Pages

29 November 2014

With Ela Gandhi

 Visit to   Elavally Gramam Panchayath Trissur on 28th November 2014  Ela Gandhi, Dr P P Balaln Kila Director etc

25 November 2014

മുല്ലപ്പെരിയാറില്‍ ഇനി വേണ്ടത്


മുല്ലപ്പെരിയാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ വീണ്ടുമൊരു സര്‍വകക്ഷി യോഗം ചേരുകയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കിയ സുപ്രിം കോടതിയുടെ 2006ലെ വിധി ശരിവെച്ചും കേരള നിയമസഭ പാസാക്കിയ കേരള ജലസേചനവും ജലസംരക്ഷണവും (ഭേദഗതി) നിയമം അഥവാ അണക്കെട്ട് സുരക്ഷാ നിയമം അസാധുവാക്കിയും 2014 മെയ് ഏഴിന് സുപ്രിം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യം ചര്‍ച്ച ചെയ്യാനാണ് ഏറ്റവും അവസാനമായി ഈ വിഷയത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നത്. അന്നത്തെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നൊഴികെയുള്ളതൊന്നും നടപ്പാക്കാന്‍ കഴിയാതിരിക്കെയാണ് വീണ്ടും യോഗം ചേരുന്നതെന്നത്്. സുപ്രിം കോടതി വിധിക്കെതിരെ റിവ്യു ഹരജി നല്‍കുകയെന്ന തീരുമാനം മാത്രമാണ് നടപ്പായത്. കേരള നിയമസഭ പാസാക്കിയ നിയമം സുപ്രിം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിഷയത്തില്‍ രാഷ്ട്രപതിയെ ഇടപ്പെടുവിക്കണമെന്നും ജലനിരപ്പ് ഉയര്‍ത്തുന്നതിലൂടെയുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിത ട്രൈബ്യുണലിനെ സമീപിക്കണമെന്നും അടക്കമുള്ള നിര്‍ദേശങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇനിയെന്ത് എന്നത് സംബന്ധിച്ചായിരിക്കണം വ്യക്തമായ തീരുമാനം വേണ്ടത്. സുപ്രിം കോടതിയില്‍ ഹരജി നിലവിലുണ്ടെങ്കിലും അവര്‍ പരിശോധിക്കുന്നത് സാങ്കേതിക സമിതികളുടെ റിപ്പോര്‍ട്ടുകളായിരിക്കും. നിലവിലെ സാങ്കേതിക റിപ്പോര്‍ട്ടുകളൊക്കെ  മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുക്ഷിതമാണെന്നിരിക്കെ വിധി കേരളത്തിന് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വേണ്ടത് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച്  അന്തര്‍ദേശിയ ഏജന്‍സിയുടെ പഠനമാണ്.
മൂല്ലപ്പെരിയാറിന്‍െറ ഒന്നേകാല്‍ നുറ്റാണ്ട് പിന്നിടുന്ന ചരിത്രത്തില്‍ 1941ല്‍ മാത്രമാണ് തിരുവിതാംകൂറിന് അനുകൂലമായി വിധി വന്നിട്ടുള്ളു. ഭൂ ഉടമയായ തിരുവിതാംകൂറിന്‍െറ അനുമതി കൂടാതെ വൈദ്യുതി ഉല്‍പാദിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് കല്‍ക്കത്ത ഹൈ കോടതി ജഡ്ജിയായിരുന്ന സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജി 1941 മെയ് 21ന് ചരിത്ര പ്രസിദ്ധമായ വിധി പുറപ്പെടുവിച്ചത്. കരാര്‍ പ്രകാരം ജലസേചനത്തിന് നല്‍കിയ ജലം മറ്റൊരാവശ്യത്തിന് ഉപയോഗിക്കാന്‍ കഴിയില്ളെന്നതായിരുന്നു വിധി. അന്ന് തിരുവിതാംകൂറിന് വേണ്ടി കേസ് വാദിച്ചത് സി.പി.രാമസ്വാമി അയ്യരായിരുന്നു. ജലസേചനത്തിന് നല്‍കിയ വെള്ളം കുടിക്കാന്‍ ഉപയോഗിക്കണമെങ്കില്‍ പോലും പുതിയ കരാര്‍ വേണമെന്ന് വാദിച്ച സി.പി, പിന്നിട് ഈ കരാര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 1947 ജൂലൈ 21,22 തിയതികളില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുമായി നടത്തിയ ചര്‍ച്ചയിലാണ് മൂല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കേണ്ടതിന്‍െറ ആവശ്യകത അദേഹം ചൂണ്ടിക്കാട്ടിയത്. എന്നാല്‍, പിന്നിട് വന്ന ജനാധിപത്യ സര്‍ക്കാരുകള്‍ ഈ അവസരമൊന്നും  പ്രയോജനപ്പെടുത്താനോ വൈദ്യുതി ഉല്‍പാദനത്തിന് അനുമതി നല്‍കുമ്പോള്‍ പുതിയ കരാര്‍ വേണമെന്ന് ആവശ്യപ്പെടാനോ ശ്രമിച്ചില്ല.
