Pages

29 August 2024

ഇരുളില്‍ തെളിഞ്ഞ തിരിനാളം

 




ത്മകഥ എന്നത് ഒരു വ്യക്തിയുടെ മാത്രം കഥയല്ല, നാടിന്റെ ചരിത്രവും സംസ്‌കാരവും തുടങ്ങി അദേഹവുമായി ബന്ധപ്പെട്ട നിരവധി ദേശങ്ങളുടെയും വ്യക്തികളുടെയും വിശേഷങ്ങള്‍ കൂടിയാണ്. രൃശൂര്‍ എന്‍ജിനിയറിംഗ് കോളജിലെ അദ്ധ്യാപകനായിരുന്ന പ്രെഫ. പി.സുകുമാരന്‍ രചിച്ച 'ഇരുളില്‍ തെളിഞ്ഞ തിരിനാള' വും അങ്ങനെ തന്നെ. എന്നാല്‍, ഇതില്‍ പ്രശസ്തമായ വൈദ്യമഠത്തിന്റെ കഥ കൂടി പറഞ്ഞു പോകുന്നു. സുകുമാരന്‍ സാര്‍ ദീര്‍ഘകാലം വൈദ്യമഠത്തിലെ ചികില്‍സയിലായിരുന്നു എന്നതാണ് അതിന് കാരണം. സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളുടെ വളര്‍ച്ചയും തളര്‍ച്ചയും ഈ പുസ്തകത്തിലുണ്ട്. കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തില്‍ ലളിതമായി പഠിപ്പിക്കുന്നത് പോലെയാണ് ആത്മകഥയും എഴുതിയിട്ടുള്ളത്. രസകരമായി വായിച്ചു പോകാം. തൃശൂരില്‍ എന്റെ അയല്‍വാസിയായിരുന്നു അദേഹം.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയിലെ ജനനം തുടങ്ങി ജീവിത കഥ ആരംഭിക്കുകയാണ്. ആ ഗ്രാമത്തിന്റെ ഭംഗി, അവിടെത്തെ വിശേഷങ്ങള്‍, സ്‌കൂളുകള്‍,ക്ഷേത്രങ്ങള്‍ അങ്ങനെ ആ നാട്ടിലെ പ്രധാന വ്യക്തികള്‍, പറമ്പിലെ പണിക്കാര്‍ അവരെയൊക്കെ പരിചയപ്പെടുത്തുന്നു. സ്‌കൂള്‍ പഠന കാലത്ത് ഒപ്പം കൂടിയ വാതമാണ് വില്ലനായി മാറിയത്. വൈദ്യമഠത്തില്‍ ചികില്‍സിച്ചതും അങ്ങനെയാണ്. അവിടെ നിന്നും പ്രഡിഗ്രി പഠനത്തിന് പാലക്കാട് എത്തുന്നതോടെ വായനക്കാരും അവിടെക്ക് പോകുന്നു. എന്‍ എസ് എസ് കോളജിലെ എന്‍ജിനിയറിംഗ് പഠനം പുര്‍ത്തിയാകുന്നത് വരെ പാലക്കാടാണ്. എന്‍ജിനിയറിംഗ് കോളജിന്റെ ബാലാരിഷ്ടതകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു. അവധിക്കാലത്ത് ചെര്‍പ്പുളശേരിയിലെ പാരലല്‍ കോളജില്‍ അദ്ധ്യാപകനായതും എന്‍ജിനിയംഗ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ട്യുഷനെടുത്തതും വാതം പിടിപ്പെട്ടു പഠനം മുടങ്ങിയതും വിശദമായി പറഞ്ഞു പോകുന്നു. തമിഴകത്തെ സേലത്ത് ഇരുമ്പു കമ്പനിയില്‍ ജോലിയിലിരിക്കെ രോഗം മൂര്‍ഛിച്ചു നാട്ടില്‍ വന്നതാണ് സര്‍ക്കാര്‍ ജോലി കിട്ടാന്‍ നിമിത്തമായത്. ആ സമയത്താണ് എന്‍ജിനിയറിംഗ് കോളജിലേക്ക് ലക്ചര്‍മാരെ ക്ഷണിച്ചുള്ള അറിയിപ്പ് വന്നത്. പിന്നാലെ വൈദ്യുതി ബോര്‍ഡ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് എന്നിവിടങ്ങളിലേക്കും അപേക്ഷ ക്ഷണിച്ചു. എല്ലായിടത്തും നിയമനം കിട്ടി. എങ്കിലും അദ്ധ്യാപനത്തോടുള്ള ഇഷ്ടത്തെ തുടര്‍ന്ന് ലക്ചര്‍ നിയമനം സ്വീകരിച്ചു. തിരുവനന്തപുരത്തായിരുന്നു ആദ്യ നിയമനം. അവിടുത്തെ താമസം, ലോഡ്ജില്‍ ഒപ്പമുണ്ടായിരുന്നു പിന്നിട്‌ െഎഎസ്ആര്‍ഒ ചെയര്‍മാനായ എസ്. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍, കോളജിലെ സഹപ്രവര്‍ത്തകര്‍ അങ്ങനെ വിശേഷങ്ങള്‍ നീണ്ടു പോകുന്നു. പിന്നിടാണ് തൃശൂരില്‍ എത്തുന്നത്. വിരമിക്കുന്നത് വരെ തൃശൂരില്‍ തുടര്‍ന്നു. എന്‍ജിനിയറിംഗ് കോളജിന് സമീപം വീടു നിര്‍മ്മിച്ചതും വിവാഹവും ബോംബെ െഐഎടിയിലെ എം ടെക് പഠന കാലവും പറയുന്നുണ്ട്. 

