Pages

24 March 2010

പെയ്ഡ് ന്യൂസും പരസ്യങ്ങളും
മാധ്യമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയം പെയ്ഡ് ന്യുസാണ്. പണം വാങ്ങി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയോയെണ് ചോദ്യം. ശരിയല്ലെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഈശ്വരന്‍ തെറ്റ് ചെയ്താലും അത് റിപ്പോര്‍ട്ട് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും പത്ര സ്വാതത്യ്രത്തിന് വേണ്ടി ജീവിതം തന്നെ മാറ്റി വെക്കുകയും ചെയ്ത സ്വദേശാഭിമാനി രാമകഷ്ണപിള്ളയുടെ നാടായ കേരളത്തില്‍ കേരളത്തില്‍ എല്ലാവരെയും പെയ്ഡ് ന്യുസ് ബാധിച്ചിട്ടില്ല, എന്നാല്‍ പെയ്ഡ് ന്യൂസ് മറ്റൊരു രൂപത്തില്‍ മാധ്യമങ്ങളെ പിടികൂടിയിട്ടുണ്ട്.   ആരുടെ ചെലവിലാണ് വര്‍ത്തമാന പത്രങ്ങള്‍ നിലനില്‍ക്കുന്നതെന്ന് അന്വേഷണം നടത്തിയാലെ ഉത്തരം കണ്ടെത്താന്‍ കഴിയൂ.
ഇന്‍ഡ്യയിലെ ആദ്യകാല ഇംഗ്ലിഷ് പത്രങ്ങളിലൊന്നായ കൊല്‍ക്കത്തയിലെ 'സ്റ്റേറ്റ്സ്മാന്‍' എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ രവിന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടിയ സംഭവം തന്നെയാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ വര്‍ഷം ആദ്യം സ്റ്റേറ്സ്മാന്‍ പത്രത്തിന് രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നും എറ്റവും വലിയ പരസ്യദാതാക്കളുമായ കമ്പനിയില്‍ നിന്നും പരസ്യകരാര്‍ ലഭിച്ചതായി അദേഹം പറയുന്നു. ഇതിന് കരാര്‍ ഒപ്പിടേണ്ടതുണ്ടായിരുന്നു. എന്നാല്‍ കരാര്‍ ലഭിച്ചതോടെയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ താല്‍പര്യം  പുറത്ത് വന്നത്. പരസ്യം കോടുക്കലില്‍ മാത്രം അവസാനിക്കുന്നതായിരുന്നില്ല കരാര്‍, വാര്‍ത്തക്ക് വേണ്ടി നീക്കി വെക്കുന്ന സ്ഥലത്തിന്റെ ഒരു നിശ്ചിത ശതമാനവും കമ്പനിക്ക് നല്‍കണമായിരുന്നു. അതായത് പത്രത്തിന്റെ ചെലവില്‍ ആ സ്ഥാപനത്തിന് വാര്‍ത്ത നല്‍കണമായിരുന്നുവെന്ന്. ഒരു വര്‍ഷം എത്ര സ്ഥലം ഇതിനായി നീക്കി വെക്കണമെന്നും കരാറിലുണ്ടായിരുന്നു. ഈ ഒറ്റ കാരണത്താല്‍ ആ സ്ഥാപനത്തിന്റെ പരസ്യം വേണ്ടെന്ന് വെച്ചുവെന്ന് സ്റേറ്റ്സ്മാന്‍ എഡിറ്റര്‍ പറഞ്ഞു.  ഇത് തന്നെയല്ലെ,  ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. പണം വാങ്ങി വാര്‍ത്ത ചമച്ചുവെന്ന് പറയുമ്പോള്‍, കോടികളുടെ പരസ്യം നല്‍കിയ രാഷ്ട്രിയ കക്ഷികള്‍ക്ക് അനുകുലമായ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചുവെന്നാണ് ഉന്നയിക്കപ്പെടുന്ന ആരോപണം. കേരളത്തില്‍ മറ്റൊരു രൂപത്തില്‍ ഇത് പ്രയോഗിക്കപ്പെടുന്നു. അപ്രിയ സത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന മാധ്യമങ്ങള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നു, പരസ്യക്കാരുടെ മഹത്വങ്ങള്‍ വാഴ്ത്താന്‍ മാധ്യമങ്ങള്‍ മല്‍സരിക്കുന്നു.
