Pages

08 June 2010

മൂന്നാറിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാതെയുള്ള ടുറിസം വികസന പദ്ധതി നടപ്പാക്കരുത്
 മൂന്നാര്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം പരിഗണിക്കാതെ ടുറിസം വകുപ്പ് തയ്യാറാക്കിയിട്ടുള്ള ടുറിസം വികസന പദ്ധതികള്‍ നടപ്പാക്കരുതെന്ന് മാധവന്‍ പിള്ള ഫൌണ്ടേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച മൂന്നാര്‍^ വികസനവും സംരക്ഷണവും എന്ന സെമിനാര്‍ ആവശ്യപ്പെട്ടു. മൂന്നാറിന് പുറമെ, സമീപത്തെ പള്ളിവാസല്‍, മറയുര്‍, കാന്തല്ലൂര്‍, വട്ടവട, ചിന്നക്കനാല്‍ എന്നി പഞ്ചായത്തുകളും ഉള്‍പ്പെടുത്തിയാണ് ടുറിസം വികസന പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
ഒരു പ്രദേശത്തിന്റെ വികസനത്തിനായി ടുറിസം വകുപ്പ് മാത്രമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതിനേയും സെമിനാര്‍ ചോദ്യം ചെയ്തു. ഈ പ്ലാന്‍ അതേപടി നടപ്പാക്കിയാല്‍ മൂന്നാര്‍ മേഖല പൂര്‍ണമായും ടൂറിസവുമായി ബന്ധപ്പെട്ട നിര്‍മ്മാണങ്ങള്‍ക്കായി തുറന്ന് കൊടുക്കമെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി. മൂന്നാറിന് താങ്ങാന്‍ കഴിയുന്നതാകണം പദ്ധതികള്‍.
ആദിവാസി മൂപ്പന്‍ കൃഷ്ണന്‍ മുതുവാന്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.
വികസനത്തിന് നിര്‍വചനം വേണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി. എസ്. വിജയന്‍ പറഞ്ഞു. പശ്ചിമഘട്ടത്തില്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല. മൂന്നാറില്‍ ഇനി ടൂറിസം വികസനം വേണ്ട, ഉള്ളത് തന്നെ ധാരാളം. 1036 ഏക്കര്‍ ഏറ്റെടുത്ത് ടൂറിസം വികസിപ്പിക്കാനുള്ള നീക്കം എതിര്‍ക്കപ്പെടണം. മുന്നാറില്‍ വര്‍ഷങ്ങളായി തുടരുന്ന ഭൂ സര്‍വേ എന്ത് കൊണ്ട് പൂര്‍ത്തിയാക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആളില്ലാത്തതാണ് പ്രശ്നമെങ്കില്‍ സര്‍വേ ജോലികള്‍ സ്വകാര്യ മേഖലക്ക് കരാര്‍ നല്‍കണം. 17922 ഏക്കര്‍ ഭൂമി വനം വകുപ്പിന് കൈമാറാനുള്ള തീരുമാനം നടപ്പാക്കാതിരിക്കുന്നതിനും ന്യായികരണമില്ല.
തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ നശിപ്പിക്കപ്പെടുകയാണ്. ദേവാലയങ്ങള്‍, സെമിത്തേരി,കല്യാണമണ്ഡപം  എന്നിവക്ക് വേണ്ടി പാടം നികത്താന്‍ അനുമതി തേടിയുള്ള അപേക്ഷകള്‍ വര്‍ദ്ധിച്ച് വരികയാണ്. കേരളത്തിലെ വനവും തണ്ണീത്തടങ്ങളും ഒരിഞ്ച് പോലും ഇനിയും നശിപ്പിക്കപ്പെട്ട് കൂട. ഇനിയും നശിപ്പിക്കാന്‍ ഭൂമിയില്ലെന്ന് തിരിച്ചറിയണമെന്നും അദേഹം പറഞ്ഞു.
മൂന്നാറില്‍ വര്‍ദ്ധിച്ച് വരുന്ന തിരക്ക് കുറക്കുന്നതിനായി ടൂറിസം സോണിന്  ടൂറിസം വകുപ്പ് ശിപാര്‍ശ നല്‍കിയിരുന്നതായി  ടൂറിസം ഡയറക്ടര്‍ എം. ശിവശങ്കര്‍ പറഞ്ഞു. ടൂറിസം സോണിനായി നിര്‍ദേശിക്കപ്പെട്ട 1036 ഏക്കര്‍ സ്ഥലം ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. ഇവിടെ പൊതുവായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തും. ചരിത്രപരമായും സാംസ്കാരിക പരവുമായ വസ്തുക്കള്‍ സംരക്ഷിക്കപ്പെടും. ഈ മേഖലയിലെ കെട്ടിട നിര്‍മ്മാണത്തിലടക്കം നിയന്ത്രണം കൊണ്ട് വരുന്നതിനും വ്യവസ്ഥയുണ്ട്. ഒമ്പത് മീറ്ററായിരിക്കും കെട്ടിടത്തിന്റെ പരമാവധി ഉയരം^അദേഹം പറഞ്ഞു.
മൂന്നാറിന്റെ സമ്പത്ത് പ്രകൃതിയാണ്. എന്നാല്‍ അശാസ്ത്രിയമായ വികസനമാണ് ഇവിടെ നടപ്പാക്കിയത്^ ഹൈറേഞ്ച് വന്യജീവി സംരക്ഷണ സമിതി പ്രസിഡന്റ് മോഹന്‍ സി. വര്‍ഗീസ് പറഞ്ഞു.
മൂന്നാറിന് ചുറ്റുമായി നാല് ദേശിയ ഉദ്യാനങ്ങളും രണ്ട് വന്യജീവി സങ്കേതങ്ങളും ഉള്ളതിനാല്‍ അത് കൂടി കണക്കിലെടുത്ത് വേണം ഏത് തരം വികസന പദ്ധതിയും തയ്യാറാക്കാനെന്ന് റിട്ട. എ. സി. എഫ്് ജെയിംസ് സക്കറിയ പറഞ്ഞു. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനമായ ജൈവവൈവിധ്യ മേഖലയാണ് ഇവിടം. പെരിയാര്‍, ചാലക്കുടിപുഴ, കാവേരി എന്നി നദികളിലേക്കുള്ള കൈവഴികളും ഇവിടെ നിന്നാണ്^അദേഹം ചുണ്ടിക്കാട്ടി.
എം. ജി. രാധാകൃഷ്ണന്‍, ജി. വിജയരാഘവന്‍, സി. ഗൌരിദാസന്‍ നായര്‍,ഡോ. പി. എസ്. ഈസ, യു. വി. ജോസ്, പ്രൊഫ. കുഞ്ഞികൃഷ്ണന്‍, ജോസഫ്. സി. മാത്യു, പി. കെ. ഉത്തമന്‍, പെരുവന്താനം ജോണ്‍, ടോണി തോമസ്, ഗിരിഷ് ജനാര്‍ദ്ദനന്‍, ബിജു പങ്കജ്, കെ. പി. സേതുനാഥ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബാലന്‍ മാധവന്‍ സ്വാഗതവും സോണിയ ജേക്കബ്ബ് നന്ദിയും പറഞ്ഞു.

No comments:

Post a Comment