Pages

17 November 2013

കസ്തുരി രംഗന്‍ റിപ്പോര്‍ട്ടും കേരളവും



കസ്തുരി  രംഗന്‍ റിപ്പോര്‍ട്ട് അംഗികരിച്ച ്കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉത്തരവിറക്കിയതോടെ മലയോര ജില്ലകള്‍ കത്തുകയാണ്. റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിക്കപ്പെടുന്നതോടെ കര്‍ഷകരെ കുടിയിറക്കുമെന്ന പ്രചരണമാണ് തെറ്റിദ്ധാരണക്ക് കാരണമെന്ന് വേണം കരുതാന്‍. ഇടുക്കിയും ചിന്നാറും  തട്ടേക്കാടും തുടങ്ങിയ വന്യജീവി സങ്കേതത്തിനകത്തും ചന്ദന റിസര്‍വിനകത്തും  കര്‍ഷകരും അവരുടെ കൃഷിയും യാതൊരു തടസവുമില്ലാതെ തുടരുമ്പോള്‍ വനം-വന്യജീവി വകുപ്പിന് യാതൊരു പങ്കാളിത്തവുമില്ലാത്ത പരിസ്ഥിതി ലോലപ്രദേശങ്ങളിലുള്ളവരെ കുറിയിറക്കുമെന്ന് പറയുന്നതിലെ പൊരുത്തക്കേട് ജനപ്രതിനിധികള്‍ എങ്കിലും തിരിച്ചറിയേണ്ടതാണ്. പെരിയാര്‍ കടുവാ സങ്കേതത്തിലടക്കം ആദിവാസികള്‍ തടസം കൂടാതെ കൃഷി നടത്തുന്നുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളായി മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള ഒരിടത്തും കുടിയിറക്കുണ്ടായതായി ആരും പറയുന്നില്ല.
 പരിസ്ഥിതി ലോല പ്രദേശം സംബന്ധിച്ച് വലിയ തെറ്റിദ്ധാരണകളും പരക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ട്വന്ന വന നിയമത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ എഫ് എല്‍) എന്നതിന് തുല്യമാണ് ഇ.എസ്.എയെന്ന പ്രചരണമാണ് നടക്കുന്നത്. കുറിയിറക്ക് കടന്ന് വന്നതും ഇതിലൂടെയാകാം. മുമ്പ് വനമായിരുന്ന ഒരു നിശ്ചിത പ്രദേശമാണ് ഇ.എഫ്.എല്‍ ആയി പ്രഖ്യാപിക്കുന്നത്. വനംവകുപ്പിന്‍െറ നിയന്ത്രണവുമുണ്ടാകും. എന്നാല്‍, എ.എസ്.എ യില്‍വനം വകുപ്പിന് യാതൊരുറോളുമില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇ.എസ്.എ പ്രഖ്യാപിക്കുന്നത്. ഇന്‍ഡ്യയിലെ ആദ്യ ഇ.എസ്.എ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍പ്പെട്ട മുറൂദ്-ജന്‍ജിറ കടല്‍തീരമാണ്. കടലിലെ സ്ഥിതി ചെയ്യുന്ന ജന്‍ജിറ കോട്ടയുടെ കൂടി സംരക്ഷണം ലക്ഷ്യമിട്ട് 1989 ജനുവരിയിലാണ് ഇ.എസ്.എ നിലവില്‍ വന്നത്. അവിടെ കപ്പല്‍ അുറ്റകുറ്റ പണി നടത്താനുള്ള യൂണിറ്റ് സ്ഥാപിക്കുന്നത് കോട്ടക്കും തീര പ്രദേശത്തെ ടുറിസം പ്രവര്‍ത്തനത്തിനും തടസമാകുമെന്ന പരാതിയിലായിരുന്നു പരിസ്ഥിതി മന്ത്രാലയത്തിന്‍െറ നടപടി. തുടര്‍ന്ന് 1989 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ  ദൂണ്‍വാലിയെ ഇ.എസ്.എയായി പ്രഖ്യാപിച്ചത് ക്വാറി വരുന്നത് തടയുന്നതിനാണ്.
കേന്ദ്ര പരിസ്ഥിതി (സംരക്ഷണ)നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഉത്തരവിറക്കിയത്. 2000ലെ ഖരമാലിന്യ സംസ്കരണ നിയമവും പരിസ്ഥിതി (സംരക്ഷണ)നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ്. ഖരമാലിന്യ സംസ്കരണം നടത്താത്ത നഗരസഭകള്‍ക്ക് കലക്ടര്‍ നോട്ടീസ് നല്‍കുന്നത് പരിസ്ഥിതി (സംരക്ഷണ)നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ്.
1972ല്‍ സ്റ്റോക്ക്ഹോമില്‍  ഐക്യ രാഷ്ട്രസഭ വിളിച്ച്ചേര്‍ത്ത മനുഷ്യരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട കണ്‍വന്‍ഷന്‍െറ തീരുമാന പ്രകാരമാണ് പരിസ്ഥിതി (സംരക്ഷണ)നിയമം കൊണ്ടു വന്നതെന്ന് നിയമത്തിന്‍െറ ആമുഖത്തില്‍ പറയുന്നു.ജലം, വായു,ഭൂമി, മനുഷ്യരുടെ നിലനില്‍പ്, മറ്റ് ജീവജാലകങ്ങള്‍, സസ്യം തുടങ്ങിയവയാണ് പരിസ്ഥിതിയെന്നും നിയമത്തില്‍ പറയുന്നു. വനവും വന്യജീവികളുമായും വനം വകുപ്പുമായും പരിസ്ഥിതി (സംരക്ഷണ)നിയമത്തിനും പരിസ്ഥിതി ലോല പ്രദേശത്തിനും ബന്ധമില്ല. വന്‍തോതില്‍ പരിസര മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍, ഖനനം, ഭൂമിയുടെ ഘടന മാറ്റുന്നത്, മരങ്ങള്‍ മുറിക്കുന്നത് എന്നിവയാണ് ഇ.എസ്.എ പ്രകാരം തടയുന്നത്.