പിന്നിടുണ്ടായ തര്‍ക്കങ്ങളിലൊക്കെ തമിഴ്നാട് മികച്ച ഗൃഹപാഠത്തോടെ കരുക്കള്‍ നീക്കി. റിപ്പോര്‍ട്ടുകള്‍ അനുകുലമാക്കുന്നതില്‍ അവര്‍ വിജയിച്ചു. ഒരുപക്ഷെ, തമിഴ്നാടിന്‍െറ രാഷ്ട്രിയ സ്വാധീനം പുര്‍ണമായും അവര്‍ ഇതിനായി പ്രയോനപ്പെടുത്തിയിട്ടുണ്ട്. അതിന് കക്ഷി ബന്ധങ്ങള്‍ തടസമായില്ല. മുല്ലപ്പെരിയാര്‍ ഗുരുതരമായ ചോര്‍ച്ചയും ബലക്ഷയവും നേരിടുമ്പോള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട കേന്ദ്ര ജല കമ്മീഷന്‍ തന്നെ ഉദാഹരണം. ജലനിരപ്പ് 136 അടിയാക്കി കുറച്ചതിനൊപ്പം പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന 1979 നവംബര്‍ 25ലെ തിരുവനന്തപുരം തീരുമാനത്തിന് വിരുദ്ധമായി 1980 ഏപ്രില്‍ 29ന് കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ ഡോ.കെ.സി.തോമസ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ഡാം ബലപ്പെടുത്തല്‍ പൂര്‍ത്തികരിക്കുന്ന മുറക്ക് ജലനിരപ്പ്  145 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നു. ഡാം ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഈ തീരുമാനം. തമിഴ്നാടിന് പിടിവള്ളിയായതും ഈ തീരുമാനമാണ്. കാരണം, അന്നത്തെ തീരുമാനത്തെ ന്യായികരിക്കുന്ന തരത്തിലോ മുന്‍വിധിയോടെയോ ആയിരുന്നു കേന്ദ്ര ജല കമ്മീഷന്‍െറ പിന്നിടുള്ള തീരുമാനങ്ങളെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഇടപ്പെടലിനെ തുടര്‍ന്ന് 2000ല്‍ നിയമിച്ച കേന്ദ്ര ജല കമ്മീഷനംഗം ഡോ.മിത്തലിന്‍െറ നേതൃത്വത്തിലുള്ള  കമ്മിറ്റി അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയാക്കാമെന്നും റിപ്പോര്‍ട്ട്നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് 2006ലെ സുപ്രിം കോടതി വിധിക്ക് അടിസ്ഥാനമായത്. കേരളം പാസാക്കിയ 2006ലെ ഡാം സുരക്ഷാ നിയമത്തെ ചോദ്യം ചെയ്ത് തമിഴ്നാട് നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എ.എസ്. ആനന്ദിന്‍െറ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയെ സുപ്രിംകോടതി നിയമിച്ചപ്പോഴും കേന്ദ്ര ജല കമ്മീഷന്‍െറ സാന്നിദ്ധ്യം പ്രകടമായി. സാങ്കേതികാംഗങ്ങളായി കേന്ദ്ര ജല കമ്മീഷന്‍ പ്രതിനിധികളെ നിയമിക്കാനുള്ള നിര്‍ദേശത്തെ കേരളം എതിര്‍ത്തിരുന്നതാണ്. ജല കമ്മീഷന്‍ പ്രതിനിധികള്‍ പാടില്ളെന്ന് സുപ്രിം കോടതി നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഇത്തരമൊരു പരാമാര്‍ശം ജല കമ്മീഷന്‍െറ വിശ്വാസ്യതയെ ബാധിക്കുമെന്ന കമ്മീഷന്‍െറ അഭ്യര്‍ഥന മാനിച്ച് സുപ്രിം കോടതി പിന്‍വലിച്ചു. പക്ഷെ, സാങ്കേതികാംഗങ്ങളായി നിയമിക്കപ്പെട്ടത് ജല കമ്മീഷന്‍െറ മുന്‍ ചെയര്‍മാന്‍ ഡോ.സി.ഡി.തട്ടെയും അംഗം ഡോ.ബി.കെ.