Pages

03 September 2018

പ്രളയമെടുക്കാത്ത ചോദ്യങ്ങൾ

2018 സെപ്തംബർ ഒന്ന്, രണ്ട് മൂന്ന് തിയതികളിൽ മാധ്യമത്തിൽ പ്രസിദ്ധികരിച്ചത്
--------------------------------------------------------------------------------------------------------------------------

മുല്ലപ്പെരിയാർ അണക്കെട്ടിലെ പ്രളയ പഠന റിപ്പോർട്ട് സംസ്ഥാന വൈദ്യുതി ബോർഡും ദുരന്ത നിവാരണ അതോറിറ്റിയും കാണാതെ പോയതാണോ? ഒന്നുറുപ്പ് പെരിയാർനദിയുടെ തീരത്തുള്ളവരുടെ പ്രാർഥന കേട്ടു. അല്ലെങ്കിൽ ഇടുക്കിയിലും പീരുമേടിലും പെയ്ത മഴ മുല്ലപ്പെരിയാറിലായിരുന്നുവെങ്കിൽ......
 മുല്ലപ്പെരിയാർ മേഖലയിൽ രണ്ട് ദിവസം കൊണ്ട് 65 സെൻറി മീറ്റർ മഴ പെയ്താൽ  ജലനിരപ്പ് 136അടിയിൽ നിൽക്കുേമ്പാൾ പോലും 160 അടിക്ക് മുകളിലുയർന്ന് അണക്കെട്ടിന് മുകളിലൂടെ 11 മണിക്കൂറിൽ കൂടുതൽ ഒഴുകുമെന്നും അങ്ങനെയുണ്ടായാൽ അണക്കെട്ട് തകരുമെന്നും അടിവരയിട്ട് പറഞ്ഞിട്ടുണ്ട് ഡൽഹി െഎ.െഎ.ടിയുടെ പ്രളയ പഠന റിപ്പോർട്ട്.
മുല്ലപ്പെരിയാർ തകർന്നാൽ ആ വെള്ളം ഒഴുകിയെത്തുക ഇടുക്കിയിലേക്കായിരിക്കുമെന്ന് ഒാർക്കുക. എന്നിട്ടും എന്ത് കൊണ്ട് ദുരന്ത നിവാരണ അതോറിറ്റിയും വൈദ്യുതി ബോർഡും മുൻകരുതൽ എടുത്തില്ല. ഇവിടെയാണ് അണക്കെട്ട് മാനേജ്മെൻറിൽ പരാജയം സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടുന്നത്. ആഗസ്ത് 14 മുതൽ 17വരെയുള്ള നാല് ദിവസങ്ങളിലായി ഇടുക്കിയിൽ 811 മില്ലി മീറ്റർ മഴയാണ് പെയ്തത്. മുല്ലപ്പെരിയാറിൽ നിന്നും കിലോമീറ്റർ അകലെയുള്ള പീരുമേടിൽ പെയ്ത മഴ കൂടി അറിയണം-ആഗസ്ത് 12, ഒമ്പത് 25, പത്തിന് 16, 15ന് 27, 16ന് 35, 17ന് 19, 18ന് 10 സെൻറി മീറ്റർ വീതവുമാണ് മഴ പെയ്തത്. 12 മുതലുള്ള ആറ് ദിവസം കൊണ്ട് പെയ്ത് 140 സെൻറി മീറ്റർ മഴയാണ്. അഴുതയിലെ ചെക്ക് ഡാം കവിഞ്ഞ് വെള്ളം അഴുതയാറിലൂടെ പമ്പയിലെത്തി. പീരുമേടിൽ പെയ്ത മഴ ഏതാനം കിലോ മീറ്റർ അപ്പുറത്തേക്ക് മാറി മുല്ലപ്പെരിയാറിലാണ് പെയ്തിരുന്നതെങ്കിൽ? അതേ കുറിച്ച് കെ.എസ്.ഇ.ബോർഡും ദുരന്ത നിവാരണ അതോറിറ്റിയും ആലോചിച്ചിരുന്നുവോ?  തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ ഇടുക്കിയും മുല്ലപ്പെരിയാറും നിറയുന്നത് അപൂർവ്വമാണ്. ഇടുക്കി പദ്ധതി കമ്മീഷൻ ചെയ്ത ശേഷം നിറഞ്ഞിേട്ടയില്ല. എന്നാൽ, 1924ലെയും 1961ലെയും പ്രളയത്തിൽ മുല്ലപ്പെരിയാർ തുറന്ന് വിട്ടത് പെരിയാർനദിതടത്തിൽ വലിയ നാശത്തിന് കാരണമായിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാർ മുല്ലപ്പെരിയാർ കേസിൽ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. 2011ലെ വടക്ക് കിഴക്കൻ മൺസുണിൽ,  മുല്ലപ്പെരിയാർ അപകട ഭീഷണി ഉയർത്തിയ ഘട്ടത്തിൽ ഇടുക്കിയിൽ പരമാവധി വൈദ്യുതി ഉൽപാദനം നടത്തി ജലനിരപ്പ് കുറച്ചതും ഒാർക്കണം.
