Pages

07 November 2019

തദ്ദേശ തെരഞ്ഞെടുപ്പിനെ രാഷ്ട്രിയമാക്കുന്നതിന് പിന്നിൽ

ത​ദേശ തെരഞ്ഞെടുപ്പിന്​ ഇനി മാസങ്ങൾ മാത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പ്​ സമയത്ത്​ പ്രസിദ്ധികരിച്ച ലേഖനമാണിത്​. ഇപ്പോഴും വിഷം പ്രസക്​തമായതിനാൽ പുനർ വായനക്കായി സമർപ്പിക്കുന്നു.
--------------------------------------------------------------------------------------------------------------------------------------------



വികസന നായകന്‍ അഥവാ വികസന നായിക.......തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലങ്ങോളം ഇങ്ങോളം കേള്‍ക്കുന്നതാണിത്. സ്ഥാനാര്‍ഥികളുടെ പോസ്റ്ററില്‍ മാത്രമല്ല, വോട്ടുതേടിയുള്ള അഭ്യര്‍ഥനയിലും കാണാം വികസനം. ഇതിന് പുറമെയാണ് രാഷ്ട്രിയ ചര്‍ച്ച. യഥാര്‍ഥത്തില്‍ എന്താണ് തദ്ദേശ സ്ഥാപനങ്ങള്‍? വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും എം.എല്‍.എമാരും എം.പിമാരുമുണ്ട്. അവര്‍ക്കതിന് പ്രത്യേക ഫണ്ടും അനുവദിക്കുന്നുണ്ട്. റോഡും പാലവും തോടും ഹൈമാസ്റ്റ് ലൈറ്റുകളുമല്ല, തദ്ദേശ സ്ഥാപനങ്ങളുടെ ചുമതല. കേരളം ഏറെ ഗൗരവത്തോടെ കാണുന്ന ഖരമാലിന്യ സംസ്കരണവും തെരുവ് നായ ശല്യവും കുടിവെള്ളവും കൃഷിയും മൃഗസംരക്ഷണവും തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലാണ്. ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ എന്തു കൊണ്ടാണ് രാഷ്ട്രിയ പാര്‍ട്ടികള്‍ ശ്രമിക്കാത്തത്. അതു ബോധപൂര്‍വ്വമാണെന്ന് പറയേണ്ടി വരും. കാരണം ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അധികാര വികേന്ദ്രികരണത്തിന്‍െറ നേട്ടമായിരിക്കില്ല, നഷ്ടമായിരിക്കും പറയേണ്ടി വരിക. 
73,74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് അധികാരം താഴത്തെട്ടിലേക്ക് നല്‍കിയതിന്ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1995ലാണ്. ത്രിതല ഭരണ സംവിധാനമാണ് ഇപ്പോഴുള്ളതെങ്കിലും തുടക്കം മുതല്‍ കേരളം നിര്‍ദേശിച്ചിട്ടുള്ളത് ദ്വിതല സംവിധാനമാണ്. 1957ലെ ആദ്യ സര്‍ക്കാരിന് പിന്നാലെ 1964ലും 1971ലും കൊണ്ടുവന്നത് ദ്വിതല ഭരണ സംവിധാനം. 1979ലെ ഏ.കെ.ആന്‍റണി സര്‍ക്കാര്‍ പാസാക്കിയ ജില്ലാ കൗണ്‍സില്‍ നിയമവും രണ്ടു തട്ടാണ് നിര്‍ദേശിച്ചത്.ജില്ലാ കൗണ്‍സില്‍ നിയമം 1986ലെ നായനാര്‍ സര്‍ക്കാര്‍ പൊട്ടിതട്ടിയെടുത്താണ് 1990ല്‍ തെരഞ്ഞെടുപ്പ നടത്തിയത്. 1991ഫെബ്രുവരി ഒന്നിന് അധികാരമേറ്റ ജില്ലാ കൗണ്‍സിലുകള്‍ക്ക് കീഴില്‍ നഗരസഭകളും കോര്‍പ്പറേഷനും ഉള്‍പ്പെട്ടിരുന്നു. 250 കോടി രൂപയായിരുന്നു ജില്ലാ കൗണ്‍സിലുകളുടെ വാര്‍ഷിക പദ്ധതി. കലക്ടര്‍മാരായിരുന്നു ജില്ലാ കൗണ്‍സില്‍ സെക്രട്ടറിയെങ്കിലും അവരുടെ  എതിര്‍പ്പിനെ തുടര്‍ന്ന് വേറെ സെക്രട്ടറിയെ കണ്ടത്തെി. 