1977 ജനുവരി ഒന്നിന്മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്കും ഏലമിതര കൃഷിക്കായി ഏലമലക്കാടുകളെ പരിവര്‍ത്തനം ചെയ്തവര്‍ക്കുംപട്ടയം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ നിരസിച്ച കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ 1992ലെ നടപടിക്കെതിരെ പോലും ഇപ്പോഴത്തെയത്ര തീവ്രമായ സമരം നടന്നിട്ടില്ളെന്ന് പറയാതെ വയ്യ. ഇനി എങ്ങനെയാണ് കസ്തുരി രംഗന്‍റ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്ക് എതിരാകുക. റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് പറയുന്നവര്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല.  പശ്ചിമഘട്ട സംരക്ഷണത്തിനായി ശിപാര്‍ശ നല്‍കാന്‍  നിയോഗിച്ച കസ്തുരിരംഗന്‍ കമ്മിറ്റി നിരോധിച്ച ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്‍െറ അനുമതി നല്‍കിയിട്ടുണ്ട്.  50 ഹെക്ടര്‍ വരെയുള്ള പ്രദേശത്തോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലോ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.  ഇതോടെ കെട്ടിട നിര്‍മ്മാണം അസാധ്യമാകുമെന്ന ആശങ്കയാണ് നീങ്ങിയത്.   ഇതിന് പുറമെയാണ് 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതയുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള അനുമതി. ടൗണ്‍ഷിപ്പിനും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും അനുമതി നല്‍കിയതോടെ ഒരു തരത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടില്ളെന്ന് വിലയിരുത്തപ്പെടുന്നു.
 ഇതേസമയം,ജലവൈദ്യുതി പദ്ധതികള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കാം. പരിസര മലിനകരണമുണ്ടാക്കുന്ന ചുവപ്പ് പട്ടികയില്‍പ്പെടുന്ന വ്യവസായങ്ങള്‍ക്കും നിരോധനമുണ്ട്. ഡിസ്റ്റിലറി, പഞ്ചസാര, വളം, പള്‍പ്പും പേപ്പറും, ഫാര്‍മസിക്യുട്ടിക്കല്‍, സിമന്‍റ്, ഇരുമ്പും സ്റ്റീലും, അലൂമിനിയം തുടങ്ങിയവയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ചുവപ്പ് പട്ടികയിലുള്ളത്. ചുവപ്പ് പട്ടികയില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന മലിനികരണ നിയന്ത്രണ ബോര്‍ഡിന് അവകാശമുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പുതിയ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനംവേണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. 2006ലെ പരിസ്ഥിതി ആഘാത പഠന വിജ്ഞാപന പ്രകാരം ഇപ്പോള്‍ തന്നെ പല പദ്ധതികള്‍ക്കും ഇത്് വേണം.
കസ്തുരി രംഗന്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദ്ദേശിക്കുന്ന പരിസ്ഥിതി ലോല പ്രദേശത്തിന്‍െറ (ഇ.എസ്.എ) അടിസ്ഥാന യൂണിറ്റിനെ സംബന്ധിച്ചാണ് ആക്ഷേപമെങ്കില്‍ അതില്‍ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടാം. ഇപ്പോള്‍ വില്ളേജുകളെയാണ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത്. 20ശതമാനം പരിസ്ഥിതി ലോല പ്രദേശം ഉള്‍പ്പെടുന്ന വില്ളേജുകളെയാണ് ഇ.എസ്.എയായി പ്രഖ്യാപിക്കാന്‍ കസ്തുരിരംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തത്. സംസ്ഥാനത്തെ 123 വില്ളേജുകളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇക്കാര്യത്തില്‍ ആക്ഷേപമുണ്ടെങ്കില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായ വാര്‍ഡുകളെ പട്ടികയില്‍ ഉള്‍പ്പെടുത്താം. അപ്പോള്‍ പിന്നെ പാറ പൊട്ടിക്കലും മണല്‍ ഖനനവും ആകാമല്ളോ?