ഇടുക്കിയിൽ ജൂലൈ ഒന്നിന്  2351 അടിയായിരുന്ന ജലനിരപ്പ് ജൂലൈ എട്ട് മുതലാണ് ഉയർന്ന് തുടങ്ങിയത്. 2403അടിയാണ് പൂർണ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2408.5 അടിയും. 2403അടിയിൽ ഡാം നിറഞ്ഞ് കിടക്കുമ്പാൾ പ്രളയമുണ്ടായാൽ ആ വെള്ളം  ഉൾക്കൊള്ളാനാണ് ഇത്. 2403 അടിക്ക് മുകളിൽ 5.748 ടി.എം.സി അടി(ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയും.
മുമ്പ് ഇടുക്കി തുറന്നത് വടക്ക്-കിഴക്കൻ മൺസൂൺ കാലത്താണ്. അതിന് കാരണമായത് മുല്ലപ്പെരിയാറിലെ വെള്ളവും. ഇടുക്കി പദ്ധതി പ്രദേശത്ത് മഴ കുറവായിരിക്കും. അതിനാൽ ജലനിരപ്പ് ഉയരുന്നത് വളരെ സാവധാനമാണ്. എന്നാൽ, കാലവർഷത്തിൽ അങ്ങനെയല്ല. ജലനിരപ്പ് ഉയരുന്നത് വേഗത്തിലാണ്. പുറമെ വൃഷ്ടി പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയും മുന്നിൽ കാണണം. പക്ഷെ, എവിടെയോ പിഴച്ചു. പഴയത് പോെല അണക്കെട്ട് തുറക്കാനുള്ള അധികാരം വൈദ്യുതി ബോർഡിന് മാത്രമല്ല. അവർക്ക് നിർദേശം സമർപ്പിക്കാം. ദുരന്ത നിവാരണ അതോറിറ്റിയാണ് അറിയിപ്പ് നൽകേണ്ടത്. അത് കൊണ്ടായിരിക്കും വർഷങ്ങളായി ചെറുേതാണിയിലെ പാർട്ടി ആഫീസ് കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന വൈദ്യുതി മന്ത്രി എം.എം.മണി ട്രയൽ റൺ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും നടക്കാതെ പോയത്. ജൂലൈ 26ന് ആദ്യ മുന്നറിയിപ്പ് നൽകി. ജൂലൈ 30ന് 2395 അടിയിൽ എത്തിയപ്പോൾ രണ്ടാമത് മുന്നറിയിപ്പും നൽകി. എന്നിട്ടും എന്ത് കൊണ്ട് കനത്ത മഴ വരുന്നത് വരെ കാത്തിരുന്നു? ആഗസ്ത് ഒമ്പതിന് ഉച്ചക്ക് 12നാണ് ഒരു ഷട്ടർ നാല് മണിക്കുർ നേരത്തേക്ക് എന്ന് പറഞ്ഞ് ഉയർത്തിയത്. എന്നാൽ, പിന്നിട് ഷട്ടറുകൾ ഒന്നൊന്നായി തുടർന്നു. ഇപ്പോഴും തുടരുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലെ സെക്രട്ടറിയും കാലാവാസ്ഥാ ശാസ്ത്രജ്ഞനുമായ എം.രാജീവൻ പറയുന്നത് ശരിയെങ്കിൽ ഗുരുതരമായ വീഴ്ചയാണ് ഇത്തവണയും സംഭവിച്ചത്. കനത്ത മഴ പെയ്യുമെന്ന സൂചന അഡീഷണൽ ചീഫ് സെക്രട്ടറിയെ കാലവാസ്ഥാ കേന്ദ്രത്തിൽ നിന്നും ഫോണിൽ വിളിച്ചറിയിച്ചിരുന്നുവെന്നാണ് അദേഹം പറയുന്നത്. പ്രത്യേക ബുള്ളറ്റിനും ഇറക്കി.  യഥാസമയം അണക്കെട്ട് തുറക്കാതിരുന്നതും വെള്ളപ്പൊക്കത്തിന് കാരണമായെന്നാണ് അദേഹം പറയുന്നത്. മഴ മുൻകുട്ടി കണ്ട് അണക്കെട്ടുകൾ ക്രമീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഇതിന് അർഥം. അതായത് നാല് ജില്ലകളിലെങ്കിലും മഹാപ്രളയത്തിന് കാരണം കനത്ത മഴ മാത്രമല്ല. എന്നാൽ, പതിവ് പോലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ വൈദ്യുതി ബോർഡ് കുറ്റപ്പെടുത്തുേമ്പാഴും ഒരു കാര്യം അവർ രഹസ്യമായി സമ്മതിക്കുന്നു- വൈദ്യുതി ഉൽപാദനത്തിനുള്ള വെള്ളം തുറന്ന് വിട്ട് കോടികൾ നഷ്ടം വരുത്തിയെന്ന ആഡിറ്റ് റിപ്പോർട്ടിനെ വൈദ്യുതി ബോർഡ് ഭയക്കുന്നു-പ്രത്യേകിച്ച് ആഡിറ്റ് വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ.