അധികാര വികേന്ദ്രികരണം നടപ്പാക്കിയതോടെ കേരളം ഗ്രാമവും നഗരവുമായി മാറി. നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും മുകളില്‍ സംസ്ഥാന സര്‍ക്കാര്‍.  ഗ്രാമങ്ങള്‍ക്ക് മേലെ ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകള്‍. കേന്ദ്രാവിഷ്കൃത ഫണ്ടുകള്‍ ചെലവഴിക്കുകയെന്ന ഏക പ്രവര്‍ത്തനമാണ് ബ്ളോക്ക് പഞ്ചായത്തിന്. പ്രസിഡന്‍റിന് വാഹനവും സൗകര്യങ്ങളും. ഹോണറേറിയവും യാത്രാപ്പടിയും നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക ഗ്രാന്‍റും നല്‍കുന്നു. യഥാര്‍ഥത്തില്‍ കേരളമെന്ന ചെറിയ സംസ്ഥാനത്ത് വേണ്ടത് രണ്ടു തല സംവിധാനമാണ്. ജില്ലയും അതിന് താഴെ ഗ്രാമ പഞ്ചായത്തുകള്‍ അല്ളെങ്കില്‍ നഗരസഭകളാണ് വേണ്ടത്. കലക്ടറും ഭരണത്തിന്‍െറ ഭാഗമാകണം. 
അധികാര വികേന്ദ്രികരണത്തിന്‍െറ ഭാഗമായി 125 വികസന ചുമതലകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നൂറോളം ചുമതലകള്‍ ബ്ളോക്ക് -ജില്ലാ പഞ്ചായത്തുകള്‍ക്കും കൈമാറി. നഗരസഭകള്‍ക്കും പുതുതായി ചുമതലകള്‍ കൈമാറി. ഈ ചുമതലകള്‍ എത്രത്തോളം നടപ്പാക്കിയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ളേ? അധികാര വികേന്ദ്രികരണം നടപ്പിലായി രണ്ടു പതിറ്റാണ്ടിലത്തെുമ്പോഴാണ് ഏറ്റവും താഴത്തെട്ടില്‍ സേവാഗ്രാമം പ്രാബല്യത്തില്‍ കൊണ്ടു വന്നത്. അധികാര വികേന്ദ്രികരണത്തിന്‍െറ വക്താക്കളാകേണ്ടവര്‍ തന്നെയാണ് സേവാഗ്രാമത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. പ്രാദേശിക ഭരണസംവിധാനത്തെ ശാക്തികരിക്കുന്നതിനും കുടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിനും അധികാരവികേന്ദ്രികരണം അര്‍ഥപൂര്‍ണമാക്കുന്നതിനും ജനങ്ങള്‍ക്ക് നിരന്തരം കുടിചേരുകയും വികസന-ക്ഷേമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായ ഗ്രാമസഭ അഥവാ വാര്‍ഡുസഭയുടെ ആസ്ഥാനമെന്ന നിലയിലാണ് സേവാഗ്രാമത്തെ നിര്‍ദേശിച്ചത്.സ്വന്തമായി ആഫീസ്, കൈമാറികിട്ടിയ വകുപ്പിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന് ചുമതല, എല്ലാദിവസവും വൈകുന്നേരം മൂന്നു മുതല്‍ പ്രവര്‍ത്തനം.. തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. വാര്‍ഡുസമിതി,അയല്‍സഭകള്‍ എന്നിവയും ഇതിന്‍െറ ഭാഗമാണ്. വാര്‍ഡുതലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് വാര്‍ഡുസമിതിയില്‍ അവതരിപ്പിക്കപ്പെടണം. ചുരക്കത്തില്‍ വാര്‍ഡതല പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സേവാഗ്രാമം മാറപ്പെടും. ഇതൊക്കെ നടപ്പായാല്‍ പഞ്ചായത്തു ആഫീസില്‍ ആരെങ്കിലും വരുമോ, ആളില്ളെങ്കില്‍ പഞ്ചായത്തു ആഫീസിനും പ്രസിഡന്‍റിനും എന്ത് കാര്യം? എതിര്‍ക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ടിയിരുന്നില്ല. തര്‍ക്കത്തിനും എതിര്‍പ്പിനും ഒടുവില്‍ സേവാഗ്രാമം നിലവില്‍ വന്നുവെങ്കിലും പരമാവധി വെള്ളം ചേര്‍ക്കപ്പെട്ടു. അങ്കണവാടി അല്ളെങ്കില്‍ ഏതെങ്കിലുമൊരു സ്കൂളിന് മുന്നില്‍ സേവാഗ്രാമം എന്ന ബോര്‍ഡ് തൂക്കപ്പെട്ടു. പലയിടത്തും ഗ്രാമസഭകളും വാര്‍ഡുസഭകളും ‘ചരിത്രമായി’ മാറിയത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രാസഭകള്‍ ചേരുന്നത് കടലാസില്‍ മാത്രമാണെന്ന് പലരും സമ്മതിക്കുന്നുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന ഗ്രാമസഭകളില്‍ മാത്രമാണ് ക്വാറം തികയുന്നത്. 

