Pages

06 October 2013

കേരളത്തിലെ പ്രാദേശിക കക്ഷികളും കേരള കോണ്‍ഗ്രസ് ജൂബിലിയും



കേരള കോണ്‍ഗ്രസ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. വളര്‍ന്നും പിളര്‍ന്നും ലയിച്ചും പിന്നെയും പിളര്‍ന്നും നാലെങ്കിലും അഞ്ചായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസ്  സുവര്‍ണ്ണ ജൂബിലി വര്‍ഷം ആഘോഷിക്കുന്ന വേളയിലെങ്കിലും കേരളവും പ്രാദേശിക കക്ഷികളും എന്ന വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പിറിവയെടുത്ത പിറ്റേ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക് മല്‍സരിച്ച ശക്തി കാട്ടിയ കേരള കോണ്‍ഗ്രസും മുസ്ളിം ലീഗും തുടര്‍ന്നും മുന്നണി രാഷ്ട്രിയത്തില്‍ കരുത്ത് കാട്ടുന്നുവെങ്കിലും മറ്റ് പ്രാദേശകി കക്ഷികളുടെ അവസ്ഥയെന്ത്? തമിഴ്നാടും ആന്ധ്രയും തുടങ്ങി പശ്ചിമ ബംഗാല്‍ വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കഷികള്‍ നിര്‍ണായകമാകുകയോ വിധി നിര്‍ണയിക്കുകയോ ചെയ്യുമ്പോള്‍ കേരളം ആ വഴിക്ക് പോകാത്തത് മലയാളികളുടെ ദേശിയ സ്നേഹമാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല.
 പി.ടി. ചാക്കൊയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നതയാണ് കേരള കോണ്‍ഗ്രസിന്‍െറ പിറവിക്ക് കാരണം. കെ.പി.സി.സി. പ്രസിഡന്‍്റ് സ്ഥാനത്തേക്ക് മത്സരിച്ച ചാക്കൊ പരാജയപ്പെട്ടു. 1964 ആഗസ്റ്  1ന് പി.റ്റി ചാക്കൊ മരിച്ചു.ഇതോടെ പ്രശ്നം രൂക്ഷമായി. ചാക്കൊയെ അനുകൂലിച്ചിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ 15 പേര്‍ കെ.എം. ജോര്‍ജിന്‍്റെ നേതൃത്വത്തില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാന്‍ തീരുമാനിച്ചു.  ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നു ഉപനേതാവ് . ഇതാണ് പിന്നീട് കേരളാ കോണ്‍ഗ്രസ് ആയി മാറിയത്. ശങ്കര്‍ മന്ത്രിസഭക്ക് എതിരെ വന്ന അവിശ്വാസ പ്രമേയത്തെ കെ.എം. ജോര്‍ജിന്‍്റെ നേതൃത്വത്തിലുള്ള വിഭാഗം പിന്തുണച്ചു.  കോട്ടയത്ത് ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ ഒത്തു കൂടിയാണ് കൂട്ടായി പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചത്. 1964 ഒക്ടോബര്‍ 9 ന്  കോട്ടയം തിരുനക്കര മൈതാനത്തു ചേര്‍ന്ന സമ്മേളനത്തില്‍ മന്നത്തു പത്മനാഭന്‍ കേരളാ കോണ്‍ഗ്രസ് എന്ന  പേര് പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ  പിളര്‍പ്പുകള്‍ക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് 1965 മാര്‍ച്ചിലായിരുന്നു. സി പി ഐ പിളര്‍ന്ന് സി പി എം രൂപീകൃതമായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ഈ സമയത്ത് സി.പി.എം  നേതാക്കളില്‍ പലരും ജയിലിലായിരുന്നു. എന്നാല്‍ സി.പി.എം തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി. അവര്‍ക്ക് സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 44 സീറ്റുകള്‍ ലഭിച്ചു.  കേരളാ കോണ്‍ഗ്രസ് 24 സീറ്റ് നേടി കരുത്ത് തെളിയിച്ചു. സി.പി.എമ്മും, കേരള കോണ്‍ഗ്രസും ശക്തി തെളിയിച്ച ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ മന്ത്രിസഭ രൂപികരിക്കാന്‍  കഴിഞ്ഞില്ല. നിയമസഭയില്‍ എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞ പോലും നടക്കാന്‍ കഴിയാതെ സഭ പിരിച്ചുവിട്ടു.
