Pages

22 September 2015

ഇല്ല, മൂന്നാര്‍ ജനത അങ്ങനെ ചിന്തിക്കില്ല

ഇല്ല, മൂന്നാര്‍ ജനത അങ്ങനെ ചിന്തിക്കില്ല

കണ്ണന്‍ ദേവന്‍ കുന്നുകളിലെ ഐതിഹാസമായ സ്ത്രി തോട്ടം തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന്, സമരത്തിന്‍െറ ക്രെഡിറ്റ് അവകാശപ്പെട്ട് പലരും രംഗത്തുണ്ട്. വിഘടന വദത്തിന്‍െറ മുദ്രാവാക്യം ഉയര്‍ത്തുന്നവരും ഈ പട്ടികയിലുണ്ട്. സ്വയം ക്രെഡിറ്റ് അവകാശപ്പെടുന്ന ചിലരെ മഹത്വല്‍ക്കരിക്കാന്‍ മാധ്യമങ്ങള്‍ വല്ലാതെ മല്‍സരിക്കുകയും ചെയ്യുന്നു. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് അവര്‍ മനസിലാക്കുന്നില്ല. അതല്ളെങ്കില്‍, അവര്‍ മൂന്നാറിന്‍െറ ചരിത്രം പഠിക്കുന്നില്ല.
മൂന്നാര്‍ സ്ത്രി സമരത്തെ ഭാഷയുടെ അടിസ്ഥാനത്തില്‍ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തി വരുന്നത്. തൊഴിലാളികള്‍ക്കടിയില്‍ വിശ്വാസം നഷ്ടപ്പെട്ട ട്രേഡ് യൂണിയനുകള്‍ ആഗ്രഹിക്കുന്നതും ഈ സമരത്തിന് പിന്നില്‍ അങ്ങനെ ചിലരുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ്. എന്നാല്‍, ഭാഷയുടെതല്ല, മറിച്ച് ഭക്തിയുടെ സ്വാധീനമാണ് ഈ സമരം വിജയിക്കാന്‍ കാരണമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അതെന്തുമാകട്ടെ, പ്രശ്നം അതല്ല, ചിലര്‍ വളരെ ബോധപൂര്‍വ്വം ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഇതൊന്നും കണ്ണന്‍ ദേവന്‍ കുന്നുകളില്‍ വേരു പിടിക്കില്ളെന്നാണ് ചരിത്രവും അനുഭവവും. കാരണം, മൂന്നാറില്‍ ഇന്ന് ജീവിക്കുന്നത് തമിഴ്നാടില്‍ നിന്നും എസ്റ്റേറ്റുകളില്‍ ജോലി തേടി എത്തിയവരുടെ നാലാമത്തെയോ അഞ്ചാമത്തെയോ തലമറുയാണ്.
1952വരെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ തോട്ടം തൊഴിലാളികള്‍ അടിമകളെ പോലെയാണ് ജീവിച്ചിരുന്നത്. അന്ന് ഇവര്‍ക്ക് വേണ്ടി ഇടപ്പെട്ടത് തമിഴ്നാടിലെ നേതാക്കളായ കെ.കാമരാജും സി.എന്‍.അണ്ണാദുരെയും ജി.രാമാനുജവും ഒക്കെയാണ്.തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു പഠിക്കാന്‍ കെ.കാമരാജ് എത്തിയത് അന്നത്തെ INTUCയുടെ ദേശിയ നേതാക്കളെയും കൂട്ടിയാണ്. തോട്ടം തൊഴിലളികള്‍ക്കായി യൂണിയര്‍ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍.കുപ്പുസ്വാമിയെ വിട്ടു കൊടുക്കുയും ചെയ്തു. പിന്നിട് എപ്പോഴൊ തോട്ടം തൊഴിലാളി പ്രശ്നങ്ങള്‍ക്ക് ഭാഷായുടെ നിറം കടന്നു വന്നു. ഭാഷാട്സ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനരേകീകരിക്കാന്‍ നടപടി തുടങ്ങിയതും ഒരു കാരണമായി. എന്നാല്‍, കേരളത്തിനൊപ്പം നില്‍ക്കാനായിരുന്നു അന്നത്തെ എം.എല്‍.എ എന്‍.ഗണപതിയടക്കമുള്ളവര്‍ തീരുമാനിച്ചതെന്ന് ഓര്‍ക്കുക. 1956 നവംബര്‍ ഒന്നിന് കേരളം പിറന്നതോടെ ഭാഷാ സമരവും അവസാനിച്ചു.
പിന്നിട് ഇടക്കിടെ ചിലര്‍ ഭാഷാ പ്രശ്നം കുത്തിപൊക്കിയിരുന്നു. മൂന്നാറിന്‍െറ മുഖ്യധാര രാഷ്ട്രിയത്തില്‍ ഇടം കിട്ടാതെ പോയവരാണ് ഇങ്ങനെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ താല്‍ക്കാലികമായി ആകര്‍ഷിക്കപ്പെടുമായിരുന്നുവെങ്കിലും സ്ഥായിയായി മൂന്നാര്‍ ജനത മൂന്നാറിനൊപ്പമായിരുന്നു.