പദ്ധതി ഫണ്ടിന്‍െറ വിനിയോഗം
2014-15 വര്‍ഷത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ 5761.04 കോടി രൂപ വിനിയോഗിച്ചതായാണ് കണക്ക്. ഗ്രാമ പഞ്ചായത്തുകള്‍ 3417.26 കോടിയും ബ്ളോക്ക് പഞ്ചായത്തുകള്‍ 659.51 കോടിയും ജില്ല ാപഞ്ചായത്തുകള്‍ 830.68 കോടിയും നഗരസഭകള്‍ 543.81 കോടിയും കോര്‍പ്പറേഷനുകള്‍ 309.76 കോടിയും ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പദ്ധതി തുക പൂര്‍ണമായുംവിനിയോഗിക്കുന്നുമില്ല. 2009-10ല്‍ 73 ശതമാനം, 2010-11ല്‍ 66.53, 2011-12ല്‍ 70.84, 2013-14ല്‍ 77.47 എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്. ഇത്രയും വലിയ തുക വിനിയോഗിക്കപ്പെട്ടപ്പോള്‍ തന്നെ ഉല്‍പാദന മേഖലയില്‍ കേരളം  തിരിച്ചു നടക്കുകയാണെന്ന യാഥര്‍ഥ്യം തിരച്ചറിയണം. റോഡ് ടാറിംഗും പാലം നിര്‍മ്മാണവും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും മറ്റുമായി നിര്‍മ്മാണ മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രകിരിക്കപ്പെട്ടപ്പോഴാണ് ഉല്‍പാദന മേഖല പിന്നോട്ടടിച്ചത്. 2009-14 കാലഘട്ടത്തില്‍ ഉല്‍പാദന മേഖലക്കായി നീക്കി വെച്ചത് 11.32 ശതമാനം മാത്രമാണെന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാര്‍ഷിക , മൃഗ സംരക്ഷണ മേഖലകളെ തദ്ദേശ സ്ഥാപനങ്ങള്‍ കയ്യൊഴിഞ്ഞു. പാല്‍ ഉല്‍പാദനം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ അതു കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളിലൂടെയാണ്. കാര്‍ഷിക മേഖലയില്‍ ആകെ നടന്നത് ജൈവകൃഷിയെന്ന പേരില്‍ കയ്യടി നേടാനും വാര്‍ത്ത സൃഷ്ടിക്കാനുമുള്ള ചില പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. 
മാലിന്യ സംസ്കരണം
കേരളം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ പറയും-മാലിന്യമാണെന്ന്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ് മാലിന്യ സംസ്കരണം. ഒറ്റപ്പെട്ട ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് എന്തെങ്കിലും  നടപടി സ്വീകരിച്ചത്. മാലിന്യ സംസ്കരണ പദ്ധതികള്‍ തയ്യാറാക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥപനങ്ങള്‍ പൂര്‍ണ പരാജയമാണ്. അല്ളെങ്കില്‍ മാലിന്യ സംസ്കരണം ‘ലാഭകരമല്ളെന്ന്’ തോന്നിയിരിക്കണം. ഇതു തന്നെയല്ളേ തെരുവ് നായകളുടെ കാര്യത്തിലും. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കണ്ണുര്‍ ജില്ലയിലെ പാപ്പിനേശി, പെരിങ്ങോം-വയക്കല്‍ പഞ്ചായത്തുകള്‍  ‘ഒപ്പറേഷന്‍ സീറോ റാബിസ്’ പദ്ധതി നടപ്പാക്കിയിരുന്നു. കേരള വെറ്ററനറി സര്‍ജന്‍സ് അസോസിയേഷന്‍െറ സഹായത്തോടെയായിരുന്നു പദ്ധതി. തെരുവുനായക്കള്‍ക്ക് വാക്സിനേഷന്‍ നല്‍കലും ജനങ്ങളില്‍ ബോധവല്‍ക്കരണവുമായിരുന്നു പ്രധാനം. എന്നാല്‍, സംസ്ഥാനത്ത് പിന്നിട് ഒരിടത്തും ഇത്തരം പദ്ധതി നടപ്പാക്കിയില്ല. മറിച്ച് കലക്ടര്‍ അദ്ധ്യക്ഷനായ എസ്.പി.സി.എയുടെ അദ്ധ്യക്ഷ പദവി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. മൃഗസംരക്ഷണം ജില്ലാ പഞ്ചായത്തിന്‍െറ ചുമതലയാണെന്ന ന്യായമാണ് ഇതിന് പറഞ്ഞത്. 

