Pages

31 August 2012

കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ചു


കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ചു

കണ്ണന്‍ദേവന്‍ ഭൂമി ഏറ്റെടുക്കണമെന്ന ശിപാര്‍ശ അട്ടിമറിച്ചു
തിരുവനന്തപുരം: 1971ലെ കണ്ണന്‍ ദേവന്‍ ഭൂമിയേറ്റെടുക്കല്‍ നിയമം (കെ.ഡി.എച്ച് ആക്ട്) ഭേദഗതി ചെയ്ത് മൂന്നാറിലെ ഭൂമി ഏറ്റെടുക്കണമെന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ശിപാര്‍ശ സര്‍ക്കാര്‍ അട്ടിമറിച്ചു. മൂന്നാറിലെ ഭൂമി കൈയേറ്റവും തടയണ നിര്‍മാണവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷിച്ച ഭൂമി കേരളം പ്രോജക്ട് ഡയറക്ടര്‍ ബിജു പ്രഭാകരനാണ് രണ്ടുവര്‍ഷം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയത്.
ടാറ്റയുടെ കൈവശമുള്ള 28758.27 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ശിപാര്‍ശ. കന്നുകാലികള്‍ക്ക് മേച്ചിലിനും കമ്പനിക്ക് വിറകാവശ്യത്തിന് മരങ്ങള്‍ നട്ടുവളര്‍ത്താനും ഉള്‍പ്പെടെ നല്‍കിയ ഭൂമി തിരിച്ചുപിടിക്കണമെന്നാണ് ശിപാര്‍ശ നല്‍കിയത്. 1970കളിലെ സാഹചര്യം മാറിയതിനാല്‍ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നായിരുന്നു ശിപാര്‍ശ. അന്നത്തെ കണ്ണന്‍ദേവന്‍ കമ്പനിയില്‍നിന്ന് ഭൂമിയേറ്റെടുക്കാന്‍ നിയോഗിച്ച ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡും കണ്ണന്‍ ദേവന്‍ നിയമവും പൊരുത്തപ്പെടുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 23239 ഏക്കറില്‍ തേയിലകൃഷി നടത്താന്‍ 57359 ഏക്കര്‍ നല്‍കിയതിന്റെ സാംഗത്യം റിപ്പോര്‍ട്ട് ചോദ്യംചെയ്തിരുന്നു.
കന്നുകാലികള്‍ക്ക് മേച്ചിലിന് വേണ്ടി 1220.77 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം കമ്പനിക്ക് നല്‍കിയത്. 6750 കന്നുകാലികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്രയും ഭൂമി ആവശ്യപ്പെട്ടത്. ഒരു പശുവിന് 18 സെന്റ് എന്ന കണക്കില്‍ ഏതാണ്ട് 600 കോടിയുടെ സ്ഥലമാണ് ഇങ്ങനെ നല്‍കിയത്. ഇപ്പോള്‍ മൂന്നാറിലെ ടാറ്റാ കമ്പനിയില്‍ ഇത്രയും കന്നുകാലികള്‍ ഇല്ലെന്നാണ് വിവരം. മൂന്നാറില്‍ കന്നുകാലി സെന്‍സസ് നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല.
തോട്ടം തൊഴിലാളികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പാചകത്തിനും തേയില ഫാക്ടറികളുള്‍ക്ക് ഇന്ധനമാക്കാനും വിറകിന് മരങ്ങള്‍ നട്ടുവളര്‍ത്താന്‍ 16893.91 ഏക്കര്‍ നല്‍കിയിരുന്നു. പാചകവാതകം വ്യാപകമാകുകയും തേയില ഫാക്ടറികളുടെ പ്രവര്‍ത്തനത്തിന് ഫര്‍ണസ് ഓയില്‍ ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിറകിന് മരങ്ങള്‍ വളര്‍ത്തേണ്ട. തേയില ഫാക്ടറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍.പി.ജി അല്ലെങ്കില്‍ എല്‍.എന്‍.ജി ഉപയോഗിക്കണം. ഈ 16893.91 ഏക്കറും സര്‍ക്കാര്‍ ഏറ്റെടുക്കണം. വിറകാവശ്യത്തിന് നീക്കിവെച്ച ഭൂമിയില്‍ തേയില കൃഷിയും ടൂറിസം പദ്ധതിയും നടപ്പാക്കുന്നത് തടയണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കെട്ടിടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍ തുടങ്ങിയ ആവശ്യത്തിന് കമ്പനിക്ക് നല്‍കിയ ഭൂമിയില്‍ 1250 ഏക്കര്‍ തിരിച്ചുപിടിക്കണമെന്നാണ് ശിപാര്‍ശ. ആകെ 2617.69 ഏക്കറാണ് ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം നല്‍കിയത്. ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് നടപ്പാക്കുമ്പോള്‍ തൊഴിലാളികളടക്കം 22000ല്‍പരം ജീവനക്കാര്‍ കമ്പനിയിലുണ്ടായിരുന്നു. അത് ഗണ്യമായി കുറഞ്ഞു. ഇപ്പോഴുള്ള തൊഴിലാളികള്‍ക്കും മറ്റും ആവശ്യമുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഒഴിച്ചുള്ള ഭൂമിയേറ്റെടുക്കണം.
ജലത്തിന്റെയും ജല ഉറവിടത്തിന്റെയും അവകാശം കമ്പനിയുടെ നിയന്ത്രണത്തിലാകാന്‍ പാടില്ല. അരുവികള്‍, ചതുപ്പുകള്‍ എന്നീ ഇനത്തില്‍ ഉള്‍പ്പെടുത്തി കമ്പനിക്ക് നല്‍കിയ 2465.20 ഏക്കറില്‍ 1000 ഏക്കറും കൃഷിയോഗ്യമല്ലാത്ത 6393.59 ഏക്കറും എസ്റ്റേറ്റുകള്‍ക്ക് ഇടയിലുള്ള 2000 ഏക്കറും സര്‍ക്കാര്‍ ഏറ്റെടുക്കണം. തേയില കൃഷിക്ക് ആവശ്യമായ ഭൂമി മാത്രം കമ്പനിക്ക് നല്‍കണമെന്നതായിരുന്നു റിപ്പോര്‍ട്ട്.
ലാന്‍ഡ് ബോര്‍ഡ് അവാര്‍ഡ് പ്രകാരം 57,359.14 ഏക്കറാണ് അന്ന് കണ്ണന്‍ ദേവന്‍ കമ്പനിക്ക് നല്‍കിയത്. 70522.12 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
വരയാടുകള്‍ വളരുന്ന ഇരവികുളം ദേശീയോദ്യാനവും മാങ്കുളത്ത് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, മൂന്നാര്‍ ടൗണിലേതടക്കം ഭൂമി വ്യാജപട്ടയത്തിന്റെ മറവില്‍ റിസോര്‍ട്ട് മാഫിയ സ്വന്തമാക്കിയത് തടയുന്നതില്‍ റവന്യുവകുപ്പ് പരാജയപ്പെട്ടു.

No comments:

Post a Comment