Pages

27 April 2011


എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടത് തന്നെ;എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ

കേരളമാകെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ തരംഗമാണ്.ബി.ടി വഴുതനക്ക് എതിരെ നടന്ന കാമ്പയിന് ശേഷമുള്ള മറ്റൊരു ഫാഷനായി എന്‍ഡോസള്‍ഫാന്‍ മാറിയിട്ടുണ്ട്.മുമ്പ് എന്‍ഡോസള്‍ഫാന്‍ എന്ന വാക്ക് പോലും ഉച്ചരിക്കാന്‍ മറന്നവരും മാധ്യമങ്ങളും ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ആഘോഷിക്കുകയാണ്.അത്രയുമെങ്കിലും ആയല്ലോയെന്ന് സമാധാനിക്കാം.പക്ഷെ,എത്രകാലത്തേക്ക് എന്നതാണ് പ്രശ്നം.എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടത് തന്നെ,സംശയമില്ല.എങ്കിലും ചില കാര്യങ്ങള്‍ പറയാതെ വയ്യ.
ജനിതകമാറ്റം വരുത്തിയ വഴുതനക്ക് അനുമതി നല്‍കാന്‍ പോകുന്നുവെന്ന് കേട്ടപാടെ എന്തായിരുന്നു പുകില്.ഓര്‍ക്കുന്നില്ലേ, ഇന്‍ഡ്യയിലെ കൃഷി മന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് വിളിച്ച് കൂട്ടിയതും  സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊക്കെ മാരാരി വഴുതനയുടെ തൈ സമ്മാനിച്ചതും.പിന്നിട് കേരളത്തിലാരും ബിടി വഴുതനയെ കുറിച്ച് സംസാരിച്ച് കേട്ടിട്ടില്ല.ഇതേസമയം,അട്ടപ്പാടിയില്‍ ബിടി പരുത്തി കൃഷി ആരംഭിക്കുകയൂം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ അക്കാര്യം അറിഞ്ഞ മട്ട് പോലും കാട്ടിയില്ല.ബിടി വഴുതനക്ക് എതിരെ നാടിളക്കി കാമ്പയില്‍ നടത്തിയവരും മിണ്ടിയില്ല.എന്നാല്‍ അവരൊക്കെ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ സജീവമാണ്.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം ശക്തമാകുമ്പോള്‍ അറിയാതെയെങ്കിലും ചോദിച്ച് പോകുന്നു,ആരാണ് ഈ ദുരവസ്ഥ ക്ഷണിച്ച് വരുത്തിയത്.വര്‍ഷങ്ങളോളം ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്റഷന്‍ കോര്‍പ്പറേഷനല്ലേ ഒന്നാം പ്രതി.യഥാര്‍തത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ് ദുരിത ബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കണ്ടേത്.ഇക്കാര്യം ഒരൊറ്റ രാഷ്ട്രിയക്കാരം പറയാതിരിക്കുന്നതിലെ മന:ശാസ്ത്രമാണ് മനസിലാകാതെ പോകുന്നത്.
സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും അത് ഉപയോഗിക്കുന്നത് തേയില,ഏലം തോട്ടങ്ങളാണ്.ഈ തോട്ടങ്ങള്‍ക്ക് എതിരെ ഇന്‍ഡ്യന്‍ പെസ്റ്റിസൈഡ് ആക്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാരോ, നിരോധനം ലംഘിച്ചതിന് സംസ്ഥാന സര്‍ക്കാരോ നടപടിയെടുത്തതായി അറിയില്ല.എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തെ തുടര്‍ന്ന് ഇടുക്കിയിലെ ഒരു ഏലത്തോട്ടത്തിലെ തൊഴിലാളികള്‍ ആശുപത്രിയലാകുകയും ചെയ്തിരുന്നു. ഇവിടെങ്ങളില്‍ എന്ത് നടപടിയെടുത്തുവെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം നയിക്കുന്നവരെങ്കിലും അന്വേഷിക്കണം. സാധാരണ കര്‍ഷകരാരും നിരോധനം മറികടന്ന് എന്‍ഡോസള്‍ഫാന്‍ സംസ്ഥാനത്ത് കൊണ്ട് വന്നിട്ടില്ല.എന്നിട്ടും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ശക്തി പകരുന്നത് ഈ സാധാരണക്കാരും.
കാസറഗോട്ടെ വീടുകളില്‍ കഴിയുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ മുഖം ഓര്‍ത്തെങ്കിലും അതിര്‍ത്തി കടന്ന് എത്തുന്ന ഈ മാരക വിഷം തടയാന്‍ കഴിയണം.നിരോധനം ലംഘിച്ചും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന തോട്ടങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ കഴിയണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയെന്നത് നമ്മുടെ പരിധിയില്‍പ്പെടുന്ന കാര്യമല്ലല്ലോ? എന്നാല്‍ നമുക്ക് ചെയ്യാവുന്നതെങ്കിലും ചെയ്യേണ്ടതല്ലേ?????????????????????????????????????????????

No comments:

Post a Comment