Pages

08 July 2014

കേരളത്തിന്‍െറ മാ(നാ)റുന്ന മുഖം

കേരളമാകെ യാത്ര ചെയ്താല്‍ കാണാവുന്ന കാഴ്ചയുണ്ട്- റോഡുകളില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ നിറഞ്ഞ പ്ളാസ്റ്റിക് ചാക്കുകളും അവ സൃഷ്ടിക്കുന്ന ദുര്‍ഗന്ധവും. കനാലുകളുടെ സ്ഥിതിയും മറിച്ചല്ല, ഒഴുക്ക് തടസപ്പെടുത്തിയാണ് മാലിന്യങ്ങള്‍ നിറയുന്നത്. മാലിന്യമുക്ത കേരളമെന്ന മനോഹര മുദ്രാവാക്യത്തിനിടെയിലാണ് കേരളം മാലിന്യങ്ങളാല്‍ നിറയുന്നതെന്നതാണ് രസകരം. പകര്‍ച്ചവ്യാധികളടക്കമുള്ള രോഗം പരത്തുന്ന ഈ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാത്രം സര്‍ക്കാരിന്‍െറ പക്കല്‍ അല്‍ഭുത വിളക്കില്ളെന്ന് പറയുന്നത് അങ്ങനെയങ്ങ് വിശ്വസിക്കാമോ,? അതോ മാലിന്യങ്ങള്‍ സ്വര്‍ണം കായ്ക്കുന്ന മരങ്ങളായി മാറിയിട്ടുണ്ടോ?
സര്‍ക്കാരിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാലിന്യ സംസ്കരണത്തില്‍മാത്രം യാതൊരു താല്‍പര്യവുമില്ല. അല്ല, താല്‍പര്യമില്ളെന്ന് പറഞ്ഞ് കൂട. മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ എത്ര യാത്രകളാണ് നടത്തിയത്. നിയമസഭാംഗങ്ങള്‍ തുടങ്ങി ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ വരെ രാജ്യത്തിനകത്തും പുറത്തും ചുറ്റിയടിച്ചു. എത്രയോ സെമിനാറുകളും ശില്‍പശാലകളും നടത്തി.പക്ഷെ, മാലിന്യ സംസ്കരണത്തിന് പദ്ധതികള്‍ മാത്രം തയ്യാറായില്ല. കേരളത്തിന് അനുയോജ്യമായ പദ്ധതികള്‍ കണ്ടത്തെിയില്ളെന്നാണ് വിശദീകരണം.
അങ്ങ് ശൂന്യാകാശത്തില്‍ വരെ പരീക്ഷണം നടത്തുന്ന മലയാളിക്ക് ഇതെന്ത് പറ്റിയെന്ന് അറിയാതെ ചോദിച്ചു പോകുന്നതും ഈ മാലിന്യങ്ങളുടെ ദുര്‍ഗന്ധമടിക്കുമ്പോഴാണ്. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് പറയും പോലെ നമ്മുടെ ഗവേഷകര്‍ വിചാരിച്ചാല്‍ പണ്ടേ മാലിന്യ സംസ്കരണ പ്ളാന്‍റ് തയ്യാറാകുമായിരുന്നില്ളേ? അതോ കോപ്പിങ് ആന്‍റ് പേസ്റ്റിങ് എന്നതായിരിക്കുമോ ഗവേഷണം.
മാലിന്യമുക്ത കേരളത്തിന്‍െറ ശുഷ്കാന്തി അറിയണമെങ്കില്‍ തലസ്ഥാനമായ തിരുവനന്തപരുത്ത് എത്തിയാല്‍ മതി. അവിടെയുണ്ടായിരുന്ന വിളപ്പില്‍ശാലിയിലെ സംസ്കരണ ഫാക്ടറി അടച്ചു പൂട്ടിയിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ അവിടെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നില്ല. എന്നിട്ടും നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരു കുലുക്കവുമില്ല. പരസ്പരം കുറ്റപ്പെടുത്താനാണ് കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. അടുത്ത വര്‍ഷം തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ കുറ്റപ്പെടുത്തലിന്‍െറ മൂര്‍ച്ച കുടിയേക്കും. ഇനി വേറൊരു കൂട്ടരുണ്ട് കേരളത്തില്‍-ശുചിത്വ മിഷന്‍. സമ്പൂര്‍ണ്ണ ശുചിത്വമാണ് ലക്ഷ്യം. അവരുടെ മുദ്രാവാക്യമാണ് മാലിന്യമുക്ത കേരളം. ഇതിന് വേണ്ടി എന്തും ചെയ്യും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കും. ഇടക്കിടെ പുതിയ പദ്ധതികള്‍ക്കായി താല്‍പര്യപത്രം ക്ഷണിക്കും. ഇതിനൊക്കെ എന്ത് സംഭവിച്ചുവെന്നും ആര്‍ക്കൊക്കെ പണം കൊടുത്തുവെന്നും മാത്രം ചോദിക്കരുത്.
ഈ മാലിന്യങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടത്തെിയില്ളെങ്കില്‍ ദൈവത്തിന്‍െറ സ്വന്തം നാടെന്ന അവകാശവാദമൊക്കെ പോകും. ചവറുകളുടെയും കോഴി വേസ്റ്റുകളുടെയും നാടായി മാറുന്ന കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ മാത്രമല്ല, അന്യ സംസ്ഥാന തൊഴിലാളികളും എത്തില്ല. ഇതിന് പുറമെയായിരിക്കും മാരകമായ രോഗങ്ങള്‍. അതറിയണമെങ്കില്‍ ആലപ്പുഴയെ കുറിച്ച് പഠിച്ചാല്‍ മതി. ഏത് രോഗം ഏതു വഴിക്ക് പോയാലും അതിലൊന്ന് ആലപ്പുഴയിലുണ്ട്. ആലപ്പുഴയിലെ കനാലുകളും കുട്ടനാടിലെ വെള്ളക്കെട്ടുമാണ് കാരണമെന്ന് പറയാം. കനാലുകളിലുടെ വെള്ളം ഒഴുകാതായതോടെ സമുദ്ര നിരപ്പിന് താഴെയുള്ള കുട്ടനാടിലെ മാലിന്യങ്ങള്‍ കടലിലേക്ക് ഒഴുകാതായി.ഇതിന് പുറമെ കുട്ടനാടിലെ നീരൊഴുക്കിനെ തടസപ്പെടുത്തി തലങ്ങും വിലങ്ങും റോഡുകളുമായി. ഈ മാലിന്യം കുട്ടനാടില്‍ അവസാനിക്കില്ല. അതു വേമ്പനാട് കായലിലൂടെ മറ്റു ജില്ലകളിലേക്കും പകരും. അപ്പോഴും നമ്മുടെ ഭരണാധികാരികള്‍ പഠിക്കില്ല.















No comments:

Post a Comment