മത്തേയുമായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ കേരളത്തിന് നിര്‍ണായക സ്വാധനമുണ്ടായിരുന്ന സമയത്ത് തന്നെയാണ് ഈ നിയമനമെന്നറിയുക. തുടര്‍ന്നാണ് ഉന്നാധികാര സമിതിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയിലേക്ക് കേന്ദ്ര ജല കമ്മീഷനംഗം ഡോ.എ.കെ.ഗഞ്ജുവിന്‍െറ നിയമനം. അണക്കെട്ട് സുരക്ഷിമാണെന്നും ജലനിരപ്പ് 142അടിയാക്കിയും തുടര്‍ന്ന് ബേബി ഡാം ബലപ്പെടുത്തിയ ശേഷം 152അടിയും $ക്കാമെന്ന് 2001ല്‍ റിപ്പോര്‍ട്ട് നല്‍കിയ മിത്തല്‍ കമ്മിറ്റിയിലെ അംഗമായിരുന്നു ഗഞ്ജൂ.ഇദ്ദേഹത്തിന്‍െറ നിയമനത്തിന് എതിരെ കേരളം രേഖാമൂലം പരാതി നല്‍കിയെങ്കിലും അല്‍ഭുതങ്ങളൊന്നും സംഭവിച്ചില്ല. അണക്കെട്ട് സുരക്ഷിതമാണെന്ന  വാദം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളാണ് മുന്‍വിധിയോടെ ജല കമ്മീഷന്‍ പ്രതിനിധികള്‍ നല്‍കിയതെന്ന് വ്യക്തം. സ്വഭാവികമായും സാങ്കേതിക റിപ്പോര്‍ട്ടുകളെ കോടതി ആശ്രയിച്ചതോടെ കേരളത്തിന് തുടരെ തിരിച്ചടിയായി. ഇനിയും ഇതാവര്‍ത്തിക്കാതിരിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് അന്തര്‍ദേശിയ ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കണം. അണക്കെട്ടുകള്‍ സംബന്ധിച്ച് പഠനം നടത്തുന്ന നിരവധിയായ അദ്തര്‍ദേശിയ ഏജന്‍സികളുണ്ടെന്നിരിക്കെ, മുന്‍വിധി കൂടാതെ അണക്കെട്ടിന്‍െറ യഥാര്‍ഥ ചിത്രം പുറത്തു വരട്ടെ.
ഇതിനും പുറമെ ഐ.യു.സി.എന്‍ (ഇന്‍റന്‍നാഷണല്‍ യൂണിയന്‍ ഒോണ്‍ കണ്‍സേര്‍വേഷന്‍ ഓഫ് നേച്ചര്‍)തുടങ്ങിയ അന്തര്‍ദേശിയ ഏജന്‍സികളെയും ഇടപ്പെടുവിക്കാം. വംശനാശ ഭീഷണി നേരിടുന്ന കടുവകള്‍ക്ക് വേണ്ടിയുള്ളതാണ് മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന പെരിയാര്‍ സങ്കേതം. ജലനിരപ്പ് 142 അടിയാക്കി നിലനിര്‍ത്തുന്നതോടെ ഒട്ടേറെയിനം പുല്‍ചെടികള്‍, ഓര്‍ക്കിഷകള്‍, സസ്യങ്ങള്‍ തുടങ്ങിയ മുങ്ങും. 

17 November 2014

മുല്ലപ്പെരിയാര്‍: മൗനത്തിലാണ്ട് രാഷ്ട്രീയ കേരളം Published on Mon, 11/17/2014 MADHYAMAM-എം.ജെ. ബാബു

തുലാമഴ ശക്തിപ്രാപിക്കുമ്പോഴാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുക. ജലനിരപ്പ് 130 അടി കവിഞ്ഞാല്‍ മുല്ലപ്പെരിയാറിലേക്കുള്ള നേതാക്കളുടെയും മന്ത്രിമാരുടെയും ഒഴുക്കും ശക്തിപ്പെടുമായിരുന്നു. എന്നാല്‍, ഇത്തവണ ജലനിരപ്പ് 140 അടി കവിഞ്ഞിട്ടും കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ ഇതറിഞ്ഞ മട്ടില്ല. മുല്ലപ്പെരിയാറും രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തെളിയിച്ച് ഈ വിഷയത്തെ 1997 മുതല്‍ സജീവമാക്കിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും ഇത്തവണ മൗനം പാലിക്കുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍ താഴ്വരയില്‍ വസിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ മാത്രമാണ് ജലനിരപ്പ് ഉയരുന്നതനുസരിച്ച് ആശങ്കപ്പെടുന്നത്.
