻ മാർഗമില്ല. ചില ഹോട്ടലുകളിൽ നിന്നുള്ള മനുഷ്യ വിസർജ്യം മുതിരപ്പുഴയാറിലേക്ക് തുറന്നു വിട്ടിരുന്നത് അടുത്തകാലത്താണ് കണ്ടെത്തിയത്. ടൂറിസം തിരിച്ചടിക്കാതിരിക്കണമെങ്കിൽ ചില സംരക്ഷണ പ്രവർത്തനങ്ങൾ ആവശ്യമാണെന്നതും തിരിച്ചറിയണം.
ഇരവികുളം, കുറിഞ്ഞിമല, പാമ്പാടുചോല,മതികെട്ടാൻ തുടങ്ങിയ വന്യജീവിസേങ്കതങ്ങൾക്കിടയിലാണ് ഇൗ ഭൂമി കയ്യേറ്റവും വനനശീകരണവും കോൺക്രീറ്റ്വൽക്കരണവും നടക്കുന്നത്. കിഴക്കോട്ട് ഒഴുകുന്ന പാമ്പാർ, മുതിരപ്പുഴയാർ, മാങ്കുളത്തെ മേലച്ചേരിയാർ,പന്നിയാർ എന്നിവ ഉൽഭവിക്കുന്നത് ഇവിടെങ്ങളിൽ നിന്നാണ്. ലക്ഷങ്ങൾക്ക് കുടിവെള്ളത്തിന് പുറമെ നിരവധി വൈദ്യുതി പദ്ധതികളും ഇൗ പുഴകളിൽ പ്രവർത്തിക്കുന്നു.
കേരളത്തിൻറ സമ്പദ്ഘടനയിൽ വലിയ മാറ്റം വരുത്തിയതാണ് തേയിലയുടെ വരവ്. ആയിരകണക്കിന് തൊഴിലാളികൾ, തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനും വരുമാനം. ഇതു തന്നെയാണ് ഏലത്തിൻറ അവസ്ഥയും. അവിടെയും കോടികളുടെ വരുമാനം നടന്നിരുന്നു. പക്ഷെ, ഇന്ന് കാലാവസ്ഥ മാറ്റം തോട്ടവിളകളെ ബാധിച്ചിരിക്കുന്നു. ഏലത്തോട്ടത്തിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറഞ്ഞു.
തേയിലക്കും ഏലത്തിനും കാലാവസ്ഥ വലിയ ഘടകമാണ്. ഏറ്റവും ഉയരം കൂടിയ ഇടത്ത് തേയില, അതിന് താഴെ ഏലം, അതിനും താഴെ കാപ്പി എന്നാണല്ലോ. ഉയരം കൂടുന്നുവെന്നാൽ  തണുപ്പും വർദ്ധിക്കുന്നുവെന്നർഥം. അപ്പോൾ തണുപ്പില്ലാതെ ഉയരം കൂടിയിട്ടും കാര്യമില്ല. ആ മണ്ണ്  മറ്റു കൃഷികൾക്കായിരിക്കും അനുയോജ്യം.
ആവർത്തിക്കുന്നു.....ഞങ്ങൾ മൂന്നാറുകാർ കുടയേറ്റക്കാരല്ല. തേയില വ്യവസായവുമയി ബന്ധപ്പെട്ട് മൂന്നാർ എന്ന പ്ലാേൻറഷൻ ടൗണിൽ ജീവിക്കാൻ എത്തിയവരാണ് ഞങ്ങളുടെ മുൻതലമുറ. അവർ ഇൗ മണ്ണിനെ സംരക്ഷിച്ചു. ഞങ്ങളുടെ തലമുറയും ഭൂമി തേടി പോയില്ല.അതറിയണമെങ്കിൽ 1990ൽ നടന്ന സംഭവം കൂടിഅറിയണം. മൂന്നാർ ടൗണിൽ മദ്യശാലക്ക് ഭൂമി നൽകിയപ്പോൾ അതിൽ പ്രതിഷേധിച്ച് ടൗണിലെ സർക്കാർ ഭൂമിയിലാകെ കുടിൽകെട്ടി സമരം നടത്തി. ഒരുപക്ഷെ കേരളത്തിലെ ആദ്യ കുടിൽകെട്ടി സമരം. കേരളത്തിന്പുറത്തായിരുന്ന സബ് കല്കടർ എത്തി മദ്യശാലക്ക് പാട്ടത്തിന്നൽകിയ ഭൂമി തിരിച്ചെടുത്തതോടെ കെട്ടിയ കുടിലുകൾ സ്വയം പൊളിച്ച് മാറ്റിയവരാണ് ഞങ്ങൾ. എന്നാൽ, മൂന്നാറുകാരല്ലാത്തവർ മൂന്നാറിെൻറ നേതൃത്വത്തിൽ എത്തിയപ്പോൾ അവർ ഞങ്ങളുടെ മൂന്നാറിനെ നശിപ്പിച്ചു.
അവസാനമായി ഒരു കാര്യം കൂടി. മുന്നാറിലേക്കുള്ള റോഡുകൾ എന്നത് പഴയ പ്ലാേൻറഷൻ ടൗണിലേക്കുള്ളതാണ്. ഇടുങ്ങിയ റോഡുകൾ. അവിടേക്കാണ് നുറുകണക്കിന് വാഹനങ്ങൾ എത്തുന്നത്. കേരളത്തിൽ ഒരിടത്തും അനുഭവിക്കാത്ത ഗതാഗത കുരുക്കാണ് മൂന്നാർ നേരിടുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകണമെങ്കിൽ വീതി കൂടിയ ഇടം കണ്ടെത്തണം. ആംബുലൻസിനോ ഫയർഫോഴ്സിനോ പോലും പോകാൻ കഴിയാത്ത തരത്തിലാണ് പലപ്പോഴും ഗതാഗത കുരുക്ക്. അവിടെ ദുരന്തമുണ്ടായാൽ ആലോചിക്കാൻ കഴിയില്ല. ഹെലികോപ്ടർ ഏർപ്പെടുത്തിയാൽ പോലും രക്ഷാപ്രവർത്തനം സാധ്യമായിരിക്കും. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യത്തിൽ ഇടപ്പെടേണ്ടത്.

mjbabu 9447465029

No comments:

Post a Comment