ഇൻഡ്യൻ കാലാവസ്ഥ കേന്ദ്രം പ്രവചനമാണ് നൽകുന്നതെന്നും അത് ഒാരോത്തരെയും വിളിച്ച് പറയാനികില്ലെന്നും രാജീവൻ പറയുന്നു.മഴ പെയ്യുമോയെന്നും അത് എത്രത്തോളം പെയ്യുമെന്നും മനസിലാക്കേണ്ടത് അണക്കെട്ട് മാനേജ്മെൻറജിൻറ ഭാഗമാണ്. ജൂൺ,ജൂലൈ മാസങ്ങളിൽ മഴ സാധാരണയിൽ കൂടുതലായിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ബോർഡിൻറ തന്നെ കണക്കുകൾ പ്രകാരം ജൂണിൽ 759.5 ദശലക്ഷം യൂണിറ്റ്(എം യു) വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നീരൊഴുക്കാണ് സംസ്ഥാനമാകെ പ്രതീക്ഷിച്ചത്. എന്നാൽ, ഒഴുകിയെത്തിയത് 1504.651എം യു വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളവും. ജൂലൈയിലും നീരൊഴുക്ക് ഇരട്ടിയിലേറെയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്ന് വിട്ടതാണ് പെരിയാർ നദിതടത്തിലെ പ്രളയത്തിന് കാരണമെന്ന് കേരളം സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുേമ്പാൾ തന്നെ എന്ത് കൊണ്ട് കേരളത്തിലെ അണക്കെട്ടുകളെ കുറിച്ച് ഇവിടെ മൗനം പാലിച്ചു. എന്നാൽ,  തമിഴ്നാട് ആ കണക്ക് സുപ്രിം കോടതിയിൽ അറിയിച്ചിട്ടുണ്ട്. ഇടുക്കി,ഇടമലയാർ അണക്കെട്ടുകളിൽ നിന്നായി 36.28 ടി എം.സി അടി (ആയിരം ദശലക്ഷം ഘനയടി) വെള്ളം പെരിയാറിലേക്ക് തുറന്ന് വിട്ടതാണ് മഹാപ്രളയത്തിന് കാരണമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഇടുക്കി നിറയാൻ വേണ്ടതിൻറ പകുതിയോളം വെള്ളം പെരിയാറിലൂടെ ഒഴുകി. അണക്കെട്ടുകൾ തുറന്നതിനാൽ 54 ലക്ഷം ജനങ്ങളെ ബാധിച്ചുവെന്നും തമിഴ്നാട് പറയുന്നു.ആഗസ്ത് 15ന് മുതലാണ് മുല്ലപ്പെരിയാർ തുറന്നതെന്നും അന്ന് 1.247ടി.എംസിയും 16ന് 2.022 ടി.എം.സിയും ഇടുക്കിയിലേക്ക് ഒഴുകി. എന്നാൽ, 15ന് ഇടുക്കിയിൽ നിന്നും 13.79 ടി.എം.സിയും 16ന് 4.472 ടി.എം.സിയും തുന്ന് വിട്ടു. 14 മുതൽ 19വരെ 28.54 ടി.എം.സി അടി വെള്ളം ഇടുക്കിയിൽ നിന്നും പെരിയാറിലേക്ക് ഒഴുകി. ഇടമലയാറിൽ നിന്നും 7.74 ടി.എം.സി അടിയും. ഇതിന് പുറമെ പെരിയാറിൻറ കൈവഴിയായ മുതിരപ്പുഴയാറിലെ അണക്കെട്ടുകളൊക്കെ തുറന്നു. ഇൗ കണക്കുകൾ ശരിയെങ്കിൽ അണക്കെട്ടുകൾ മുൻക്കൂട്ടി  തുറന്നിരുന്നുവെങ്കിൽ മഹാപ്രളയം തടയാമായിരുന്നില്ലേ?

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറന്നതാണ് അവിടെ പ്രളയത്തിൻറ തോത് വർദ്ധിപ്പിച്ചത്. മഴക്ക് പുറമെ അണക്കെട്ടിലെ വെള്ളവും അപ്രതീക്ഷമായി എത്തിയപ്പോൾ ജനങ്ങൾ ഒറ്റപ്പെട്ടു. വേണ്ടത്ര മുന്നറിയിപ്പ് നൽകാതെയാണ് അണക്കെട്ട് തുറന്നതെന്ന് എല്ലാവരും സമ്മതിക്കുന്നു.  ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടറും അണക്കെട്ട് തുറന്നത് അറിഞ്ഞില്ല. മുന്നറിയിപ്പുകൾ ഇല്ലാതെ അണക്കെട്ട് തുറന്നപ്പോൾ തകർന്നത് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലെ നിരവധി വീടുകളാണ്.