ഇത്തവണ ഒക്ടോബര്‍ പത്തിന് ഉച്ചക്ക് രണ്ടിനോടെ ജലനിരപ്പ് 136 അടിയിലത്തെി. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 117.8 അടിയായിരുന്നു ജലനിരപ്പെന്ന് അറിയുക. അന്ന് പക്ഷേ, മഴയുണ്ടായിരുന്നില്ല. ഇത്തവണ അങ്ങനെയല്ല. മഴയും തമിഴ്നാടിലെ ഭരണമാറ്റവും ജലനിരപ്പ് ഉയര്‍ത്തുന്നതിന് കാരണമായി. മുല്ലപ്പെരിയാര്‍ വെള്ളത്തിന്‍െറ നേരിട്ടുള്ള ഗുണഭോക്താവാണ് തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം. ഇതിനും പുറമെ ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന വാശിയും അവര്‍ക്കുണ്ട്. അതുകൊണ്ടും അവസാനിക്കുന്നില്ളെന്നാണ് പന്നീര്‍സെല്‍വത്തിന്‍െറ പ്രസ്താവന വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് 22ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് വിവിധ കര്‍ഷക സംഘടനകള്‍ മധുരയില്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയവെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അതു നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടായിരിക്കാം ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്‍െറ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നത്. മുല്ലപ്പെരിയാറില്‍നിന്നുള്ള വെള്ളം സംഭരിക്കുന്ന തേനിയിലെ വൈഗ ഡാമില്‍ പകുതി മാത്രമാണ് വെള്ളമുള്ളത്. ആറു ടി.എം.സി ശേഷിയുള്ള വൈഗയില്‍ നവംബര്‍ ഒന്നിന് 2.4 ടി.എം.സി വെള്ളമാണുണ്ടായിരുന്നത്. വേണമെങ്കില്‍ മുല്ലപ്പെരിയാറില്‍നിന്നും കൂടുതല്‍ വെള്ളം അവര്‍ക്ക് കൊണ്ടുപോകാം. ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയും പിന്നിട്ടു. ഇതിന് മുമ്പ് 1998 ഡിസംബര്‍ 12നാണ് ജലനിരപ്പ് 140 അടിയിലത്തെിയത്. 1989 ജൂലൈ 25ന് 142.6 അടിയും 1992 നവംബര്‍ 15ന് 141.8 അടിയും രേഖപ്പെടുത്തി.
2011 നവംബര്‍ അവസാനം ജലനിരപ്പ് 136 അടിയിലത്തെിയപ്പോഴാണ് കേരളത്തിനകത്തും അങ്ങ് ഡല്‍ഹിയിലും മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറക്കണമെന്നാവശ്യപ്പെട്ട് എം.പിമാരും എം.എല്‍.എമാരും മത്സരിച്ച് സമരം നടത്തിയത്. ഇടുക്കിയിലെ ചപ്പാത്തില്‍ സി.പി.ഐ, കേരള കോണ്‍ഗ്രസ്-എം എം.എല്‍.എമാര്‍ ഒരേ പന്തലില്‍ നിരാഹാരം നടത്തിയപ്പോള്‍ വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ്, സി.പി.എം നേതാക്കളാണ് ഒരു പന്തലില്‍ നിരാഹാരം നടത്തിയത്. ഈ പ്രശ്നത്തിന്‍െറ പേരില്‍ വണ്ടിപ്പെരിയാര്‍ മുതല്‍ കൊച്ചിവരെ മനുഷ്യച്ചങ്ങല തീര്‍ത്തതാകട്ടെ ഇടതുമുന്നണിയും. 2011 നവംബര്‍ 23ന് തിരുവനന്തപരുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുമ്പോള്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130.7 അടി മാത്രമായിരുന്നു. എന്നാല്‍, തൊട്ടു തലേവര്‍ഷം അതേ ദിവസം 124.2 അടി മാത്രമായിരുന്നു ജലനിരപ്പെന്നും ആവര്‍ത്തിക്കപ്പെടുന്ന ഭൂചലനങ്ങള്‍ മുല്ലപ്പെരിയാറിന് ഭീഷണിയാണെന്നും കേരളത്തിന് പറയാനുണ്ടായിരുന്നു. ഇതേ കാരണം പറഞ്ഞാണ് 2011 ഡിസംബര്‍ ഒമ്പതിന് നിയമസഭ പ്രത്യേകമായി സമ്മേളിച്ച് ജലനിരപ്പ് 120 അടിയാക്കണമെന്ന പ്രമേയം പാസാക്കിയത്. പക്ഷേ, തമിഴ്നാട് ഇതൊന്നും ഗൗരവമായി കണ്ടിരുന്നില്ല. പ്രശ്നം ചര്‍ച്ചചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ളെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയതിനെ തുടര്‍ന്ന് യോഗം തന്നെ മാറ്റിവെച്ചതും ഇടുക്കി ജില്ല തമിഴ്നാടില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ചില കോണ്‍ഗ്രസ് എം.പിമാര്‍ പ്രസ്താവന നടത്തിയതും ഇതിനെ പിന്തുണച്ച് മൂന്നാറില്‍ പ്രകടനം നടന്നതും മറക്കാനാവില്ല. തമിഴ്നാട്ടില്‍ മലയാളികള്‍ ആക്രമിക്കപ്പെട്ടതും മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടു ചേര്‍ന്നുള്ള കുമളി ടൗണില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതുമൊക്കെ ജലനിരപ്പ് ഉയരുന്നത് സൃഷ്ടിച്ച പൊല്ലാപ്പായിരുന്നു.