1980കളില്‍ ജോണ്‍ പാണ്ഡ്യന്‍െറ നേതൃത്വത്തില്‍ ദേവേന്ദ്രകുല വെള്ളാളര്‍ സംഘം രൂപീകരിച്ചപ്പോള്‍ ലഷ്മി എസ്റ്റേറ്റില്‍നിന്നും മുഴുവന്‍ രാഷ്ട്രിയക്കാരെയും യൂണിയന്‍ നേതാക്കളെയും തുരത്തിയതാണ്. മൂന്നാറില്‍ ഭൂരിപക്ഷമുള്ള ജാതിയുടെ പേരിലായിരുന്ന സംഘടനക്ക് പലയിടത്തും യൂണിറ്റുകള്‍ രൂപീകരിക്കപ്പെട്ടു. എന്നാല്‍, വൈകാതെ ലഷ്മിയിലുള്ളവരടക്കം തെറ്റു തിരുത്തി. അതിന് ശേഷം ചില ദ്രാവിഡ രാഷ്ട്രിയ പാര്‍ട്ടികള്‍ തെറ്റായ മുദ്രാവാക്യം ഉയര്‍ത്തിയെങ്കിലും അതൊക്കെ അതിര്‍ത്തിക്കപ്പുറത്ത് എന്ന് പ്രഖ്യാപിച്ചത് തോട്ടം തൊഴിലാളികള്‍ തന്നെയാണ്. 1990കളുടെ ആദ്യവും ചില പ്രശ്നങ്ങള്‍ ഉണ്ടായി. അതിന് കാരണം സൃഷ്ടിച്ചത് തമിഴ്നാടില്‍ നിന്നുമുള്ള ബസ് ഡ്രൈവറും. മൂന്നാറുകാരായ ചിലര്‍ കോടതി കയറിയറങ്ങിയതും മര്‍ദ്ദനമേറ്റതും ഇതിന്‍റ ബാക്കി പത്രം.
മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‍െറ പേരില്‍ തമിഴ്നാടിലെ ചില എം.പിമാര്‍ക്ക് പിന്നാലെ മുന്നാറിലും മുദ്രാവാക്യം മുഴങ്ങി. പ്രകടനവും നടത്തി. ഇതിന് പിന്നാലെ തമിഴ് വികാരം ആളികത്തിക്കുന്ന ഡോക്യമെന്‍ററികള്‍ എസ്റ്റേറ്റുകള്‍ തോറം പ്രദര്‍ശിപ്പിച്ചു. ആ നീക്കത്തിനും താല്‍ക്കാലിക ആയുസായിരുന്നു.
തമിഴ്നാടിലെ ജാതി രാഷ്ട്രിയ സംഘടനകള്‍ ഇവിടെയും വേരുറുപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതിനൊന്നും ഈ മണ്ണു പാകമല്ളെന്ന് തോട്ടം തൊഴിലാളികള്‍ തെളിയിച്ചിട്ടുമുണ്ട്. ഇവിടെ അയിത്തവും തീണ്ടലും ഇല്ലാതെയാണ് ജീവിതം. തിരുവനന്തപരുത്തും പാലക്കാട് ചിറ്റുരിലും തുടങ്ങി വിവിധ സ്ഥലങ്ങളില്‍ മെച്ചപ്പെട്ട വിദ്യഭ്യാസവും ആനുകൂല്യങ്ങളും, സംവരണാടിസ്ഥാനത്തില്‍ ജോലി ഇതൊക്കെ മുന്നാറുകാര്‍ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പു കാലത്ത് ചിലര്‍ വോട്ടു ബാങ്ക് രാഷ്ട്രിയത്തിന്‍െറ വേണ്ടി ജാതി ചിന്ത പകര്‍ന്നു നല്‍കിയത് ദുരന്തമാണ്. എങ്കിലും ഇവരാരും മൂന്നാറിനെ തള്ളി പറയില്ല.
ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരാണ് അനാവശ്യമായി  ദുഷിച്ച ചിന്ത പകര്‍ന്നു നല്‍കുന്നത്. ഇവിടെ, ഭാഷയും ജാതിയും മതവുമില്ല. മുന്നാര്‍ ടൗണിന് ചുറ്റുമുള്ള മൂന്നു മലകളിലായി ഹിന്ദു, കൃസ്ത്യന്‍,മുസ്ലിം ദേവാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത് തന്നെ ഉദാഹരണം. സ്ത്രി തോട്ടം തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയുടെ അന്ന്, സമരം ഒത്തു തീര്‍പ്പാക്കാന്‍ മൂന്നു ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ന്ഥന നടന്നതും മതസൗഹാര്‍ദ്ദത്തിന്‍െറ ഉദാഹരണം.
ഒരു അപേക്ഷ..........ദയവായി ഈ മണ്ണില്‍ വിഷ ചിന്തകള്‍ വിതറരുതേ...മുന്നും നാലും തലമുറകളായി ഞങ്ങള്‍ മൂന്നാറുകാര്‍ ഒന്നാണ്. ഇനിയും അങ്ങനെയായിരിക്കും. 

No comments:

Post a Comment