അണക്കെട്ട് തുറന്നതിൽ വീഴ്ച്ചയുണ്ടായതായി ചീഫ് സെക്രട്ടറി ടോം ജോസ് തുറന്ന് സമ്മതിക്കുകയും ചെയ്തു. അണക്കെട്ട് തുറക്കും മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച്ച പറ്റിയിട്ടുണ്ട്. എന്നാൽ, ജൂലൈ 15 മുതൽ ഡാമിൻറ റെഗുലേറ്ററുകൾ തുറന്നിരുന്നുവെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.  മണ്ണ് കൊണ്ട് നിർമ്മിച്ച  ബാണാസുര സാഗർ ഡാമിന്റെ  പരമാവധി ജലനിരപ്പ് 775.60 മീറ്ററും ആണ്. ജലം പുറത്ത് വിടുന്നത് കോൺക്രീറ്റ് നിർമിത സ്പിൽ വേ വഴിയും. ഇതു സംബന്ധിച്ച അറിയിപ്പുകൾ അധികാരികളെ യഥാസമയം അറിയിക്കുകയും പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത നൽകുകയും ചെയ്തു .എന്നാൽ ആഗസ്റ്റ് 9 ആയപ്പോഴേക്കും പദ്ധതി പ്രദേശത്ത് 442 മില്ലിമീറ്റർ വരെ മഴ പെയ്തതിനെ തുടർന്ന് കൂടുതൽ ജലം ഡാമിൽ നിന്നും ഒഴുക്കിവിട്ടു തുടങ്ങി. ആഗസ്റ്റ് 15, 16, 17 തിയതികളിൽ അത് സെക്കന്റിൽ 18.5 ഘന മീറ്റർ വരെ ജലം ഒഴുകിയെത്താൻ തുടങ്ങി. ഇത്തരത്തിൽ വലിയ തോതിൽ ജലനിരപ്പ് ഡാമിൽ ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ അടിയന്തിരമായി തുറന്നു. ഇത്തരമൊരു അടിയന്തിര സാഹചര്യമുണ്ടായത് ഇ-മെയിൽ മുഖാന്തിരവും വാട്ട്സാപ്പ് സന്ദേശത്തിലൂടെയും ജില്ലാ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തുവെന്നാണ് വൈദ്യുതി വകുപ്പ് പറയുന്നത്. ഇക്കാലയളവിൽ ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കി വിട്ടത് വെള്ളത്തിന്റെ അളവ് 230 ദശലക്ഷം ഘനമീറ്ററാണ്. 
കാവേരിയുടെ പോഷകനദിയായ കബിനിയുടെ കരിമ്പൻതോടിലാണ് ബാണാസുരസാഗർ. കിഴക്കോട്ട് ഒഴുകേണ്ട വെള്ളം തടഞ്ഞ് നിർത്തി തുരങ്കത്തിലുടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. 

മൂന്നാറിനെ മുക്കിയത് മാടുപ്പെട്ടി
1924ലെ പ്രളയത്തിൽ പുനർനിർമ്മിക്കപ്പെട്ടതാണ് തെക്കേ ഇൻഡ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ.എന്നാൽ, ഇത്തവണ സ്വാതന്ത്ര്യ ദിനം മൂന്നാറുകാർക്ക് മാത്രമല്ല, മുതിരപ്പുഴയാറിലെ തീരത്തുള്ളവർക്കൊക്കെ ഭീതിയുടെ ദിവസമായിരുന്നു. കനത്ത മഴക്ക് പുറമെ മാടുപ്പെട്ടി ഡാം തുറന്നാണ് കാരണം. 
കനത്ത മഴയും ഉരുൾപ്പൊട്ടലും മൂന്നാർ മേഖലയിൽ തുടരുന്നതിനിടെയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ മാടുപ്പെട്ടിയും നിറഞ്ഞ് തുടങ്ങിയത്. മൂന്നാർ ടൗണിലേക്ക് എത്തുന്ന കന്നിമലയാറും നല്ലതണ്ണിയാറും നിറഞ്ഞൊഴുകുന്നതിനാൽ, മാടുപ്പെട്ടി തുറക്കുന്നത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ ആഗസ്ത് 13ന് ചൂണ്ടിക്കാട്ടിയിരുന്നു. മാടുപ്പെട്ടി ചെറിയ തോതിൽ തുറന്ന് മുതിരപ്പുഴയാറിലെ ജലനിരപ്പ് ക്രമീകരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഒരു ഷട്ടർ തുറന്നത് 14ന് വൈകിട്ട്. എന്നിട്ടും ജലനിരപ്പ് കുറഞ്ഞില്ല. 15ന് മൂന്ന് ഷട്ടറുകളും തുറന്നു. ഇതോടെ മൂന്നാർ ടൗണിൽ വെള്ളമെത്തി. പഴയ മൂന്നാർ മുങ്ങി. 1942ൽ നിർമ്മിച്ച തൂക്ക് പാലം ഒലിച്ച് പോയി. ദിവസങ്ങളോളം ഒറ്റപ്പെട്ടു. മാടുപ്പെട്ടി വെള്ളം എത്തുന്ന മൂന്നാർ ഹെഡ്വർക്സ് അണക്കെട്ടിൻറ ഷട്ടറുകൾ ഉയർത്താൻ കഴിയാതെ വന്നതാണ് പഴയ മൂന്നാർ മുങ്ങാൻ കാരണമെന്നും പറയുന്നു. 