ഇതുതന്നെയായിരുന്നു 1979 നവംബറിലും സംഭവിച്ചത്. അന്നു പക്ഷേ, അനുവദനീയമായ പരമാവധി ജലനിരപ്പ് 145 അടിയായിരുന്നു. എങ്കിലും അണക്കെട്ടിലെ വിള്ളലും ചോര്‍ച്ചയും ജനങ്ങളില്‍ വലിയ തോതില്‍ ഭീതിപരത്തി. തുടര്‍ന്നാണ് അന്നത്തെ പീരുമേട് എം.എല്‍.എ സി.എ.കുര്യന്‍ വണ്ടിപ്പെരിയാറില്‍ നിരാഹാര സമരം ആരംഭിച്ചത്. ഒപ്പം ജനകീയ സമരങ്ങള്‍ക്കും വേദിയൊരുങ്ങിയതോടെ അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ചരണ്‍സിങ് പ്രശ്നത്തില്‍ ഇടപ്പെടുന്നതും കേന്ദ്ര ജല കമീഷന്‍ ചെയര്‍മാന്‍ ഡോ. കെ.സി. തോമസിനോട് അടിയന്തരമായി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കാന്‍ നിര്‍ദേശിക്കുന്നതും. 1979 നവംബര്‍ 25ന് തിരുവനന്തപരുത്ത് ചേര്‍ന്ന കേന്ദ്ര ജല കമീഷന്‍ യോഗമാണ് ജലനിരപ്പ് 136 അടിയാക്കി കുറച്ചത്. 1961ലെ പെരുമഴക്കാലത്ത് ജലനിരപ്പ് 152.35 അടിയിലത്തെുകയും സ്പില്‍വേ കവിഞ്ഞൊഴുകുകയും ചെയ്തത് മുതലാണ് ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
ജലനിരപ്പ് 142 അടിയാക്കി പുന$സ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ഇതാദ്യമായാണ് ജലനിരപ്പ് ഉയരുന്നതെന്ന പ്രത്യേകതയുണ്ട്. കേന്ദ്ര ജല കമീഷന്‍ നിര്‍ദേശിച്ച ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തികരിച്ചതിനാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാടിന് സ്ഥാപിക്കേണ്ടതുണ്ട്. . അണക്കെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ കേന്ദ്ര ജല കമീഷനിലെ ഉദ്യോഗസ്ഥര്‍ക്കും അവര്‍ പറഞ്ഞത് ശരിയാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയുണ്ട്. പ്രശ്നത്തില്‍ കേരളം ഇത്രയും കാലം പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് തമിഴ്നാട്. പഴയതുപോലെ കേന്ദ്ര ഇടപ്പെടല്‍ ഉണ്ടാകില്ളെന്നും തമിഴ്നാടിനറിയാം. കേരളം ഇതിനപ്പുറം പോകില്ളെന്ന നിഗമനത്തിലാണ് തമിഴ്നാടിന്‍െറ ഇപ്പോഴത്തെ നീക്കങ്ങള്‍. ഇതേസമയം, മുല്ലപ്പെരിയാര്‍ ബേബി ഡാം ഉയര്‍ത്തുന്ന ഭീഷണി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കേരളത്തിന് കഴിഞ്ഞിട്ടില്ല. ജലനിരപ്പ് 142 അടിയിലത്തെുന്നതോടെ ബേബി ഡാമില്‍ സമ്മര്‍ദം രൂപപ്പെടുമെന്നും അപകട ഭീഷണി ഉയര്‍ത്തുമെന്നും 2001ല്‍ റിപ്പോര്‍ട്ട് നല്‍കിയത് കേന്ദ്ര സര്‍ക്കാറിന് കീഴിലെ സി.എസ്.എം.ആര്‍.എസ് എന്ന സ്ഥാപനമാണ്. ഇപ്പോള്‍ അതിനേക്കാള്‍ മോശമായ അവസ്ഥയിലാണ്. ചേര്‍ച്ച വര്‍ധിച്ചിരിക്കുന്നു. ഭൂമിയും കെട്ടും തമ്മിലുള്ള അകലം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിസമ്ക് സോണ്‍ നാലില്‍പ്പെടുന്ന മുല്ലപ്പെരിയാര്‍ മേഖലയില്‍ 7.5വരെ തീവ്രതയുള്ള ഭൂചലനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. പക്ഷേ, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുമ്പ് പ്രക്ഷോഭവുമായി രംഗത്തുവന്നവരൊന്നും ഇപ്പോള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് മനസ്സിലാകാത്തത്. അണക്കെട്ട് സുരക്ഷിതമാണെന്ന് സമ്മതിക്കുകയാണോ ഈ മൗനത്തിലൂടെ.