എന്നാല്‍ ഈ കരുത്ത് പിന്നിട് കേരള കോണ്‍ഗ്രസിന് കാട്ടാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇപ്പോള്‍ നാല് കേരള കോണ്‍ഗ്രസുകളില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ളത് മൂന്നെണ്ണത്തിന് പിള്ളക്കും ജേക്കബ്ബിനും ഒന്ന് വീതം. മാണിയും ജോസഫും ലയിച്ച് ഒന്നായ കേരള കോണ്‍ഗ്രസിന് ഒമ്പത് അംഗങ്ങളും. ഇടത്മുന്നണിയുടെ ഭാഗമായ പി സി തോമസ് വിഭാഗത്തിനാണ് നിയമസഭയില്‍ അംഗത്വം ഇല്ലാതയാത്.
പിളര്‍ന്നും വളര്‍ന്നും ലയിച്ചും ആയിരിക്കാം കേരള കോണ്‍ഗ്രസിന്‍െറ ശക്തി ക്ഷയിച്ചത്. പി സി ജോര്‍ജ്, എം.വി.മാണി, ലോനമ്പന്‍ നമ്പാടന്‍ തുടങ്ങിവരൊക്കെ ഓരോ കേരള കോണ്‍ഗ്രസുകള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. നമ്പാടനും കേരള കോണ്‍ഗ്രസ് ചെയര്‍മാനായിരുന്ന ജോര്‍ജ് ജെ മാത്യുവും പിന്നിട് പ്രാദേശിക പാര്‍ട്ടി വിട്ട് ദേശിയ ധാരയില്‍ ചേര്‍ന്നവരും. നമ്പാടന്‍ സി പി എമ്മിലും ജോര്‍ജ് ജെ മാത്യു കോണ്‍ഗ്രസിലുമാണ് ചേര്‍ന്നത്. മലയാളികളുടെ ദേശിയത ഇതില്‍ തന്നെ പ്രകടം.
കേരള കോണ്‍ഗ്രസും മലബാറില്‍ വേരുകളുള്ള മുസ്ളിം ലീഗും പിടിച്ച് നില്‍ക്കുന്നുണ്ട്. എന്നാല്‍,മറ്റ് പ്രാദേശി കക്ഷികളുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ? സംസ്ഥാന രാഷ്ട്രിയത്തില്‍ നിര്‍ണായക ശക്തിയാകുമെന്ന് കരുതപ്പെട്ട എസ്.ആര്‍.പിയും എന്‍.ഡി.പിയും ഡി.എല്‍.പിയും ഇന്നില്ല. ജാതി പിന്തുണയോടെ ബലത്തില്‍ പാര്‍ട്ടിയുണ്ടാക്കി എം.എല്‍.എമാരെ ജയിപ്പിക്കുകയും അതു വഴി മന്ത്രിസഭയിലും എത്തിയെങ്കിലും കെ.കരുണാകരനെന്ന രാഷ്ട്രിയ ചാണക്യന്‍െറ തന്ത്രത്തില്‍ ആ പാര്‍ട്ടികള്‍ ഇല്ലാതായെന്ന് വേണം പറയാന്‍. ഈ പാര്‍ട്ടികളിലുണ്ടായിരുന്നവരും ദേശിയ പാര്‍ട്ടികളില്‍ എത്തി. പി.എസ്.പി, എസ് എസ് പി, കെ.ടി.പി, കെ.എസ്.പി, ഐ.എസ്.പി തുടങ്ങി വിസ്മൃതിയിലായ പാര്‍ട്ടികള്‍ ഏറെ. ലത്തീന്‍ കത്തോലിക്കരും ഇടക്കാലത്ത് രാഷ്ട്രിയ പാര്‍ട്ടി രൂപീകരിച്ചുവെങ്കിലും മുന്നണി രാഷ്ട്രിയത്തില്‍ ഇടം കിട്ടാതെ വന്നതോടെ ആ പാര്‍ട്ടിയും ഓര്‍മ്മയിലായി.
ഇന്ന് നിലവിലുള്ള കേരളത്തിലെ ചില പോക്കറ്റുകളില്‍ അവസാനിക്കുന്ന പാര്‍ട്ടികളും മുന്നണി രാഷ്ട്രിയത്തിന്‍െറ ബലത്തിലാണ് നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിക്കുന്നത്. ജെ.എസ്.എസ്, സി.എം.പി, ആര്‍.എസ്.പി-ബി, കോണ്‍ഗ്രസ് -എസ് തുടങ്ങിയവ ഉദാഹരണം. പി.ഡി.പിക്ക് ഇനിയും നിയമസഭയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.മതത്തിന്‍െറയും ജാതിയുടെയും കൂട്ടു പിടച്ച് പലരും രാഷ്ട്രിയ പാര്‍ട്ടികള്‍ രൂപീകരിച്ചുവെങ്കിലും പ്രാദേശിക കക്ഷികള്‍ക്ക് വളകൂറുള്ള മണ്ണല്ല, കേരളമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രാദേശിക താല്‍പര്യങ്ങളല്ല, ദേശിയ താല്‍പര്യങ്ങളാണ് മലയാളിയുടെ മനസില്‍. ദേശിയ മുസ്ളിം എന്ന പ്രഖ്യാപനത്തോടെ മലബാറില്‍ മുസ്ളിം ലീഗിനെ എതിര്‍ത്ത നേതാക്കളുടെ ചരിത്രവും മറക്കാനാവില്ല. പ്രാദേശിക വാദമില്ലാത്തത് കൊണ്ടായിരിക്കാം തമിഴനും കന്നടിയനും മലയാളിയും ഗുജറാത്തിയും കച്ച് മേമനും ഒന്നിച്ച് കേരളത്തില്‍ വസിക്കുന്നത്. 

No comments:

Post a Comment