ഇതിൻറ തുടർച്ചയായി പൊന്മുടി, കല്ലാർകുട്ടി അണക്കെട്ടുകളും തുറന്നു. ആ വെള്ളം എത്തിയതും പെരിയാറിലേക്ക്. സാധാരണ മഴക്കാലത്ത് കല്ലാർകുട്ടിയും ലോവർ പെരിയാറും തുറന്ന് വിടുന്നതാണെങ്കിലും ഇത്രയും വെള്ളം എത്തിയത് ഇതാദ്യം. പെരിയാറിലെയും കൈവഴികളിലേയുമായി ഇടുക്കിയും മുല്ലപ്പെരിയാറും ഇടമലയാറും അടക്കമുള്ള അണക്കെട്ടുകളിലേയും പെരിഞ്ചാംകുട്ടി, പൂയംകുട്ടിയാറുകളിലുടെയും വെള്ളം എത്തിയത് ഭൂതത്താൻക്കെട്ടിലൂടെ പെരിയാറിലേക്ക്. എന്നാൽ, പെരിയാറിന് പഴയത് പോലെ വീതിയുണ്ടോ? 1961ലെ പ്രളയത്തെ കുറിച്ച്പഠിച്ച അന്നത്തെ പൊതുമരാമത്ത് വകുപ്പിൻറ റിപ്പോർട്ടിൽ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നിപ്പോൾ കയ്യേറ്റം വീണ്ടും വർദ്ധിച്ചു. പെരിയാറിൻറ വീതി കുറഞ്ഞു. അതോടെ സ്വഭാവികമായി വെള്ളപൊക്കത്തിൻറ അളവ് കൂടി. വെള്ളം പലവഴിക്ക് തിരിഞ്ഞൊഴുകി. ഫ്ലഡ് ലെവൽ മാർക്കില്ലാത്തതതും എമർജൻസി ആക്ഷൻ പ്ലാൻ ഇല്ലാത്തതും ഇതിന് കാരണമാണെന്ന് ഡാം സുരക്ഷാ അതോറിറ്റി അംഗമായിരുന്ന മുൻ കെ.എസ്.ഇ.ബോർഡ് അംഗം കെ.കെ.കറുപ്പൻകുട്ടി പറയുന്നു.

മധ്യതിരുവിതാംകുർ പ്രളയത്തിൽ
ആഗസ്ത് 14ന് അർദ്ധരാത്രിയിലാണ് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ വെള്ളം എത്തുന്നത്. പമ്പയാർ കവിഞ്ഞൊഴുകി വെള്ളം കടകളിലേക്കും വീടുകളിലേക്കും കയറിയപ്പോഴാണ് പലരും അറിഞ്ഞതെന്ന് റാന്നി എം.എൽ.എ രാജൂ എബ്രഹാം തന്നെ പറഞ്ഞിരുന്നു. പമ്പയാറിൽ ചെറുതും വലുതമായ ഒമ്പത് അണക്കെട്ടുകളാണുള്ളത്. മധ്യതിരുവിതാംകുർ പ്രളയത്തിൽ മുങ്ങാൻ ഇൗ അണക്കെട്ടുകളും അച്ചൻകോവിലാറിൻറ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലും കാരണമായി. പമ്പ മുങ്ങിയതിനാൽ ശബരിതീർഥാടകർക്കും പോകാനായില്ല. ഇവിടെയും മുന്നൊരുക്കമുണ്ടായില്ല. ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പ, കക്കി അണക്കെട്ടുകൾ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നുവെന്നാണ് ഉയരുന്ന പരാതി. അണക്കെട്ടിലെ ജലനിരപ്പ് പുർണതയിൽ നിലനിർത്താൻ ചിലർ നടത്തിയ ശ്രമങ്ങളാണ് ഇവിടെ പഴവായി മാറിയത്. ചില സ്വകാര്യ ജലവൈദ്യുത പദ്ധതികളുടെ താൽപര്യങ്ങളും ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നു.  