.

05 November 2014

കുറിഞ്ഞിക്കാലത്തെ കൂട്ടായ്മ



ഒരു വ്യാഴവട്ടത്തേക്കുള്ള ഓര്‍മ്മകള്‍ ബാക്കി വെച്ച് ഒരു കുറിഞ്ഞി പുക്കാലം കൂടി വിടവാങ്ങി. അടുത്ത കുറിഞ്ഞിക്കാലത്ത് വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍ ആ കൂട്ടായ്മയും വഴിപിരിഞ്ഞു. കേരളത്തിന്‍െറ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് പുറമെ മാഹിയിലെ ഏതാനം പേരും അടങ്ങുന്നതാണ് കുറിഞ്ഞിക്കൂട്ടായ്മ. കുറിഞ്ഞി പൂക്കാലത്ത് മാത്രമുള്ള കുറിഞ്ഞി യാത്രയുടെ  രജത ജൂബിലിയായിരുന്നു ഇത്തവണ. മൂന്നാര്‍ മലനിരകളിലോ തമിഴ്നാടിലെ പഴനിമലകളിലോ നീലകുറിഞ്ഞി പൂവിട്ടാല്‍  കുറിഞ്ഞിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കൊഡൈക്കനാലില്‍ നിന്നും കുറിഞ്ഞിമല സങ്കേതത്തിലൂടെ മൂന്നാറിലേക്ക് കുറിഞ്ഞി യാത്ര സംഘടിപ്പിക്കുന്നത് ഈ കുറിഞ്ഞി സ്നേഹികളാണ.്
1989ലാണ് കുറിഞ്ഞിയാത്രയുടെ തുടക്കം. 1990ലെ കുറിഞ്ഞിപൂക്കാലത്തിന് മുന്നോടിയായാണ് കുറിഞ്ഞി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യാത്ര നടത്തിയത്. കുറിഞ്ഞി യാത്രയുടെ വിവരമറിഞ്ഞ് മാഹിയില്‍ നിന്നടക്കമുള്ള 40ഓളം പേരാണ് 1989 സെപ്തംബറില്‍ കൊഡൈക്കനാലില്‍ എത്തിയത്. അവരില്‍ ദമ്പതികളുണ്ടായിരുന്നു. വിദ്യാര്‍ഥികളും മാധ്യമ പ്രവര്‍ത്തകരും തുടങ്ങി  പരിസ്ഥിതി പ്രവര്‍ത്തകര്‍ വരെ അന്നത്തെ യാത്രയിലുണ്ടായിരുന്നു. കഞ്ചാവൂര്‍ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ കുറിഞ്ഞിമല സങ്കേതവും താണ്ടി മൂന്നാം നാളാണ് യാത്ര മൂന്നാറില്‍ സമാപിച്ചത്. യാത്രക്കൊടുവില്‍ സേവ് കുറിഞ്ഞി കാമ്പയിന്‍ കൗണ്‍സിലും രൂപം കൊണ്ടു.
ഇത്തവണ മൂന്നാര്‍ മേഖലയില്‍ കുറിഞ്ഞി പൂക്കള്‍ നീലിമ പകര്‍ന്നപ്പോള്‍ തന്നെയയാണ് യാത്രയുടെ രജത ജൂബിലിയും കടന്ന് വന്നതെന്നത് യാദൃശ്ചികം. ജൂബിലി ആഘോഷിച്ചത് മൂന്നാറിലെ കുറിഞ്ഞി മലയിലും. ഒക്ടോബര്‍ രണ്ടിന് കൊടൈക്കനാല്‍ ബോട്ടു ക്ളബ്ബിന് സമീപത്ത് നിന്നും രജതജൂബിലി കുറിഞ്ഞി യാത്ര ആരംഭിച്ച് പിറ്റേന്ന് മൂന്നാറില്‍ സമാപിക്കാനായിരുന്നു തീരുമാനം. എന്നാല്‍, എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിതയുടെ ജയില്‍ വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് തമിഴ്നാടിലെ പരിപാടി ഉപേക്ഷിച്ചു. ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്നാറിലാണ് സംഘാംഗങ്ങള്‍ ഒത്തു ചേര്‍ന്നത്. 2006ലെ അവസാന കുറിഞ്ഞിപൂക്കാലത്തിന് ശേഷം നേരില്‍കാണുന്നവരായിരുന്നു പലരും. 25വര്‍ഷത്തിന് ശേഷം വീണ്ടും കുറിഞ്ഞി യാത്രക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലര്‍ കുടുംബസമേതമാണ് യാത്രക്ക് എത്തിയത്. ആദ്യ ദിനത്തില്‍ സെവന്മല മലയിലെ കുറിഞ്ഞികണ്ടു മടങ്ങിയെങ്കിലും  പിറ്റേന്ന് മാടുപ്പെട്ടിയിലെ കുറിഞ്ഞി മല കാണാനുള്ള ശ്രമം വനപാലകര്‍ തടഞ്ഞു. സന്ദര്‍ശകര്‍ കുറിഞ്ഞി പിഴൂതെടുക്കുന്നത് തടയണമെന്ന് സേവ് കുറിഞ്ഞി കാമ്പയിന്‍ കൗണ്‍സില്‍ വനം മന്ത്രി തിരുവഞ്ചുര്‍ രാധാകൃഷ്ണനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വനപലകരെ ഡ്യുട്ടിക്ക് നിയോഗിച്ചതിന്‍െറ പ്രതിഫലനമായിരുന്നു കുറിഞ്ഞി കാണുന്നതിനുള്ള അനുമതി നിഷേധിക്കലിന് പിന്നിലെന്ന് പിന്നിടാണ് അറിഞ്ഞത്.
