Pages

29 November 2010

എഡിറ്റര്‍മാര്‍ മാധ്യമങ്ങളില്‍ തിരിച്ചെത്തണം
കുറച്ച് നാള്‍ മുമ്പ് പെയ്ഡ്ന്യൂസ്. ഇപ്പോള്‍ സ്പെക്ട്രം വിവാദവും. രണ്ടിടത്തും യഥാര്‍ഥ 'പ്രതികള്‍'മാധ്യമ പ്രവര്‍ത്തകരാണ്. മാധ്യമ പ്രവര്‍ത്തനത്തിനുള്ള പരിപാവനതയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇവ രണ്ടും. ഏറെ വിവാദം ഉയര്‍ത്തിയ ഈ രണ്ട് സംഭവങ്ങളും കേരളത്തിലല്ല സംഭവിച്ചതെന്ന് ആശ്വസിക്കാം. പക്ഷെ, കേരളത്തില്‍ കോടികളുടെ കണക്ക് വരില്ലെങ്കിലും ഏന്തോ ചീഞ്ഞ് നാറുന്നുവെന്ന്  മാധ്യമ പ്രവര്‍ത്തകനായ വിജൂ വി. നായര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത് മറക്കാറായിട്ടില്ല.
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് ഇതെന്ത് സംഭവിച്ചു? അധികാരത്തിന്റെ ഇടനാഴികകളില്‍  മാധ്യമ പ്രവര്‍ത്തകര്‍ അപ്പകഷണങ്ങള്‍ക്ക് പിന്നാലെ പോകുന്നുവോ? അതോ മാധ്യമ പ്രവര്‍ത്തനങ്ങളിലുണ്ടായ മാറ്റമാണോ  കാരണം? അടുത്തകാലത്തുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി, മാധ്യമ പ്രവര്‍ത്തകള്‍ക്കിടയിലെ കറുത്ത ആടുകളെ പുറത്താക്കുന്നില്ലെങ്കില്‍ സംശയം വേണ്ട, മാധ്യമങ്ങളുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടും.
മാധ്യമങ്ങളിലെ എഡിറ്ററുടെ സ്ഥാനം അപ്രസ്കതമാകുകയും അവിടെ പരസ്യ വരുമാനത്തില്‍ താല്‍പര്യമുള്ളവര്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തിന്റെ പരിണിത ഫലമാണ് ഈ മൂല്യച്യുതി. വാര്‍ത്തകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായി മാറി, പരസ്യം കിട്ടുമെങ്കില്‍ അവര്‍ക്ക് വേണ്ടി എന്തും വാര്‍ത്തയാക്കാമെന്ന് വന്നു. പരസ്യദാതാക്കളുടെ അരുതായ്മകള്‍ മൂടിവെച്ചു. അങ്ങനെ അടിമുടി മാധ്യമങ്ങളുടെ നിയന്ത്രണം പരസ്യം നല്‍കുന്നവര്‍ക്കായി. പരസ്യം പിടിച്ച് കൊടുക്കുന്നവര്‍ മിടുക്കരും എഡിറ്റോറിയല്‍ വിഭാഗത്തിലുള്ളവര്‍ പണം ധൂര്‍ത്തടിക്കുന്നവരുമായി. എഡിറ്ററുടെ കസേര പരസ്യ മാനേജര്‍ക്ക് കീഴിലായതോടെ  സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനവും അവസാനിച്ചു. അല്ലെങ്കില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഓര്‍മ്മയാകുന്നു. ദേശിയ സ്വതന്ത്ര സമരത്തിന് ആവേശം പകര്‍ന്നതും അതിലേക്ക് ജനങ്ങളെ സജ്ജരാക്കിയതും ഇന്‍ഡ്യയിലെ മാധ്യമങ്ങളാണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ല.
പെയ്ഡ്ന്യൂസും സ്പെക്ട്രവും ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ എഡിറ്റര്‍മാര്‍ മാധ്യമങ്ങളില്‍ തിരിച്ചെത്തണം. അതിനായി മധ്യമ പ്രവര്‍ത്തകരല്ല, ജനാധിപത്യം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് രംഗത്ത് വരേണ്ടത്.