ഡാമിന്റെ ഷട്ടറുകൾ ആറടി ഉയരത്തിൽ തുറന്നത് നാട്ടുകാർ അറിഞ്ഞില്ല. 15 ന് പുലർച്ചെ ഉച്ചഭാഷിണിയിലുടെ മുന്നറിയിപ്പു കേട്ടാണ് ജനം ഉണർന്നത്. അപ്പോഴേക്കും പ്രളയജലം ഇരച്ചെത്തിയിരുന്നു. കഴിഞ്ഞ 14 ന് രാത്രിയിലാണ് പമ്പ, കക്കി അണക്കെട്ടുകളുടെ ഷട്ടറുകൾ അധികമായി തുറന്നതെന്ന് വൈദ്യുതി ബോർഡിലെ ജീവനക്കാർ തന്നെ വ്യക്തമാക്കുന്നു. ഷട്ടറുകൾ മൂന്നടി ഉയർത്തുമെന്നായിരുന്നു രാത്രി 11ന് അധികൃതർക്കു ലഭിച്ച വിവരം. 14ന് വൈകിട്ട് വരെ പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളിൽ നാലെണ്ണം മാത്രമാണു തുറന്നിരുന്നത്. രണ്ടെണ്ണം ഒരടി വീതവും രണ്ടെണ്ണം ഒന്നര അടി വീതവും ഉയർത്തിയാണ് തുറന്നിരുന്നത്. കക്കി - ആനത്തോട് സംഭരണിയിലെ നാല് ഷട്ടറുകളിൽ രണ്ടെണ്ണം ഒന്നര അടി വീതം തുറന്നിരുന്നു. അപ്പോൾ തന്നെ ശബരിമല - പമ്പയിൽ ജലനിരപ്പ് നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. 
മഴ ശക്തമായതോടെ രാത്രി 11ന് സ്ഥിതിഗതികൾ വഷളായി. രണ്ട് സംഭരണികളുടെയും എല്ലാ ഷട്ടറുകളും രണ്ടടി വരെ ഉയർത്തുകയുമായിരുന്നു. രാവിലെയായിട്ടും ജലനിരപ്പ് നിയന്ത്രണവിധേയമല്ലെന്നു കണ്ടതോടെ ഷട്ടറുകൾ ആറടി വരെ ഉയർത്തി. ഇതാണ് പമ്പാനദിയിൽ ജലനിരപ്പ് 12 അടിയോളം ഉയരാൻ പ്രധാന കാരണം. 15ന് രാവിലെ റാന്നിയും പത്തുമണിയോടെ അയിരൂർ, കോഴഞ്ചേരി, ആറന്മുള മേഖലകളും മുങ്ങിത്തുടങ്ങി. വൈകുന്നേരത്തോടെ വെള്ളം ചെങ്ങന്നൂരിലുമെത്തി. ഡാമുകളിലെ വെള്ളത്തോടൊപ്പം ഇരുപതോളം കേന്ദ്രങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തു. 
കഴിഞ്ഞ ഒൻപതിനാണ് കക്കി സംഭരണിയുടെ ഷട്ടറുകൾ 2013-നു ശേഷം ആദ്യമായി തുറന്നത്. 10 നു രാവിലെ പമ്പയുടെ ഷട്ടറുകളും തുറന്നു. ഒൻപത്, 10 തീയതികളിൽ പമ്പ് കരകവിഞ്ഞൊഴുകി.

മുല്ലപ്പെരിയാറിൽ കനത്ത മഴ പെയ്യാതിരുന്നത് പോലെയുള്ള ഏതോ ശക്തി ചാലക്കുടിപുഴയുടെ തീരത്തുള്ളവരെയും രക്ഷിച്ചുവെന്ന് വേണം കരുതാൻ. എന്നാൽ, ചാലക്കുടി ടൗണടക്കം മുങ്ങി. ചാലക്കുടിപുഴയിലെ പെരിങ്ങൽകുത്ത് അണക്കെട്ടിൻറ  ഷട്ടറുകളുടെ പ്രവർത്തനം തടസപ്പെട്ടതിനാൽ അണക്കെട്ട് കവിഞ്ഞ് ഒഴുകുകയായിരുന്നു  ദിവസങ്ങളോളം. ജീവനക്കാർ ഉയർന്ന സ്ഥലങ്ങളിൽ അഭയം കണ്ടെത്തി. പെരിങ്ങൽകുത്ത് വൈദ്യുതി നിലയം ട്രിപ്പായി പ്രവർത്തനം നിലച്ചു. അണക്കെട്ടുകൾ കവിഞ്ഞൊഴുകാൻ പാടില്ല, കവിഞ്ഞൊഴുകുന്നത് തകർച്ചക്ക് കാരണമാകുമെന്നാണ് പൊതുവെ വിലയിരുത്തൽ. എന്തായാലും പെരിങ്ങൽകുത്ത് അണക്കെട്ട്  സംരക്ഷിക്കപ്പെട്ടു. തമിഴ്നാടിൻറ നിയന്ത്രണത്തിലുള്ള കേരളത്തിനകത്തെ പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകൾ  തുറന്ന് വിട്ടതും വാൾപ്പാറ മേഖലയിലെ അതിശക്തമായ മഴയുമാണ് പെരിങ്ങൽകുത്ത്,ഷോളയാർ അണക്കെട്ടുകൾ നിറഞ്ഞ് ഒഴുകാൻ കാരണമായത്. എത്ര വെള്ളം ഒഴുകിയെന്ന് പോലും കണക്കില്ല. 