ജി. രാജ്കുമാര്‍ എന്ന ബാങ്കുദ്യോഗസ്ഥനില്‍ കേന്ദ്രികരിച്ച് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന സേവ് കുറഞ്ഞി കാമ്പയില്‍ കൗണ്‍സലിന്‍െറ നിരന്തര ഇടപ്പെടലാണ് കുറിഞ്ഞിമല സങ്കേതവും കുറിഞ്ഞി തപാല്‍ സ്റ്റാമ്പമൊക്കെ. 2006ലെ കുറിഞ്ഞി പൂക്കാലത്താണ് മൂന്നാറിനടുത്തെ കൊട്ടക്കൊമ്പൂര്‍, വട്ടവട വില്ളേജുകളിലെ 3200 ഹെക്ടര്‍ പ്രദേശം കുറിഞ്ഞിമല സങ്കേതമായി പ്രഖ്യാപിച്ചത്. വംശനാശ ഭൗഷണി നേരിടുന്ന സസ്യത്തിന് വേണ്ടി പ്രഖ്യാപിക്കുന്ന ആദ്യ സങ്കേതമാണിത്. 2006ല്‍ തന്നെയാണ് തപാല്‍ വകുപ്പ് കുറിഞ്ഞ സ്റ്റാമ്പ് പുറത്തിറക്കിയതും.
ഇത്തവണത്തെ കുറിഞ്ഞിപൂക്കാലത്തിന് വിട നല്‍കാന്‍ സമയമായി. പൂക്കള്‍ കരിഞ്ഞ് തുടങ്ങി. അതോടെ കുറിഞ്ഞി മലകളുടെ നീല നിറം നഷ്ടമാകും. മൂന്നു മാസം കൂടി ചെടികള്‍ക്ക് ആയുസുണ്ടാകും. കരിഞ്ഞൊണുങ്ങുന്ന ചെടിയില്‍ നിന്നും വിത്തു പുറത്ത് വരുന്നതോടെ ആയുസവസാനിക്കും.
ലക്ഷക്കണക്കിന് സഞ്ചാരികളില്‍ ‘നീലവസന്തം’ സമ്മാനിച്ചാണ് ഇത്തവണത്തെ കുറിഞ്ഞിക്കാലം പിന്‍വാങ്ങുന്നത്. ഇപ്പോള്‍ കുറിഞ്ഞി പൂത്ത മൂന്നാര്‍ മലനിരകളില്‍ ഇനിയും നീലകടല്‍ വിരിയാന്‍ 2026വരെ കാത്തിരിക്കണമെങ്കിലും 2006ല്‍ നീലകുറിഞ്ഞിപൂത്ത ഇരവികുളം ദേശിയ ഉദ്യാനത്തിലും കുറിഞ്ഞിമല സങ്കേതത്തിലും തമിഴ്നാടിലെ പഴനിമലയിലും 2018ല്‍കുറിഞ്ഞിപൂക്കും.