വിരമിച്ച ശേഷമാണ് കുറ്റിപ്പുറം എം ഇ എസ് എന്‍ജിനിയറിംഗ് കോളജില്‍ ചേരുന്നത്. ഏറെക്കാലം ജോലി ചെയ്തു. കുറ്റിപ്പുറം റോഡ് പണിയെ തുടര്‍ന്ന് യാത്ര ബുദ്ധിമുട്ടായപ്പോള്‍ അവസാനിപ്പിച്ചു. പിന്നിട് തൃശൂരിന് സമീപമുള്ള രണ്ടു കോളജുകളിലും വകുപ്പ് മേധാവിയായി പ്രവര്‍ത്തിച്ചു. സ്വാശ്രയ കോളജുകളുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടറിഞ്ഞ അദേഹം പിന്നിട് വിശ്രമ ജീവിതത്തിലേക്ക് നീങ്ങി. ഇതിനിടെ പഠന പുസ്തകവും പുറത്തിറക്കി. 

എത്രയോ വിദ്യാര്‍ഥികള്‍ക്ക് അദേഹം ട്യുഷന്‍ നല്‍കിയതും പറയുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. അതില്‍ പ്രധാനം ഫോേട്ടാകളുടെ വലുപ്പമാണ്. ധാരാളം ചിത്രങ്ങള്‍ ഉണ്ടെങ്കിലും എല്ലാം ഏതാണ്ട് സ്റ്റാമ്പ് സൈസിലുള്ളവ. ചിത്രങ്ങളുടെ വലുപ്പം കൂട്ടാമായിരുന്നു. മറ്റൊന്ന് അദേഹം ഇപ്പോള്‍ താമസിക്കുന്ന പ്രദേശത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നതാണ്. സ്ഥലം വാങ്ങി വീട് പണിതു എന്നതില്‍ അവസാനിക്കുന്നു. മജസ്റ്റിക് റോഡിലെ എന്‍ജിനിയറിംഗ് കോളജ് അദ്ധ്യാപക കൂട്ടായ്മയെ കുറിച്ചും വീട്ടമ്മമാരുടെ ദിവസമുള്ള ഒത്തുചേരലും പറയാമായിരുന്നു. എങ്കിലും പൊതുവെ നല്ല പുസ്തകം. ആദ്യകാലത്തെ എന്‍ജിനിയറംഗ് പഠനത്തെ കുറിച്ച് കൃത്യമായ വിവരണം തരുന്നു.

തൃശൂര്‍ അയ്യന്തോളിലെ ഗ്രീന്‍ ബുക്‌സ് മംഗളോദയമാണ് പ്രസാധകര്‍. വില 250 രൂപ. 9495061923 എന്നതാണ് സുകുമാരന്‍ സാറിന്റെ നമ്പര്‍.  






No comments:

Post a Comment