ചാലക്കുടിപുഴയിലെ സാഹചര്യം വൈദ്യുതി ബോർഡ് മുൻകൂട്ടി കണ്ടില്ലെങ്കിലും ചാലക്കുടിപുഴ സംരക്ഷണ സമിതി കണ്ടിരുന്നു. കനത്ത മഴ വരാൻ സാധ്യതയുള്ളതിനാൽ പെരിങ്ങൽകുത്ത്, കേരള ഷോളയാർ അണക്കെട്ടുകളിൽ വെള്ളം സംഭരിക്കാൻ കളിയുന്ന തരത്തിൽ തുറന്ന് വിടണമെന്നും ചാലക്കുടിപുഴയിൽ ഫ്ലഡ് മാപ്പിംഗ് നടത്തി,ആവശ്യമെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കണമെന്നും സംരക്ഷണ സമിതി ജൂലൈ പകുതിയോടെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സെക്രട്ടറി എസ്.പി.രവി പറഞ്ഞു. തൃശുർ കലക്ടർക്കും മന്ത്രിമാർക്കും നിവേദനം നൽകിയിരുന്നു. ഗവേഷകനായ ഡോ.സി.ജി.മധുസൂദനനും ഇത് സംബന്ധിച്ച് നിവേദനം നൽകി. 
മഴ മുൻകൂട്ടി കണ്ട പി.എ.പിയിലെ സംയുക്ത ജലക്രമീകരണ ബോർഡിലെ ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിച്ചു. പറമ്പിക്കുളത്ത് നിന്നും തുറന്ന് വിടുന്ന വെള്ളത്തിെൻറ അളവ് നിയന്ത്രിക്കണമെന്ന കേരളത്തിെൻറ ആവശ്യം തമിഴ്നാട് അംഗീകരിച്ചിരുന്നു. എന്നാൽ, മഴ ശക്തിയായതോടെ അപ്രതീക്ഷമായി കുരിയാർകുറ്റി, കാരാപ്പാറ എന്നിവിടങ്ങളിൽ നിന്നും വെള്ളം എത്തിയെന്നാണ് പറയുന്നത്. പറമ്പിക്കുളം തുറക്കുന്നുവെന്ന വിവരം 15ന് രാത്രിയിലാണ് തൃശുർ കലക്ടറെ അറിയിച്ചത്. 
കുട്ടനാടിനെ വീണ്ടും പ്രളയത്തിൽ മുക്കിയതും അണക്കെട്ടുകളാണ്. പമ്പയാറിലെ അണക്കെട്ടുകൾ തുറന്നതും അച്ചൻകോവിലാറും മണിമലയാറും നിറഞ്ഞ് ഒഴുകി എത്തിയതും കുട്ടനാടിനെ മുക്കി. 1961ലെ പ്രളയത്തിൽ ചൂണ്ടിക്കാട്ടിയ കാര്യമാണ് കുട്ടനാടിലെ പ്രളയജലം കടലലിലേക്ക് ഒഴുക്കാൻ സംവിധാനം വേണമെന്നത്. തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടുമാണ് കുട്ടനാടിലെ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടത്. ആലുവപുഴയെ കടലിലേക്ക് തുറന്ന് വിടുന്നതിനും തടസങ്ങളുണ്ട്. ആ തടസങ്ങളൊക്കെ മനുഷ്യനിർമ്മിതമാണ്. 
എന്നാൽ, അണക്കെട്ടുകൾ തുറന്നതിന്പതിവ് പോലെ കാലാവസ്ഥ കേന്ദ്രത്തെ പഴിചാരുകയാണ് വൈദ്യുതി ബോർഡ്. 
ഡാമുകൾ തുറന്ന് ജലം ഒഴുക്കി വിട്ടതാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണമെന്ന് പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് മന്ത്രി എം.എം.മണി പറയുന്നു. സംസ്ഥാനത്തെ മഴയുടെ സാധ്യത പ്രവചിക്കുന്ന കലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഇ.ബി യിലെ ജലസംഭരണികളിൽ ജലം ശേഖരിക്കുന്നതും ജലത്തിന്റെ ഉപയോഗം കണക്ക് കൂട്ടുന്നതും. ഈ വർഷം സംസ്ഥാനത്ത് പൊതുവിൽ സാധാരണ തോതിലാകും മഴ ലഭിക്കുക എന്നും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നല്ല മഴയുണ്ടാവും എന്നുമായിരുന്നു െഎ എം ഡിയുടെ പ്രവചനം. ഇപ്പോഴുണ്ടായ പേമാരിയെ കുറിച്ചുള്ള അറിയിപ്പ് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നൽകിയത്. 