1 comment:

  1. കേരളത്തിലെ മലയോര മേഖലകളിലെ ആളുകളെ പ്രതികൂലമായി ബാധിക്കുന്ന ഒന്നല്ല ഗാഡ്‌ഗില്‍/കസ്തുരിരംഗന്‍ റിപ്പോര്‍ട്ട്‌ .രണ്ടു റിപ്പോര്‍ട്ടും മലയോര മേഖലയുടെ നന്മക്കായി ഉണ്ടാക്കിയതാണ് .ഗാഡ്‌ഗില്‍/കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ ഉത്താരാഖണ്ഡിലെ വെള്ളപ്പൊക്കവും , ഇടുക്കിയിലെ ഉരുൾപൊട്ടൽ ദുരന്തങ്ങളില്‍ നിന്ന് പഠിക്കാത്തവരാണ്.
    കേരളത്തിന്റെ ജലസമൃദ്ധിയും,കാര്‍ഷിക സമൃദ്ധിയും, കാലാവസ്ഥയും സഹ്യപര്‍വത നിരകളുടെ സംഭാവനയാണ്. ഇത് മൂന്നും നഷടപെട്ടാൽ തകരുന്നത് കേരളം തന്നെയാണ് .
    കേരള വിനോദ സഞ്ചാരം പ്രധാനമായും പ്രകൃതി ഭംഗിയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു .... അത് നഷടപെട്ടാൽ പിന്നെ ഇങ്ങോട്ട് ആരും വരികയില്ല . എല്ലാ പ്രധാന നദികളുടെയും തുടക്കം പശ്ചിമഘട്ടത്തിൽ നിന്നാണ് . പശ്ചിമഘട്ട സംരക്ഷണം കേരളത്തിന്റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. നിര്‍ഭാഗ്യവശാല്‍ ഇത് മനസിലാക്കാനുള്ള പാരിസ്ഥിതിക സാക്ഷരത ഇവിടെ ഭൂരിഭാഗം പേര്‍ക്കും ഇല്ല.
    സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കിയാല്‍ മാത്രമേ സാധാരണ ജനത്തിനു മനസിലാകുകയുള്ളു .സ്ഥാപിത താല്പര്യക്കാര്‍ (കാട്ടുകള്ളന്മാര്‍ കയ്യേറ്റക്കാര്‍, മാഫിയകള്‍) റിപ്പോര്‍ട്ടുകള്‍ തെറ്റിധരിപ്പിക്കുന്നതു തടയാന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ള യുക്തമായ വിവരണവും നല്കുക.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയ ശേഷം മാത്രം അടുത്തപടിയായി മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുക.മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ വളരെ വിദഗ്ദ്ധമായി അട്ടിമറിക്കപ്പെട്ടു എന്നതാണ് സത്യം.മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും...

    ReplyDelete