 എന്ത് കൊണ്ട് പരസ്യം നല്‍കുന്നവര്‍ക്ക് മുന്നില്‍ പത്ര ഉടമകള്‍ കീഴടങ്ങുന്നു? 4.25 രൂപക്ക് വായനക്കാരന് ലഭിക്കുന്ന പത്രത്തിന്റെ ഉല്‍പാദന ചെലവ് 8.50 രൂപയാണ്. വിവിധ തട്ടിലെ ചെലവ്, ഏജന്‍സി കമ്മിഷന്‍ തുടങ്ങിയവ കിഴിച്ചാല്‍ പത്ര ഉടമക്ക് ലഭിക്കുന്നത് 1.62 രൂപ. അതായത് യഥാര്‍ത്ഥ ചെലവും വരുമാനവും തമ്മില്‍ 6.88 രൂപയുടെ വിത്യാസം. ഒരൊറ്റ കോപ്പിയുടെ കാര്യത്തിലാണ് ഈ അന്തരം. ഇവിടെയാണ് പരസ്യത്തിന്റെ പ്രാധാന്യം.പത്ര ഉടമക്കുണ്ടാകുന്ന നഷ്ടം നികത്തുന്നത് പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനമാകുമ്പോള്‍ പത്ര ഉടമ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കപ്പെടുക. വായനക്കാരുടെയോ, പരസ്യം നല്‍കി വ്യവസായത്തെ നിലനിര്‍ത്തുന്നവരുടെതോ? പരസ്യ വരുമാനത്തിലൂടെയുള്ള  'സബ്സിഡിയിലൂടെ' എത്രകാലം വര്‍ത്തമാന പത്രങ്ങള്‍ നിലനില്‍ക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയുമോ?
ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന മാധ്യമങ്ങള്‍ സ്വതന്ത്രമായി നിലനില്‍ക്കുകയും സ്വതന്ത്ര പത്ര പ്രവര്‍ത്തനം തുടരുകയും വേണമെങ്കില്‍ പരസ്യത്തിന്റെ സഹായമില്ലാതെ പത്ര വ്യവസായം ലാഭകരമായി കൊണ്ട് പോകാന്‍ കഴിയണം. ഇന്‍ഡ്യയില്‍ മാത്രമാണ് പത്രങ്ങള്‍ക്ക് വില കൂട്ടാത്തതെന്നും രവിന്ദ്രകുമാര്‍ ചൂണ്ടിക്കാട്ടി. ഇവിടെ മറ്റെല്ലാ സാധനങ്ങള്‍ക്കും ഇടക്കിടെ വില കൂടുകയോ കൂട്ടുകയോ ചെയ്യുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും യാത്രാനിരക്കിലും സിനിമ ടിക്കറ്റിലും തുടങ്ങി ജനപ്രതിനിധികളുടെ ശമ്പളത്തില്‍ വരെ വരെ കാലാകാലങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നു. മലേഷ്യയില്‍ പത്രത്തിന് 17 രൂപയാണ് വില. അവിടെ പരസ്യത്തെ ആശ്രയിക്കാതെ 40 പേജുള്ള പത്രം വയനാക്കാരന് നല്‍കുന്നു. സിങ്കപ്പൂരിലും കൊറിയയിലും പരസ്യമില്ലാതെ 60 പേജ് പത്രം 26 രൂപക്ക് നല്‍കുന്നു. തായ്ലാന്റില്‍ 80 പേജ് പത്രത്തിന് വില  34 രൂപയാണ്. പാക്കിസ്ഥാനില്‍ 11 രൂപയും ശ്രീലങ്കയില്‍ 8.50 രുപയും ബഗ്ലാദേശില്‍ ഏഴ് രൂപയുമാണ് പത്ര വിലയെന്ന് രവിന്ദ്രകുമാര്‍ പറയുന്നു. വായനക്കാര്‍ക്ക് വിവരം നല്‍കുകയെന്ന ലക്ഷ്യത്തോടെ പരസ്യമാകാം. എന്നാല്‍ പരസ്യം നല്‍കുന്നവര്‍ നയം നിശ്ചയിക്കപ്പെടുന്ന സ്ഥിതിയില്‍ എത്തിയാലോ? 1993 കാലയളവില്‍ പത്രങ്ങള്‍ക്ക് വില കുറച്ച്  മല്‍സരിച്ചതോടെയാണ് പരസ്യങ്ങളുടെ ആധിപത്യമുണ്ടായത്. അന്ന് പരസ്യങ്ങളുടെ പിന്‍ബലത്തിലാണ് പല പത്രങ്ങളും വില കുറച്ച് സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള പുതിയ തന്ത്രം പയറ്റിയത്. പക്ഷെ, സ്വതന്ത്ര പത്ര പ്രവര്‍ത്തനത്തിന്റെ ആത്മാവാണ് അവിടെ  ഹോമിക്കപ്പെട്ടതെന്ന് അവര്‍ അറിഞ്ഞില്ല.

No comments:

Post a Comment