വനിത സംവരണം
33ശതമാനമായിരുന്ന വനിതാ സംവരണം 50 ശതമാനമാക്കിയത് കേരളത്തിലാണ്. 50ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തിയിട്ടു അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. സ്വഭാവികമായി വിലയിരുത്തല്‍ ആകാം. ചിലയിടങ്ങളില്‍ വനത ജനപ്രതിനിധികള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുവെന്നത് അംഗീകരിക്കുന്നു-പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ ചില വനിത പ്രസിഡന്‍റുമാര്‍.  എന്നാല്‍ ഭൂരിപക്ഷവും അതായിരുന്നുവോ? വനിതാ വാര്‍ഡ് ജനറലായിട്ടും മല്‍സര രംഗത്ത് നിന്നും മാറില്ളെന്ന വാശിയോടെ മല്‍സരിക്കുന്നവര്‍ ഒരു ഭാഗത്ത്. സ്ഥാനാര്‍ഥിയാക്കുമെന്ന് ഭയന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം കഴിയുന്നത് വരെ നാട്ടില്‍ നിന്നും മാറി നിന്നവര്‍ മറുഭാഗത്ത്. 
മറ്റൊന്ന് അഴിമതിയാണ്. അധികാര വികേന്ദ്രികരണമല്ല, അഴിമതി വികേന്ദ്രികരണമാണെന്ന ആരോപണം വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ഓരോ വര്‍ഷവുംഅഴിമതിവര്‍ദ്ധിച്ചുവരുന്നുവെന്നാണ് പറുത്തുവരുന്ന വിവരം. ഭരണസമിതിയില്‍ പ്രതിപക്ഷമില്ളെന്ന സങ്കല്‍പം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. എല്ലായിടത്തും കൂട്ടുഭരണമാണ്. മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍മാത്രമാണ് തമ്മിലടിയും വിമര്‍ശനവും. അതുകഴിഞ്ഞാല്‍ സര്‍വകക്ഷി ഭരണം. തദ്ദേശ സ്ഥാപനങ്ങളില്‍കയറികുടാന്‍ പെടു്നന പാടും കയറിയാല്‍ ഇറങ്ങിപോകാതാരിക്കാന്‍ കളിക്കുന്ന കളികളും മലയാളികള്‍ കാണുന്നുണ്ടെന്ന ബോധ്യമെങ്കിലും വേണ്ടതാണ്. സ്വന്തം കക്ഷി സീറ്റ് തന്നില്ളെങ്കില്‍ അടുത്ത കക്ഷിയില്‍,  സ്വന്തം വാര്‍ഡ് സംവരണമായാല്‍ അടുത്ത ജനറല്‍ വാര്‍ഡിലേക്ക്. വനിതകളാണെങ്കില്‍ വാര്‍ഡ് വിട്ടു കൊടുക്കണമെങ്കില്‍ വാര്‍ഡ് പട്ടിക വിഭാഗ സംവരണമാകണം. ഇതിനിടെയില്‍ പട്ടിക വിഭാഗക്കാരുടെ കാര്യം അന്വേക്കാറില്ല. സംവരണം കഴിയുന്നതോടെ അവരെ പിന്നെ തിരിഞ്ഞു നോക്കില്ല. എന്നാല്‍, ജില്ലാ കൗണ്‍സില്‍ തുടങ്ങി ഇന്നുവരെ പട്ടികവര്‍ഗ സംവരണ വാര്‍ഡ് എവിടെയാണോ അവിടെ മല്‍സരിക്കുന്നവരും ഇല്ലാതില്ല. 