പ്രത്യേകിച്ച് വാസനയൊന്നുമില്ലാത്ത നീലകുറിഞ്ഞിപൂക്കള്‍ക്ക് പുഷ്പ വിപണിയിലും മൂല്യമില്ല. എന്നാല്‍, ഓരോ കുറിഞ്ഞിപൂക്കാലവും വിനോദ സഞ്ചാര മേഖലക്ക് കോടികളുടെ വരുമാനമാണ് നേടികൊടുക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ലക്ഷകണക്കിന് സഞ്ചാരികള്‍ കുറിഞ്ഞി കാണാന്‍ എത്തുന്നു. പക്ഷെ, ഇനിയൊരു പൂക്കാലം ഉണ്ടാകുമോയെന്ന ആശങ്കയാണ് ഉയരുന്നത്. വര്‍ധിച്ച തോതിലുടെ ഭൂമി കയ്യേറ്റമാണ് കുറിഞ്ഞിക്കും വംശ നാശം വരുത്തുന്നത്. ഇതിനും പുറമെ സഞ്ചാരികളായി എത്തുന്നവരും കുറിഞ്ഞി ചെടികളുമായി മലയിറങ്ങുന്നു. സമുദ്ര നിരപ്പില്‍ നിന്നും 1300 മുതല്‍ 2400 വരെ മീറ്റര്‍ ഉയരത്തിലുള്ള പുല്‍മേടുകളിലാണ് കുറിഞ്ഞി വളരുന്നത് എന്നറിയാവുന്നവര്‍ തന്നെ കൗതുകത്തിന്‍െറ പേരിലാണെങ്കിലും കുറിഞ്ഞിയുമായി സ്ഥലം വിടുന്നു. കുറിഞ്ഞിയുടെ വംശനാശത്തിന് വഴിയൊരുക്കുകയാണ് ഇവരും എന്നവര്‍ മനസിലാക്കണം. നീലകുറിഞ്ഞിയിലൂടെ പ്രശസ്തി നേടിയ  നീലഗിരിയില്‍ കുറിഞ്ഞി ഇല്ലാതായി. അട്ടപ്പാടിയില്‍ അങ്ങിങ്ങ് മാത്രമാണ് കുറിഞ്ഞി. കൊഡൈക്കനാലില്‍ വാറ്റില്‍ പ്ളാന്‍െറഷനാണ് വില്ലനായത്. ഇനിയും ഏറ്റവും കൂടുതല്‍ നീലകുറിഞ്ഞി അവശേഷിക്കുന്നത് മൂന്നാര്‍ മേഖലയിലാണ്.
ലോകത്താകമാനം 300ഇനം കുറിഞ്ഞിയുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 150 ഇനം ഇന്‍ഡ്യയിലാണ്. പശ്ചിമഘട്ടത്തിലുള്ളെ 59 ഇനങ്ങളില്‍ 44എണ്ണം വംശ നാശ ഭീഷണി നേരിടുന്നവയാണ്. ഒന്നു മുതല്‍ 16വരെ വര്‍ഷങ്ങളുടെ ഇടവേളയില്‍ കുറിഞ്ഞി പൂക്കുന്നു. ഇതില്‍ 16വര്‍ഷത്തെ ഇടവേളയില്‍ പൂക്കുന്ന നീലകുറിഞ്ഞി അടുത്ത കാലത്തൊന്നും കണ്ടത്തെിയിട്ടില്ല. എന്നാല്‍,  1826 മുതല്‍ 1934 വരെയുള്ള 12വര്‍ഷത്തെ ഇടവേളകളിലെ നീലകുറിഞ്ഞി കാലം മുംബൈ നാച്ചുറല്‍ ഹിസ്റ്ററി രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാറിനടുത്തെ ഇരവികുളത്ത് എട്ടുതരം കുറിഞ്ഞി ചെടികള്‍ ഫീല്‍ഡ് പബ്ളിസിറ്റി ഓഫീസറായിരുന്ന പി.കെ.ഉത്തമന്‍ 1988ല്‍ കണ്ടത്തെിയിരുന്നു.പുക്കള്‍,ഇല,ചെടിയുടെ ഉയരം എന്നിവയിലൂടെയാണ് വിവിധയിനം കുറിഞ്ഞികളെ തിരിച്ചറിയുന്നത്. 30 മുതല്‍ 60വരെ സെന്‍റിമീറ്റര്‍ ഉയരത്തില്‍ വളരുന്നതാണ് കുറിഞ്ഞി ചെടികള്‍.
ഇനിയും കുറിഞ്ഞി പൂക്കുന്ന 2018നെ അന്താരഷ്ട്ര കുറിഞ്ഞി വര്‍ഷമായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഇത്തവണ കുറിഞ്ഞി യാത്ര ഉയര്‍ത്തിയത്. 2006ല്‍ പ്രഖ്യാപിച്ച കുറിഞ്ഞി സങ്കേതത്തിന്‍െറ അവസാന വിഞ്ജാപനം എത്രയും വേഗം പ്രഖ്യാപിക്കണം. അവശേഷിക്കുന്ന കുറിഞ്ഞികളെ സംരക്ഷിക്കുന്നതിലുടെ പുല്‍മേടുകളും നീരുറവുകളും സംരക്ഷിക്കപ്പെടുമെന്ന സന്ദേശവും കുറിഞ്ഞിയാത്രയിലുടെ നല്‍കുന്നു.