Pages

23 February 2015

ഗാഡ്ഗില്‍ മുതല്‍ മീനാകുമാരി വരെ

ഗാഡ്ഗില്‍ മുതല്‍ മീനാകുമാരി വരെ
പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ കേരളത്തിന്‍െറ കിഴക്കന്‍ മേഖലകളില്‍ ഉയര്‍ന്ന സമരവും പ്രതിഷേധവും മറക്കാറായിട്ടില്ല. കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകളെ മുള്‍മുനയില്‍ നിര്‍ത്തിയ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിരുദ്ധ സമരത്തെ പിന്തുണക്കാന്‍ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികള്‍ മത്സരിക്കുകയായിരുന്നു. ബി.ജെ.പി എന്തുകൊണ്ട് സമരത്തെ പിന്തുണച്ചില്ല എന്നതിന് പ്രത്യേക കാരണവും ഉണ്ടായിരുന്നു. സമരത്തിന് നേതൃത്വം കൊടുത്തത് ഒരു പ്രത്യേക സഭയായിരുന്നുവെന്നതുതന്നെ കാരണം. എന്തായാലും സമരത്തിന്‍െറ ബാക്കിപത്രമായി സഭ നിര്‍ദേശിച്ചയാള്‍ ഇടുക്കിയില്‍നിന്ന് ലോക്സഭയിലത്തെിയത് വര്‍ത്തമാനകാല സംഭവം. ഇതിപ്പോള്‍ അനുസ്മരിക്കാന്‍ കാരണമുണ്ട്. കേരളത്തിന്‍െറ തീരക്കടലിനെ ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെയും മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെ എതിര്‍ത്തവരൊന്നും പ്രതികരിച്ചുകാണുന്നില്ല. കേരളത്തിലെ മത്സ്യത്തൊഴിലാളികളിലും മത്സ്യവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും ഭൂരിപക്ഷവും ഒരു പ്രത്യേക സഭയില്‍പെടുന്നവരായിട്ടും എന്തുകൊണ്ട് ‘പശ്ചിമഘട്ടത്തെ സംരക്ഷിച്ചവരും’ അവര്‍ക്ക് പിന്തുണ നല്‍കിയ രാഷ്ട്രീയ കക്ഷികളും മൗനംപാലിക്കുന്നുവെന്നത് അദ്ഭുതപ്പെടുത്തുന്നു. ഇക്കാര്യം പശ്ചിമഘട്ട സമരം നടക്കുമ്പോള്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നതുമാണ്. തീരദേശ പരിപാലന നിയമം, പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) എന്നിവയാണ് അന്ന് തീരദേശത്തുനിന്ന് ചൂണ്ടിക്കാട്ടിയത്.
ഇന്നിപ്പോള്‍ സ്ഥിതി ഗുരുതരമായിരിക്കുന്നു. കടല്‍വിഭവങ്ങളെ ആശ്രയിച്ചുകഴിയുന്ന രാജ്യത്തെ 406 ലക്ഷം മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്ന് ആശങ്കപ്പെടുന്ന റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഫിഷറീസ് വിഭാഗം മേധാവിയായ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി. മീനാകുമാരിയുടെ പേരില്‍ അറിയപ്പെടുന്ന റിപ്പോര്‍ട്ടാണ് ഇന്ന് തീരദേശത്തെ പ്രധാന ചര്‍ച്ചാവിഷയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2014 ജൂലൈ 29ലെ പ്രസംഗത്തിനു പിന്നാലെയാണ് മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാര്‍ഷിക, ക്ഷീരമേഖലകളിലെ ഹരിത-ധവള വിപ്ളവത്തിനു പിന്നാലെ ‘ബ്ളൂ റെവലൂഷന്‍’ വേണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. ഡോ. മീനാകുമാരിയുടെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയെ നിയമിച്ചത് 2013 ആഗസ്റ്റ് ഒന്നിന് അന്നത്തെ കേന്ദ്രസര്‍ക്കാറും. ആഴക്കടല്‍ മത്സ്യനയം രൂപകല്‍പന ചെയ്യുന്നതിനാണ് സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അപ്പാടെ രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ക്കും വ്യവസായത്തിനും എതിരാണെന്നും ആഴക്കടല്‍ മേഖല വിദേശികള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പ്രധാന ആരോപണം. 