26 November 2010

 മലയാളത്തിന് വേണ്ടത് ക്ലാസിക് പദവിയോ ഇംഗ്ലിഷ് പദവിയോ? 
മലയാളത്തിന് ക്ലാസിക്ക് പദവിക്ക് വേണ്ടിയാണ് കഴിഞ്ഞ കുറച്ച് നാളുകളായി മലയാളികളുടെ പ്രവര്‍ത്തനം. പക്ഷെ, മലയാളത്തിന് വേണ്ടിയുള്ള വാദം ഇംഗ്ലിഷിലാണെന്ന് മാത്രം. ക്ലാസിക് എന്ന വാക്കിന് നല്ലൊരു മലയാള വാക്ക് കശണ്ടത്താന്‍ പോലും നമുക്ക് കഴിഞ്ഞിട്ടില്ല. തൊകട്ടുത്ത തമിഴ്നാട് ക്ലസിക്കിന് മനോഹരമായ പദമാണ് ഉപയോഗിക്കുന്നത്^ 'ചെമ്മൊഴി '. അവര്‍ ക്ലാസിക് പദവിയും തേടിയെടുത്ത്ു ഒടുവില്‍ ചെമ്മൊഴി സമ്മേളനവും നടത്തി.
ഇവിടെ, ക്ലാസിക്കിന് പകരമായി നിര്‍ദേശിക്കപ്പെട്ട മലയാളം വാക്കിനെ ചൊല്ലിയും  പണ്ഡിതന്മാര്‍ക്ക്  വിത്യസ്താഭിപ്രായമാണ്. ഇപ്പോള്‍ ഉപയോഗിക്കുന്ന  ശ്രേഷ്ഠക്കും ഇംഗ്ലിഷിലെ ക്ലാസിക്കിനും പകരമായി ക്ലാസികം എന്ന വാക്ക് ഉപയോഗിക്കാമെന്ന് പ്രശസ്ത നിരൂപക എം.ലീലാവതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. മലയാളത്തിന് ക്ലാസിക് പദവി ലഭിക്കുന്നതിനായി തയ്യാറാക്കിയ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന വിദഗ്ധ സമിതിയോഗത്തിലാണ് ലീലാവതി ടീച്ചര്‍ ഈ നിര്‍ദ്ദേശം വെച്ചത്. എന്നാല്‍ ഈ വാക്ക് പ്രത്യേകിച്ച് സന്ദേശമൊന്നും കൈമാറുന്നില്ലെന്നായി  മറ്റൊരു വിഭാഗം. ഇതോടെ തല്‍ക്കാലം ക്ലാസികത്തിന് ഭ്രൂണഹത്യ വിധിക്കപ്പെട്ടു.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മന്ത്രി എം.എ.ബേബി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. ഒരു വാക്ക് നിരന്തരം പ്രയോഗിക്കുമ്പോഴാണ് അതിന് പ്രത്യേകമായ അര്‍ഥം ലഭിക്കുകയെന്ന് മന്ത്രി ബേബി പറഞ്ഞു. സര്‍ക്കുലര്‍ പുറപ്പെടുവിച്ച് നടപ്പാക്കേണ്ടതല്ലെന്നും താല്‍പര്യമുള്ള എഴുത്തുകാര്‍ നിരന്തരം പ്രയോഗിച്ച് പ്രചാരത്തില്‍ കൊണ്ടവരട്ടെയെന്നും മന്ത്രി പറഞ്ഞു. ഇത് ക്ലാസികത്തിന്റെ കാര്യം. ഭാഷയുടെ കാര്യം ഇതിലും കടുപ്പമാണ്. അത് മുഖ്യമന്ത്രി തുറന്ന് പറയുകയും ചെയ്തു. സംസ്ഥാനത്തെ എത്ര വിദ്യാലയങ്ങളില്‍ ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കുന്നുവെന്ന ചോദ്യമാണ് മലയാളക്കരക്ക് മുമ്പാകെ മുഖ്യമന്ത്രി ഉയര്‍ത്തിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത പലരും മംഗ്ലിഷിലാണ് സംസാരിച്ചത് എന്ന് കൂടി അറിയുക.
ക്ലാസിക്ക് പദവി എന്ന വാദം ഉയര്‍ത്തുന്നതിന് മുമ്പ് കേരളത്തിലെ പുതിയ തലമുറയെ മലയാളം പഠിപ്പിക്കാന്‍ തീരുമാനിക്കുമോ.....????????????????????