സംസ്ഥാനത്ത് പെയ്ത മഴയുടെ തോത് പരിശോധിച്ചാൽ 2018 ആഗസ്റ്റ് 7 വരെയുള്ള ശരാശരി 13.8 മില്ലിമീറ്ററിൽ നിന്നും ഉയർന്ന് 128.6 മില്ലിമീറ്റർ വരെ ഉയർന്നതായി കാണാം. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ആഗസ്റ്റ് 16ന് 295 മില്ലിമീറ്റർ മഴയാണ് ചെയ്തത്.
മഴ ശക്തിപ്പെടുന്നതും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ജൂലൈ 25 ന് കെ.എസ്.ഇ.ബി സി.എം.ഡിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകളും നടപടികളും സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുകയും നടപടിക്രമങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇടുക്കി ഡാമിൽ ട്രയൽ റൺ നടത്താനും വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ മനസ്സിലാക്കി ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി വെള്ളത്തിന്റെ നിരപ്പ് 2390 അടി ആകുമ്പോൾ തന്നെ ആദ്യ മുന്നറിയിപ്പ് നൽകാനും 2395 ന് അടുത്ത അറിയിപ്പ് നൽകാനും 2399 ന് അന്തിമ അറിയിപ്പ് നൽകി വെള്ളം തുറന്ന് വിടാനും തീരുമാനിച്ചതനുസരിച്ചാണ് ഇടുക്കി ചെറുതോണി ഡാം തുറന്ന് ആഗസ്റ്റ് 9 ന് ജലം ഒഴുക്കി വിട്ടത്.
ഈ പേമാരി ക്കാലത്ത് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 142 അടി വരെയെത്തുകയും അവിടെ നിന്നും അധികമായ ജലം ഇടുക്കിയിലേക്ക് ഒരു സെക്കന്റിൽ ഏകദേശം 650 ഘനമീറ്റർ എന്ന അളവിൽ വരെ ഒഴുക്കി വിടുകയും ചെയ്തു. 
ഈ അവസരങ്ങളിൽ ഡാമിന്റെ സുരക്ഷിതത്വത്തിനായി ഇടുക്കിയിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് ക്രമാനുഗതമായി വർദ്ധിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
അതേ സമയം ഭൂതത്താൻകെട്ട് ബാരേജിൽ നിന്നും 7500 ക്യുബിക് മീറ്റർ ഒരു സെക്കന്റിൽ എന്ന തോതിൽ ജലം ഒഴുക്കി കളയേണ്ടി വന്നത് സൂചിപ്പിക്കുന്നത് പെരിയാറിന്റെയും മറ്റും വൃഷ്ടി പ്രദേശങ്ങളിലും സമതലങ്ങളിലും ലഭിച്ച അമിത മഴ കൂടിയാണ് പെരിയാറിലും സമീപ പ്രദേശങ്ങളിലും വലിയ തോതിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.
സാധാരണ ഗതിയിൽ ചെയ്യുന്ന മഴയുടെ 20 - 22 ശതമാനം വഹിക്കാനുള്ള ശേഷിയാണ് ഇടുക്കി സംഭരണിക്ക് ഉള്ളത്. എന്നാൽ മഴയുടെ അളവ് വൻതോതിൽ കൂടുമ്പോൾ ആകെ പെയ്ത മഴയുടെ 10 - 12 ശതമാനം വെള്ളമേ സംഭരണിയിൽ ശേഖരിക്കാൻ കഴിയൂ.
ഇടമലയാർ ഡാമിന്റെ പരമാവധി ജലനിരപ്പ് 169 മീറ്റാണ്.  ആഗസ്റ്റ് 9 ന് ജലനിരപ്പ് 169.95 മീറ്റർ ആയപ്പോൾ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി.
ശബരിഗിരി ജല വൈദ്യുത പദ്ധതിയിലെ ഡാം തുറക്കുന്നതിന് മുന്നോടിയായി ജില്ലാ ഭരണാധികാരികളെ അറിയിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സാധാരണയിൽ നിന്ന് വ്യത്യസ്ഥമായി ആഗസ്റ്റ് 15,16, 17 തീയതികളിൽ ശരാശരി 295 മില്ലിമീറ്റർ വരെ മഴ ലഭിച്ചിട്ടുണ്ട് അവിടെ. 
പറമ്പിക്കുളം, അപ്പർ ഷോളയാർ, കാരപ്പാറ, കുരിയാർകുട്ടി എന്നിവിടങ്ങളിൽ നിന്നുള്ള അധിക ജലവും കൂടി എത്തിച്ചേർന്ന സാഹചര്യം പൊരിങ്ങൽക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിയുന്ന അവസ്ഥയിലേക്ക് നയിച്ചത്-അദേഹം പറയുന്നു.

No comments:

Post a Comment