200-500 മീറ്റര്‍ ആഴക്കടല്‍ പ്രദേശം കരുതല്‍ മേഖലയായി (ബഫര്‍ സോണ്‍) പരിഗണിച്ച് മത്സ്യബന്ധന നിരോധം നടപ്പാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവിയില്‍ തീരക്കടലിലും ദൂരക്കടലിലും മത്സ്യശേഷി വര്‍ധിക്കാന്‍ ഇതുപകരിക്കുമെന്നാണ് ശിപാര്‍ശ. ഇതോടെ കടലില്‍ വള്ളത്തിലും ബോട്ടിലും പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്താന്‍ കഴിയാതെവരും. തീരദേശത്തെ ലക്ഷക്കണക്കിനുവരുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ഉപജീവനത്തെയാണ് ഇത് നേരിട്ടു ബാധിക്കുക. 500 മീറ്ററിന് അപ്പുറമുള്ള ആഴക്കടല്‍ മേഖലയില്‍ 2.5 ലക്ഷം ടണ്‍ വരുന്ന മത്സ്യവിഭവശേഷി ചൂഷണം ചെയ്യുന്നതിന് 1178 കപ്പലുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്നും ശിപാര്‍ശയിലുണ്ട്. ആഴക്കടലില്‍ സുലഭമായിട്ടുള്ളതും വാണിജ്യപ്രാധാന്യമുള്ളതുമായ ചൂര, ബില്‍മത്സ്യങ്ങള്‍, കണവ, സ്രാവ്, ചിറ്റാക്കൊഞ്ച് തുടങ്ങിയവ പിടിച്ചെടുക്കുന്നതിന് പ്രത്യേക രീതിയില്‍ രൂപകല്‍പനചെയ്ത കപ്പലുകളാണ് ഈ മേഖലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. വിദേശ കമ്പനികളുമായുള്ള സംയുക്തസംരംഭ വ്യവസ്ഥയില്‍ അല്ളെങ്കില്‍ പാട്ടവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന നിലവിലുള്ള കപ്പലുകള്‍ക്കു പുറമെ പുതുതായി 270 വിദേശ കപ്പലുകളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. 500 മീറ്റര്‍ ആഴത്തിനപ്പുറത്തുള്ള കടലില്‍നിന്നുള്ള മത്സ്യബന്ധനത്തിന് ഇന്ത്യക്കാര്‍ക്ക് വൈദഗ്ധ്യമില്ലാത്തതിനാല്‍ ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ വ്യവസ്ഥയിലോ, കരാറടിസ്ഥാനത്തിലോ സംയുക്ത സംരംഭത്തിലോ വിദേശ കപ്പലുകളുടെ സേവനം പ്രയോജനപ്പെടുത്തണം. ഇന്ത്യന്‍ കടലില്‍നിന്ന് ഘട്ടംഘട്ടമായി വിദേശ കപ്പലുകളെ ഒഴിവാക്കുമെന്ന് 1997ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മുരാരി കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുമ്പോഴാണ് അതിനു വിരുദ്ധമായി ഇന്ത്യന്‍ കടല്‍ വിദേശികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്. ഇതുകൊണ്ടും തീരുന്നില്ല, വിദേശ സ്നേഹം. രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ വേണ്ടത്ര വൈദഗ്ധ്യം ആര്‍ജിക്കുന്നതുവരെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പ്രാവീണ്യമുള്ള വിദേശ തൊഴിലാളികളെ 25,000 ഡോളര്‍ വാര്‍ഷിക ശമ്പളം നല്‍കി നിയമിക്കണം. ആഴക്കടല്‍ ചൂരകളുടെയും അത്തരം മത്സ്യങ്ങളുടെയും പ്രജനനകാലം കേന്ദ്രസര്‍ക്കാറിന്‍െറ സമ്പൂര്‍ണ മത്സ്യബന്ധന നിരോധ കാലവുമായി യോജിച്ചുപോകുന്നതല്ല.
ഡോ. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട മേഖലകളിലാകെ സിറ്റിങ് നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെങ്കില്‍, ഡോ. മീനാകുമാരി കമ്മിറ്റി അന്തമാന്‍, വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളില്‍ മാത്രമാണ് സിറ്റിങ് നടത്തിയത്. അതും ആഴക്കടല്‍ മത്സ്യബന്ധന കപ്പലുകളുടെ പ്രതിനിധികളെ മാത്രം പങ്കെടുപ്പിച്ചും. 590 കിലോമീറ്റര്‍ കടല്‍ത്തീരവും 36,000 ചതുരശ്രമീറ്റര്‍ പ്രത്യേക സാമ്പത്തിക മേഖലയുമുള്ള കേരളത്തില്‍ തെളിവെടുപ്പ് നടത്തിയതേയില്ല. സമിതി അധ്യക്ഷയായ ഡോ. മീനാകുമാരിയും രണ്ടംഗങ്ങളും കേരളത്തില്‍ നിന്നുള്ളവരായിരുന്നിട്ടും കേരളത്തിലെ സിറ്റിങ് ഒഴിവാക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ കടല്‍വിഭവങ്ങള്‍ ലോകവിപണിയിലത്തെിക്കുന്ന കര്‍ണാടക, ഗോവ എന്നിവിടങ്ങളിലും സിറ്റിങ് നടന്നില്ല. പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍, ബോട്ടുടമകള്‍, സംഘടനകള്‍ എന്നിവരുടെയൊന്നും അഭിപ്രായം തേടാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
ഫലത്തില്‍ മീനാകുമാരി റിപ്പോര്‍ട്ടിലൂടെ പരമ്പരാഗത മത്സ്യബന്ധനമായിരിക്കും നഷ്ടപ്പെടുക. വള്ളങ്ങളിലും ബോട്ടുകളിലുമായി മത്സ്യബന്ധനം നടത്തുന്ന ലക്ഷക്കണക്കിനാളുകള്‍ പെരുവഴിയിലാകും. അതോടൊപ്പം കേരളത്തിന്‍േറതടക്കമുളള സാമ്പത്തിക മേഖലയിലും പ്രതിഫലനമുണ്ടാകും. 2012-13ലെ കണക്കനുസരിച്ച് കേരളത്തില്‍നിന്ന് 5.31 ലക്ഷം ടണ്‍ കടല്‍ വിഭവങ്ങളാണ് ലഭിച്ചത്. ആഭ്യന്തര വരുമാനത്തിന്‍െറ വലിയൊരു ഭാഗമാണിത്.


No comments:

Post a Comment