16 November 2010

മുല്ലപ്പെരിയാര്‍ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാകുന്നു
 മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ മുമ്പാകെ തമിഴ്നാടിന്റെ സത്യവാങളമൂലം എത്തിയതോടെ 'മുല്ലപ്പെരിയാര്‍'കൂടുതല്‍ സങ്കീര്‍ണമാകുന്നു. കരാറിന് വിരുദ്ധമായി നിര്‍മിച്ചതിന്റെ പേരില്‍ പൊളിച്ച് മാറ്റണമെന്ന് കേരളം ആവശ്യപ്പെട്ട ബേബി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്നും തമിഴ്നാട് ഉന്നതാധികാര സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നതാധികാര സമിതിയുടെ ചോദ്യാവലിക്ക് കേരളം ഇനിയും മറുപടി നല്‍കിയിട്ടില്ല.
ബേബിഡാമിന്റെ ഫൌണ്ടേഷനില്‍ വിള്ളലുണ്ടെന്ന് തമിഴ്നാട് തന്നെ മുമ്പ് ചുണ്ടിക്കാട്ടിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ ചോര്‍ച്ച കണ്ടെതിനെ തുടര്‍ന്ന് ജലനിരപ്പ് കുറക്കുന്നതിന്റെ ഭാഗമായി 240 അടി നീളമുള്ള ബേബി ഡാമിന്റെ കുറച്ച് ഭാഗം പൊളിച്ച് 136 അടിയായി ഉയരം കുറക്കണമെന്നും വെള്ളം കവിഞ്ഞൊഴുകാന്‍ പാകത്തില്‍ ഘടന മാറ്റണമെന്നും 1979ല്‍ കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദേശിച്ചപ്പോഴാണ് ഫൌണ്ടേഷനില്‍ വിള്ളലുണ്ടെന്നും വെള്ളം കവിഞ്ഞൊഴുകിയാല്‍ അപകട സാദ്ധ്യത വര്‍ദ്ധിക്കുമെന്നും തമിഴ്നാട് പറഞ്ഞത്.
അണക്കെട്ടിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രശ്നമെങ്കില്‍ ഉന്നതാധികാര സമിതി നിര്‍ദ്ദേശിക്കുകയും നിലവിലുള്ള അണക്കെട്ട് സുരക്ഷിതമല്ലെന്ന് ശാസ്ത്രിയമായി കണ്ടെത്തുകയും ചെയ്താല്‍  പ്രധാന അണക്കെട്ടിന് പകരം പുതിയ ഡാം നിര്‍മ്മിക്കാമെന്നും തമിഴ്നാട് പറയുന്നു. ഇതേസമയം, മുല്ലപ്പെരിയാര്‍ ഡാമില്‍ ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായെന്നും ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ കഴിയുമെന്നും അവര്‍ സത്യവാങ്മൂലത്തില്‍ ചുണ്ടിക്കാട്ടുന്നു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനും തമിഴ്നാട് നിബന്ധനകള്‍ വെച്ചിട്ടുണ്ട്. 1886ലെയും 1970ലെയും കരാര്‍ വ്യവസ്ഥകള്‍ പ്രകാരമായിരിക്കണം പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍. അണക്കെട്ടിന്റെ നിയന്ത്രണം തമിഴ്നാടിനായിരിക്കണമെന്നും  ജലനിരപ്പ് 155 അടിയായിരിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കേരളം ഇനിയും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ലെങ്കിലും തമിഴ്നാടിന്റെ വാദം അംഗീകരിക്കില്ലെന്നാണ് സൂചന. കേരളത്തിലെ നിലവിലെ നിയമങ്ങള്‍ അംഗീകരിച്ചായിരിക്കണം സംസ്ഥാനത്തിനകത്ത് മറ്റൊരു സംസ്ഥാനത്തിനായി ഡാം നിര്‍മ്മിക്കാനെന്നായിരിക്കും കേരളം ചുണ്ടിക്കാട്ടുക. തമിഴ്നാടിന്റെ വാദം അപ്പാടെ അംഗീകരിച്ച് 999 വര്‍ഷത്തെ കരാറുമായി പുതിയ ഡാം നിര്‍മ്മിക്കാനാകില്ല. കരാര്‍ കാലവധിക്കിടയില്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുമെന്നും കേരളം ഭയക്കുന്നു. മുല്ലപ്പെരിയാറിലെ വെള്ളം തമിഴ്നാടിന് ഉറപ്പ് നല്‍കുന്ന തരത്തില്‍ സംയുക്ത സംവിധാനമെന്നതായിരിക്കും നിര്‍ദ്ദേശം. അഞ്ച് ജില്ലകളിലെ കര്‍ഷകര്‍ക്ക് സൌജന്യമായി ജലം ഉറപ്പ് നല്‍കും. തമിഴ്നാടിന് വേണ്ടത് മുല്ലപ്പെരിയാറിലെ വെള്ളമോ അതോ അണക്കെട്ടിന്റെ നിയന്ത്രണമോ എന്ന തര്‍ക്കവും ഉയര്‍ന്ന് വന്നേക്കും. മുല്ലപ്പെരിയറിലെ ഉജലനിരപ്പ് 136 അടിയായി കുറച്ചതിന് ശേഷവും ഇവിടെ നിന്നുള്ള  മുഴുവന്‍ വെള്ളവും തമിഴ്നാടിലേക്കാണ് കൊണ്ട് പോകുന്നത്. ഒരിക്കല്‍ പോലും തമിഴ്നാടില്‍ ജലദൌര്‍ലഭ്യം അനുഭവപ്പെടുകയോ, ജലമില്ലെന്ന കാരണത്താല്‍ കൃഷി തടസപ്പെടുകയോ ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ കേരളം ചൂണ്ടിക്കാട്ടിയിരുന്നു.