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ വിലയിരുത്താനായി നിയോഗിച്ച പ്രൊഫ.ഉമ്മന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍  പല പരിമിതികളും ചൂണ്ടിക്കാട്ടുന്നു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ അവയുടെ അധികാരമേഖലകളിലെങ്കിലും സ്വയംഭരണസ്ഥാപനങ്ങളായി മാറണമെങ്കില്‍ ഇനിയും ബഹുദൂരം പോകേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ ഭരണരാഷ്ട്രീയ നേതൃത്വം കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ടെന്നുമാണ് ലഭ്യമായ പഠനങ്ങളെല്ലാം കാണിക്കുന്നത്. ഇതിനായി ഫലപ്രദമായി ഇടപെടണമെങ്കില്‍ കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്‍്റെ സവിശേഷതകള്‍ എന്തെന്നും, ഇന്നത് നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെ എന്നും പരിശോധിക്കേണ്ടതുണ്ടെന്നാണ് ശാസ്ത്ര സാഹത്യ പരിഷത് പറയുന്നത്.  പക്ഷേ, ഇത്തരം സാധ്യതകളെയൊക്കെ തമസ്കരിക്കുന്ന അഴിമതിക്കഥകളും കെടുകാര്യസ്ഥതയും ധനപരമായ അരാജകത്വവും അരങ്ങേറുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണവും തീരെ ചെറുതല്ല. ആത്യന്തികമായി ജനങ്ങള്‍ സംവിധാനത്തിന്‍്റെ നിരീക്ഷകരും തിരുത്തല്‍ ശക്തികളുമായി നിലകൊണ്ടാല്‍ മാത്രമേ അധികാരവികേന്ദ്രീകരണം സ്ഥായിയായി നിലനില്‍ക്കുകയുള്ളൂ. ഈ ജനകീയധര്‍മം നിറവേറ്റണമെങ്കില്‍ വികേന്ദ്രീകരണത്തിന്‍്റെ വര്‍ത്തമാനകാല അവസ്ഥ ഓരോ തദ്ദേശഭരണ പ്രദേശത്തെയും ജനങ്ങള്‍ക്ക് സ്വയം വിലയിരുത്താന്‍ സാധിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ എത്രത്തോളം സ്വയംഭരണ' സ്ഥാപനങ്ങളാണെന്ന് പലര്‍ക്കും വ്യക്തതയില്ല. ചിലര്‍ അതിനെ പരമാധികാരം എന്ന് ധരിച്ചിരിക്കുന്നു. പഞ്ചായത്തിനകത്ത് എന്തും ചെയ്യാന്‍ അധികാരം ഉണ്ട് എന്നാണ് അവര്‍ ധരിച്ചിരിക്കുന്നത്. മറ്റു ചിലരാകട്ടെ ലഭിച്ച അധികാരത്തിന്‍്റെ സാധ്യതകള്‍ എത്രത്തോളമെന്നും തിരിച്ചറിയുന്നില്ല.
ഇതൊക്കെയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. ബീഫും വെള്ളാപ്പള്ളിയും ചര്‍ച്ച ചെയ്യാന്‍ പാടില്ളെന്നല്ല, അതായിരിക്കരുത് മുഖ്യ വിഷയം. തെരഞ്ഞെടുപ്പിന് മുമ്പ് ജൈവകൃഷിയും  മാലിന്യനീക്കവുമായി രംഗത്തുവന്ന സി പി എം പോലും തദ്ദേശ തെരശഞ്ഞടുപ്പിനെ രാഷ്്ട്രിയമാക്കാന്‍ ശ്രമിക്കുമ്പോഴാണ് ദൂ:ഖം.

No comments:

Post a Comment